Sunday, 26 June 2016

പുത്തന്‍ കാലത്തിലെ വാഹന വ്യവസായം


ലോകം എന്നും മാറ്റങ്ങള്‍ക്ക് പിറകെയാണ്. ശാസ്ത്ര സാങ്കേതിക ലോകത്തിന്‍റെ വളര്‍ച്ച മാറ്റങ്ങള്‍ക്ക് വേഗതയേറ്റുന്നു. സാങ്കേതിക വളര്‍ച്ച ഏറെ പ്രതിഫലിക്കുന്ന ഒന്നാണ് വ്യാവസായിക ലോകം. അനുദിനമെന്നോണം തങ്ങളുടെ ഉപഭോക്താക്കളെ സുഖ സൌകര്യങ്ങളുടെ പുത്തന്‍ പന്ഥാവിലേക്കെത്തിക്കുവാന്‍ വന്‍ കിട കമ്പനികള്‍ മത്സരിക്കുന്നു. എല്ലാ രംഗത്തും ഇതിന്‍റെ പ്രതിഫലനമുണ്ട്. മനുഷ്യനുമായി ഏറെ അടുത്ത് നില്‍ക്കുന്ന ഒരു വ്യവസായമാണ് വാഹനങ്ങളുടേത്. ഇലക്ട്രോണിക്സിന്‍റേയും ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടേയും അഭൂത പൂര്‍ണ്ണമായ വളര്‍ച്ച വാഹന വ്യവസായത്തില്‍ ഇതിനോടകം നിരവധി മാറ്റങ്ങളുണ്ടാക്കിക്കഴിഞ്ഞു. മുന്‍തലമുറക്ക് ചിന്തിക്കുവാന്‍ പോലും കഴിയാതിരുന്ന ഒരു പിടി മാറ്റങ്ങള്‍ അണിയറയിലൊരുങ്ങുന്നു.

വാഹനങ്ങളും ഇലക്ട്രോണിക്സും

ഓട്ടോമൊബൈലുകള്‍ക്കുള്ള ഇലക്ട്രോണിക്സ് ആണ് ഓട്ടോ മോട്ടീവ് ഇലക്ട്രോണിക്സ്. ഇതില്‍ കമ്പ്യൂട്ടര്‍ ടെക്നോളജിയും കമ്യൂണിക്കേഷന്‍ ടെക്നോളജിയും ഇടകലരുന്നുണ്ട്. മെക്കാനിക്കല്‍ ഘടക ഭാഗങ്ങളില്‍ പലതിനേയും ഒഴിവാക്കിക്കൊണ്ടും ചിലതിനൊപ്പം ഇലക്ട്രോണിക്സ് കൂട്ടിച്ചേര്‍ത്ത് (മെക്കാട്രോണിക്സ്) കൊണ്ടുമാണ് ഇത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഇതില്‍ പലതും നാമനുഭവിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, സ്പീഡ് അലെര്‍ട്ട്, നാവിഗേഷന്‍ സിസ്റ്റം, റിയര്‍ ടൈം ട്രാഫിക് ഇന്‍ഫോര്‍മര്‍ ഇതെല്ലാം ഇപ്പോള്‍ത്തന്നെയുണ്ട്. ആദ്യകാല പവര്‍ സ്റ്റിയറിങ്ങ്  എന്നാല്‍ ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ്ങ് സിസ്റ്റം (HPS) ആയിരുന്നുവെങ്കില്‍ ഇപ്പോഴത് ഇലകട്രോണിക് പവര്‍ സ്റ്റിയറിങ്ങ് സിസ്റ്റം ആണ് (EPS). അതു പോലെ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) ഹൈഡ്രോളിക് സിസ്റ്റവും ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും (ECU) ചേര്‍ന്ന് ക്ലച്ച് ആക്റ്റിവിറ്റിയും ഗിയര്‍ ഷിഫ്റ്റിങ്ങ് പാറ്റേണും നിരീക്ഷിക്കുകയും ക്ലച്ച് ഉപയോഗിക്കാതെ ഒരിക്കലോ തുടര്‍ച്ചയായോ ഗിയര്‍ മാറ്റാന്‍ ഡ്രൈവറെ സഹായിക്കുന്ന ട്രാന്‍സ്മിഷന്‍ കണ്ട്രോള്‍ യൂണിറ്റ് ഇതിന്‍റെ ഒരു ഭാഗമാണ്.

അതുപോലെ അരണ്ട വെളിച്ചത്തിലും അന്ധകാരത്തിലും ഡ്രൈവിങ്ങ് സുഗമമാക്കുവാന്‍ സഹായിക്കുന്ന, വാഹനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിനനുസൃതമായി ഹെഡ് ലൈറ്റുകളുടെ വെളിച്ചം (വളഞ്ഞും തിരിഞ്ഞും) ക്രമീകരിക്കുന്ന അഡാപ്റ്റീവ് ഹെഡ് ലൈറ്റ് സിസ്റ്റം, തൊട്ടു മുന്‍പിലുള്ള വാഹനത്തിന്‍റെ വേഗതയ്ക്കാനുപാതികമായി നമ്മുടെ വാഹനത്തിന്‍റെ വേഗത നിയന്ത്രിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്‍ സിസ്റ്റം എന്നിവയെല്ലാം ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിന്‍റെ സംഭാവനയാണ്.
  
പ്രിന്‍റ് ചെയ്തെടുക്കുന്ന വാഹനങ്ങള്‍

3 ഡി പ്രിന്‍റിങ്ങിലൂടെ നിര്‍മ്മിക്കപ്പെടുന്ന കാറുകള്‍ തരംഗമായിരിക്കുകയാണ്. ഡെട്രോയിറ്റില്‍ നടന്ന 2015ലെ ആനുവല്‍ മോട്ടോര്‍ ഷോയില്‍ ത്രി ഡി പ്രിന്‍റിങ്ങിലൂടെ നിര്‍മ്മിക്കപ്പെട്ട കാറും പ്രദര്‍ശിപ്പിക്കുകയുണ്ടായി. 44 മണിക്കൂറുകള്‍ കൊണ്ട് പ്രിന്‍റ് ചെയ്തെടുത്ത ഈ കാറിന് കാര്‍ബണ്‍- ഫൈബര്‍ ഇന്‍ഡ്യൂസഡ് പ്ലാസ്റ്റിക്കിന്‍റെ ഇരുന്നൂറിലധികം പാളികള്‍ പ്രിന്‍റ് ചെയ്തുണ്ടാക്കിയ ഫ്രെയിമും പാനലുകളും അടക്കം എണ്ണൂറ് കിലോഗ്രാമായിരുന്നു ഭാരമുണ്ടായിരുന്നത്. 2 സീറ്റുകളും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുമുണ്ടായിരുന്നു. ചൈനയും ഈ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍‌ 3 ഡി പ്രിന്‍റഡ് ബസുകളും ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു.

ക്വാണ്ടം കോമ്പസും വാഹനങ്ങളും

ഇന്നത്തെ വാഹനങ്ങള്‍ ഓട്ടോമേഷനായി ആശ്രയിക്കുന്നത് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തെയാണ് (GNSS). എന്നാല്‍ ചെലവേറിയതും കൃത്രിമോപഗ്രഹങ്ങളെ ആശ്രയിക്കുന്ന ഈ സംവിധാനത്തിന് പകരം ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്വാണ്ടം കോമ്പസ് ഈ രംഗത്തേക്കും വരികയാണ്. അന്തര്‍വാഹനികളിലും പ്ലെയിനിലും ഉപയോഗിക്കുവാനാണ് ഈ സിസ്റ്റം ആദ്യം ലക്ഷ്യമിട്ടിരുന്നത്. യു കെയിലെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ലബോറട്ടറിയാണ് ഈ ഗവേഷണത്തിനും രൂപകല്‍പ്പനയ്ക്കും പിന്നിലുള്ളത്. 2019തോടെ ഇത് വിപണിയിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡ്രൈവറില്ലാത്ത വാഹനങ്ങള്‍

വാഹനങ്ങളില്‍ ഓട്ടോ പൈലറ്റ് (Auto Pilot) മോഡ് സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ക്യാമറയും റഡാറും റിയല്‍ ടൈം ട്രാഫിക് ഡേറ്റയും സോണാറും ഒക്കെയാണ് ഈ സജ്ജീകരണത്തിന് പിന്‍പിലുള്ളത്. അതിനാല്‍ത്തന്നെ ഡ്രൈവര്‍ വേണ്ടാത്ത കാറുകളായിരിക്കും നാളത്തെ ട്രെന്‍ഡ്. ഗൂഗിള്‍ ഇപ്പോള്‍ത്തന്നെ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഈ സാങ്കേതിക വിദ്യ ശൈശവ ദശയിലാണ്. ലിഡാര്‍ (LIDAR - Light Detection And Ranging) എന്ന ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് പരിസര പഠനം നടത്തുന്നത്. രണ്ട് പേര്‍ക്ക് സുഗമമായി യാത്ര ചെയ്യത്തക്ക വിധം രൂപകല്‍പ്പന നടത്തിയിട്ടുള്ള ഗൂഗിളിന്‍റെ കാര്‍ പൂര്‍ണ്ണമായും ഇലക്ട്രിക് എനര്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത്.


അമേരിക്കയില്‍ ഡ്രൈവറില്ലാത്ത ബസുകള്‍ ഇപ്പോള്‍ത്തന്നെ തയ്യാറായിക്കഴിഞ്ഞു. ലോക്കല്‍ മോട്ടേഴ്സ് എന്ന വാഹന നിര്‍മ്മാതാക്കളാണ് ഇതിന്‍റെ പിന്‍പില്‍. ഒല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ ബസില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. ഇത്  ലോകത്തിലെ ആദ്യ 3 ഡി പ്രിന്‍റഡ് ബസ് ആണ്. ഐ ബി എം നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് സിസ്റ്റമായ വാട്ട്സണ്‍ എന്ന സംവിധാനമാണ് ഇതിന്‍റെ പിറകില്‍. ആണ് ഇതിന്‍റെ പിന്‍പില്‍. വരും കാലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് വാഹന നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായയൊന്നാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മനസ്സ് കൊണ്ട് നിയന്ത്രിക്കുന്ന കാറുകള്‍

ചൈനയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടറും ടിയാന്‍ജിനിലെ നാന്‍കായ് യൂണിവേഴ്സിറ്റിയിലെ റിസേര്‍ച്ച് ടീമും പങ്ക് ചേര്‍ന്നാണ് ഈ പുതിയ സാങ്കേതിക അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റിയറിങ്ങ് വീല്‍ തിരിക്കേണ്ടുന്നതിന്‍റെയോ ആക്സിലറേറ്റര്‍ ചവിട്ടുന്നതിന്‍റെയോ ആവശ്യമില്ലാത്തതിനാല്‍ അംഗവൈകല്യമുള്ളവര്‍ക്ക് വരെ വാഹനമോടിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. സെല്‍ഫ് ഡ്രൈവിങ്ങ് കാറുകളെ അപേക്ഷിച്ച് ഇതിന് റോഡപകടങ്ങള്‍ കുറവായിരിക്കുമെന്ന് കരുതപ്പെടുന്നു.

ഡാഷ് ബോര്‍ഡുകള്‍ സ്മാര്‍ട്ട് ഫോണുകളാവുമ്പോള്‍

വരും തലമുറ കാറുകളില്‍ ഡാഷ് ബോര്‍ഡുകള്‍ ഒരു സ്മാര്‍ട്ട് ഫോണായി വര്‍ത്തിക്കുന്ന തലത്തിലേക്ക് രൂപകല്‍പ്പന ചെയ്യുവാന്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ആലോചന നടത്തി വരുന്നു. യാത്രക്കിടയില്‍ ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുവാനും റെസ്റ്റോറന്‍റുകളും മറ്റു ആവശ്യ സ്ഥലങ്ങളുമെല്ലാം തിരഞ്ഞ് കണ്ട് പിടിക്കുവാനും ഡ്രൈവര്‍മാര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതെല്ലാമുള്ള ആന്‍ഡ്രോയിഡ് കാര്‍  2014 ജൂണിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

നാളത്തെ വര്‍ക്ക് ഷോപ്പുകള്‍

വാഹനങ്ങള്‍ സ്മാര്‍ട്ടാവുമ്പോള്‍ വര്‍ക്ക് ഷോപ്പുകളും രൂപം മാറാതെ തരമില്ലല്ലോ. നാളത്തെ ടെക്നീഷ്യന്‍മാര്‍ ലാപ്ടോപ്പോ, ടാബ് ലെറ്റോ അല്ലെങ്കില്‍ പ്രത്യേക ഇലക്ട്രോണിക് സ്കാനറോ ഉപയോഗിക്കുന്ന ഒരു വൈറ്റ് കോളര്‍ ജോലിക്കാരനായിട്ടായിരിക്കും പ്രത്യക്ഷ്യപ്പെടുക. വാഹനത്തിന്‍റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ തീര്‍ക്കുന്നതും പ്രകടന മികവ് വിലയിരുത്തുന്നതുമായ സ്പെഷ്യല്‍ സോഫ്റ്റ് വെയറുകള്‍ കൈകാര്യം ചെയ്യുന്നവരായിരിക്കുമവര്‍.

നാനോപോര്‍ ബാറ്ററി വരുത്തുന്ന മാറ്റങ്ങള്‍


ഇന്ധന പ്രതിസന്ധിയായിരിക്കും വരും കാലങ്ങളില്‍ മാനവരാശി നേരിടേണ്ടി വരുന്ന ഒരു മഹാ വിപത്ത്. ഇതേറ്റവും ബാധിക്കുക വാഹന ഗതാഗതത്തെത്തന്നെയായിരിക്കും. മാത്രവുമല്ല പരിസ്ഥിതിക്ക് അനുയോജ്യമായ വികസനത്തിനും സാങ്കേതിക വിദ്യക്കും മാത്രമേ ഇനി നില നില്‍പ്പുള്ളവെന്ന യാഥാര്‍ഥ്യം ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് നിര്‍മ്മാതാക്കളുടെ ശ്രദ്ധ തിരിഞ്ഞത്. പക്ഷേ ഇവിടെ വില്ലനാകുന്നത് ബാറ്ററിയുടെ ഡിസ്ചാര്‍ജിങ്ങ് സമയമാണ്. ഇതിനൊരു പരിഹാരവും ഓട്ടോ മോട്ടീവ് ഇലക്ട്രോണിക്സിലുണ്ട്. വൈദ്യത വാഹനങ്ങള്‍ക്കായുള്ള നാനോപോര്‍ ബാറ്ററി വികസനത്തിന്‍റെ മധ്യഘട്ടത്തിലാണ്. തപാല്‍ സ്റ്റാമ്പിന്‍റെ വലിപ്പം വരുന്ന ഈ ബാറ്ററിയെ 12 മിനിട്ടുകള്‍ കൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

അപായ സൂചനകള്‍

ഇക്കാല ഘട്ടത്തില്‍ പോലും പല കാറുകളും കമ്പ്യൂട്ടറൈസ്ഡ് ആണെന്നതാണ് യാഥാര്‍ഥ്യം. കാര്‍ കമ്പ്യൂട്ടര്‍ എന്ന സുഭദ്ര കവചത്തിനുള്ളില്‍ ഉറപ്പിക്കപ്പെട്ട ഒരു അഡ്വാന്‍സഡ് ഇലക്ട്രോണിക് സിസ്റ്റം ആണ് മിക്ക കാറുകളുടേയും തലച്ചോറ്. ആയതിനാല്‍ത്തന്നെ ഒരു ഡയഗ്നോസ്റ്റിക് കമ്പ്യൂട്ടര്‍ പുറമേ നിന്നും കാര്‍ കമ്പ്യൂട്ടറുമായി കൂട്ടിയിണക്കിയാണ് വെഹിക്കിള്‍ ഡയഗ്നോസ്റ്റിക് നടത്തുന്നത്. ഇവിടെയാണ് അപകടം. അനിവാര്യമായ ഈ ഡയഗ്നോസ്റ്റിക് സിസ്റ്റത്തെ അതി വിദഗ്ദമായി തകിടം മറിക്കുവാന്‍ ഒരു മിടുക്കനായ ഹാക്കര്‍ക്ക് കഴിയും. ഒരു സാധാരണ കാറിലാണിതെങ്കില്‍ ഏതാണ്ടെല്ലാ പ്രവര്‍ത്തനവും കമ്പ്യൂട്ടറിനാല്‍ നിയന്ത്രിക്കപ്പെടുന്ന സെല്‍ഫ് ഡ്രൈവിങ്ങ് കാറുകളുടെ സുരക്ഷിതത്വമാണ് ആശങ്കയുളവാക്കുന്നത്. സെല്‍ഫ് ഡ്രൈവിങ്ങ് കാറുകളില്‍ ഉപയോഗിക്കുന്ന ലിഡാര്‍, ജി പി എസ് തുടങ്ങിയ ടെക്നോളജികളൊന്നും തന്നെ ഹാക്കിങ്ങില്‍ നിന്നും മോചിതമല്ലായെന്നതാണ് വര്‍ത്തമാന കാല യാഥാര്‍ഥ്യം. എന്നിരുന്നാലും ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഈ പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കാം.

ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിനാല്‍ നിയന്ത്രിക്കപ്പെടുന്നതായിരിക്കും നാളത്തെ വാഹന വ്യവസായ മേഖല. ഡ്രൈവര്‍ ഉള്ളതും ഇല്ലാത്തതുമായ വാഹനങ്ങള്‍, സ്വയം ചിന്തിക്കുവാന്‍ കഴിവുള്ള വാഹനങ്ങള്‍, പരസ്പരാശയ വിനിമയത്തിനൊപ്പം പുറം ലോകവുമായി സംവദിക്കുവാന്‍ കഴിവുള്ള വാഹനങ്ങള്‍, സ്വയം അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ കഴിവുള്ള വാഹനങ്ങള്‍ ഇവയൊക്കെയാണ് അനതി വിദൂരഭാവിയിലെ നിരത്തിലെ നിത്യ വിസ്മയങ്ങള്‍.

ബയോ ബസുമായി ബ്രിട്ടണ്‍


മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നും വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബസുമായി ബ്രിട്ടണ്‍ രംഗത്ത് വന്നിരിക്കുന്നു. നമ്പര്‍ 2 ബസ് എന്നാണിതിന്‍റെ അപര നാമം. മാലിന്യങ്ങളില്‍ നിന്നും ബയോമീഥേന്‍ ഗ്യാസ് ഉണ്ടാക്കി അതുപയോഗിച്ചാണ് ബസ് ഓടിക്കുന്നത്. ഇതിന് ദുര്‍ഗന്ധമൊന്നുമില്ലായെന്നാണ് രസകരമായ കാര്യം. ഡീസല്‍ വാഹനങ്ങളെപ്പോലെ പരിസര മലിനീകരണം ഉണ്ടാക്കുന്നില്ലായെന്നതാണിതിന്‍റെ ഒരു ഗുണം. ഈ പരീക്ഷണം വിജയിച്ചാല്‍ മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ നടത്തുന്ന കമ്പനികളും മാലിന്യം വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കുന്ന കമ്പനികളും ഉയര്‍ന്ന് വരും. വര്‍ദ്ധിച്ചു വരുന്ന മാലിന്യപ്രശ്നത്തിനൊരു പരിഹാരവുമാകും.

ഹെഡ് അപ് ഡിസ്പ്ലേ ഹെല്‍മറ്റ്


ഇരു ചക്ര വാഹനങ്ങളിലുള്ള യാത്ര കൂടുതല്‍ സുരക്ഷിതമാക്കുവാനായി ബി എം ഡബ്ലു അവതരിപ്പിച്ചിരിക്കുന്ന പുതിയ സംവിധാനമാണ് ഹെഡ് അപ് ഡിസ്പ്ലേ ഹെല്‍മറ്റ്. ഈ ഹെല്‍മറ്റിന്‍റെ വലത് വശത്തായി സ്പീഡ്, ടെംമ്പറേച്ചര്‍, ഡിയര്‍, ഫ്യൂവല്‍ ലെവല്‍ തുടങ്ങിയ വിവരങ്ങള്‍ തല്‍സമയം കാണിച്ചു കൊണ്ടിരിക്കും. ബൈക്ക് ഓടിക്കുന്നയാളുടെ ആവശ്യത്തിനനുസരിച്ച് ഈ വിവരങ്ങള്‍ ക്രമീകരിക്കാവുന്നതാണ്. ഹെല്‍മറ്റിലെ പിറക് വശത്തുള്ള ക്യാമറ പിറക് വശത്തെ തല്‍സമയ കാഴ്ച ലഭ്യമാക്കുവാന്‍ പര്യാപ്തമാണ്. റിയര്‍ വ്യൂ മിററുകള്‍ക്ക് പകരക്കാകുവാനും ഈ ഹെല്‍മറ്റിന് സാധിക്കും. ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 5 മണിക്കൂര്‍ ഉപയോഗിക്കാവുന്ന 2 ബാറ്ററികളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

സൌരോര്‍ജ്ജത്തെ നേരിട്ട് യാന്ത്രികോര്‍ജ്ജമാക്കുന്ന നാനോ ക്രിസ്റ്റല്‍ എഞ്ചിനുകള്‍, വൈദ്യുത വാഹനങ്ങള്‍ക്കായുള്ള വയര്‍ രഹിത ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍, ബയോ ഫ്യൂവല്‍ ഫില്ലിങ്ങ് സ്റ്റേഷനുകള്‍, കിലോമീറ്ററുകളോളം നീളുന്ന വെളിച്ചം നല്‍കുന്ന പ്രത്യേക ലേസര്‍ ഹെഡ് ലൈറ്റുകള് ഇവയെല്ലാമായിരിക്കും നാളത്തെ കാഴ്ചകള്‍. 



No comments:

Post a Comment