Sunday, 7 June 2020

ഇ മാലിന്യവും സാധ്യതകളും


ആധുനിക മനുഷ്യന് എന്നും തലവേദനകൾ സൃഷ്ടിക്കുന്നയൊന്നാണ് മാലിന്യമെന്നത്.  ആഗോളതലത്തില്‍ത്തന്നെ മാലിന്യമെന്നത് ഒരു പ്രശ്നമായി നില്‍ക്കുന്നയൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  ഈ അടുത്ത കാലത്തായി നാം കേൾക്കാന്‍ തുടങ്ങിയയൊന്നാണ് ഇ – മാലിന്യമെന്നത്.

എന്താണ്  ഇ മാലിന്യം

മാറുന്ന ലോകത്തില്‍ ഇലക്ട്രോണിക്സ് എന്ന സാങ്കേതിക വിദ്യക്കുള്ള സ്ഥാനം എടുത്ത് പറയേണ്ടത് തന്നെ ആണ്.  ഈ അടുത്ത കാലത്തായി മാറ്റങ്ങൾ അനുനിമിഷവും സംഭവിക്കുന്ന മേഖലയാണിത്.  അതു കൊണ്ട് തന്നെ നിത്യേനയെന്നോണം പുത്തന്‍ ഉപകരണങ്ങൾ ഈ ശ്രേണിയോട് കൂട്ടിച്ചേർക്കപ്പെടുന്നു.  ആയതിനാല്‍ത്തന്നെ പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും ഉപയോഗിക്കപ്പെടാതെ പോകുന്നു.   ഇത് സൃഷ്ടിക്കുന്ന വിപത്ത് നാം ചിന്തിക്കുന്നതിലും അപ്പുറമാണ്.  ഇന്ന് ഇലക്ട്രോണിക്സ് എന്നത് മൊബൈല്‍ ഫോണ്‍ മുതല്‍ ബഹിരാകശത്ത് കറങ്ങുന്ന ഉപഗ്രഹങ്ങൾ വരെ എത്തി നില്‍ക്കുന്ന ഒന്നാണ്.  ആയതിനാല്‍ തന്നെ നിരവധിയായ ഉപകരണങ്ങൾ അവ ഉപയോഗ യോഗ്യമല്ലാതാവുന്നതിന് മുന്‍പ് പുത്തന്‍ ഉല്‍പ്പന്നങ്ങൾക്ക് മുന്‍പില്‍ വഴി മാറുമ്പോൾ  നാം ചിന്തിക്കാറില്ല ഇവയൊക്കെയും എവിടേക്ക് പോകുന്നുവെന്ന്.  ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളേയും ഉപകരണ ഭാഗങ്ങളേയും ആണ് ഇ – മാലിന്യമെന്ന് വിളിക്കുന്നത്.   പഴയ ടിവിയും, കമ്പ്യൂട്ടറും, പ്രിന്‍ററും, സ്കാനറും, മൊബൈല്‍ ഫോണും, കാല്‍ക്കുലേറ്ററും, സി ഡിയും, പെന്‍ഡ്രൈവും അങ്ങനെയുള്ള എല്ലാം ചേർന്നതാണിത്. 

വികസിത രാജ്യങ്ങളാണ് ഇ മാലിന്യങ്ങൾ ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത്.  2010 ല്‍ ഓകദേശം 50  മില്യണ്‍ ടണ്‍ ഇ മാലിന്യം ലോകത്ത് ആകമാനം ഉണ്ടായതായതാണ് കണക്കുകൾ കാണിക്കുന്നത്.  എന്നാല്‍ കഴിഞ്ഞ പത്ത് വർഷം കൊണ്ടിത് 150 മില്യണ്‍ ടണ്‍ ആയി വർദ്ധിച്ചുവത്രെ.  5.9 മില്യണ്‍ ടണ്‍ മാലിന്യവുമായി അമേരിക്കയാണ് ഈ പട്ടികയില്‍ ഒന്നാമത്.  തൊട്ടു പിറകില്‍ 1.19 മില്യണ്‍ ടണ്ണുമായി യു കെയും. 

എന്തു കൊണ്ട് ഇത്രയധികം ഇ മാലിന്യം

ഇ മാലിന്യങ്ങൾ ഇങ്ങനെ കുന്ന് കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. 

1.       നിരവധി ഉപകരണങ്ങൾ  

നിരവധി വില കുറഞ്ഞ ഉപകരണങ്ങൾ വിപണിയില്‍ ലഭ്യമാണെന്നതിനാല്‍ കേടാകുമ്പോൾ നന്നാക്കുവാന്‍  നില്‍ക്കാതെ പുതിയവ വാങ്ങുവാന്‍ കാണിക്കുന്ന അമിതാവേശം വിനയാകുന്നുണ്ട്.  പലപ്പോഴും ഇതാണ് ലാഭകരമെന്നതിനാലും ഇത് സംഭവിക്കുന്നുണ്ട്.
2.       മാറുന്ന സാങ്കേതിക വിദ്യ
അനു ദിനം മാറുന്നതാണ് ഇലക്ട്രോണിക്സ് എന്ന സാങ്കേതിക വിദ്യ.   ലാപ്ടോപ്പും മൊബൈലും ടാബ്ലെറ്റുമെല്ലാം പെട്ടെന്ന് മോഡലുകൾ മാറുന്നു. സവിശേഷതകൾ എപ്പോഴും അപഡേറ്റ് ആയി വരുന്നു.  ആയതിനാല്‍ തന്നെ പുതിയത് വരുമ്പോൾ പഴയത് ആൾക്കാർ ഉപയോഗിക്കാതെ വരുന്നതും ഇ വേസ്റ്റിന്‍റെ അളവ് കൂട്ടുന്നയൊന്നാണ്. 
3.       ഉപഭോക്തൃ ഭ്രമം
സമൂഹത്തിലെ Use and throw സംസ്കാരം പുത്തന്‍ ഉപകരണങ്ങളോട് ഭ്രമവും പഴയതിനോട് താല്‍പ്പര്യമില്ലായ്മയും വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.  ഇതും  ഇ മാലിന്യത്തിന്‍റെ  അളവ് വർദ്ധിക്കുവാന്‍ കാരണമാവുന്നുണ്ട്.
ഇ മാലിന്യം എങ്ങനെ അപകടകാരിയാവുന്നു
ഇലക്ട്രോണിക്സ് മാലിന്യങ്ങളിലടങ്ങിയിരിക്കുന്ന നിരവധി രാസ വസ്തുക്കളുണ്ട്.  ഇത് അത്യന്തം അപകടകരമായ ഒന്നാണ്. ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന ഇ-മാലിന്യങ്ങളില്‍നിന്ന് രാസ, ലോഹ മാലിന്യങ്ങള്‍ അന്തരീക്ഷത്തിനും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്ളാസ്റ്റിക്
ഇ-മാലിന്യങ്ങളിലും പ്ളാസ്റ്റിക്കുണ്ടാകും. എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും പുറംകവര്‍ നിര്‍മിക്കുന്നതിന് പ്ളാസ്റ്റിക് ഉപയോഗിക്കുന്നു. ഒരു ഇലക്ട്രോണിക് ഉല്‍പ്പന്നത്തിന്റെ ഭാരത്തിന്റെ നാലിലൊരു ഭാഗം പ്ളാസ്റ്റിക്കാകും. പ്ളാസ്റ്റിക് മണ്ണില്‍ കിടന്ന് മണ്ണിന്റെ സ്വാഭാവിക ജൈവവിഘടനം തടഞ്ഞ് സൂക്ഷ്മജീവികളെ നശിപ്പിക്കും. പ്ളാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക (ഡയോക്സിന്‍) ശ്വാസകോശത്തില്‍ കടന്ന് ക്യാന്‍സറിനുവരെ കാരണമാകാം. ഡയോക്സിന്‍ മാത്രമല്ല, ക്യാന്‍സറിനു കാരണമായേക്കാവുന്ന മറ്റു നിരവധി വാതകങ്ങള്‍ പ്ളാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്നു.
ലെഡ്
ഇ-മാലിന്യങ്ങളില്‍ കൂടുതല്‍ അടങ്ങിയത് ഈയം അഥവാ ലെഡ് ആണ്. കംപ്യൂട്ടര്‍/ടെലിവിഷന്‍ മോണിറ്ററുകളിലാണ് ഈയം കൂടുതല്‍. സോള്‍ഡറിങ്ങിനും ഈയമാണ് ഉപയോഗിക്കുന്നത്. മോണിറ്ററുകള്‍ കത്തിക്കുമ്പോള്‍ ഇത് അന്തരീക്ഷത്തില്‍ പൊടിയായി പടരുന്നു. ഇ-മാലിന്യം ചതുപ്പുകളിലിട്ട് മുകളില്‍ മണ്ണിട്ടു നികത്തുമ്പോള്‍ കുടിവെള്ളത്തില്‍  പോലും ഈയം കലരുന്നു. ലെഡിന്‍റെ അമിത സാന്നിധ്യം നാഡി വ്യവസ്ഥയേയും രക്ത ചംക്രമണത്തേയും സാരമായി ബാധിക്കും.  കിഡ്നി രോഗ സാധ്യതയും ഉണ്ടാകാം.

കാഡ്മിയം
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെല്ലാമുള്ള റസിസ്റ്ററുകള്‍, സോളാര്‍ സെല്‍ എന്നിവയില്‍ കൂടുതലായി കാണുന്നു. വിഷമയമായ ഈ മൂലകം കിഡ്നിയില്‍ അടിഞ്ഞുകൂടി ശരീരപ്രക്രിയകളെ ബാധിക്കുന്നു. ഗര്‍ഭിണികളില്‍ എത്തിയാല്‍ ഗര്‍ഭസ്ഥ  ശിശുവിനെപ്പോലും ബാധിക്കാം.

മെര്‍ക്കുറി
എല്ലാ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലും അവശ്യ വസ്തുവായ മെര്‍ക്കുറി കിഡ്നിയെയും നാഡീ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന ഒന്നാണ്.

ചെമ്പ്
ചെമ്പുവയറുകള്‍ കത്തിക്കുന്നത് ആവരണമായ, പിവിസി കത്തിച്ചുകളയാനാണ്. പുകയില്‍ ഡയോക്സിന്‍ അന്തരീക്ഷത്തില്‍ കലര്‍ന്ന് മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്നു.

ക്രോമിയം
കംപ്യൂട്ടറിലാണ് ഇതു കൂടുതല്‍ കാണപ്പെടുക. കത്തിക്കുമ്പോള്‍ അലര്‍ജിയാണ് ക്രോമിയം ഉണ്ടാക്കുന്ന പ്രധാന രോഗം.
ഇത് മാത്രമല്ല ഇ മാലിന്യത്തില്‍ ഒട്ടനവധി രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെ ഹാനികരമായ ഒന്നാണ്.  മാത്രവുമല്ല ഇതൊക്കെ വെറുതെ കൂട്ടിയിടുന്നത് സോളിഡ് വേസ്റ്റ് എന്ന രീതിയിലും പരിസ്ഥിതിക്ക് ആഘാതം നല്‍കുന്നയൊന്നാണ്.  ഇതുപോലെ ഇ-മാലിന്യത്തില്‍ അടങ്ങിയ ലോഹങ്ങളും രാസവസ്തുക്കളും മൂലകങ്ങളും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കു മാത്രമല്ല, മണ്ണും ജലവും വിഷമയമാക്കുന്നതുള്‍പ്പെടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്ന ഒന്നാണ്.
ഇന്ത്യയും മോശമല്ല
ഇ മാലിന്യത്തിന്‍റെ കാര്യത്തില്‍ നമ്മുടെ രാജ്യം അഞ്ചാം സ്ഥാനത്താണ്.  ലോക വ്യാപകമായി 10 ശതമാനമാണ് ഇ മാലിന്യങ്ങളുടെ വളർച്ച.  എന്നാല്‍ ഇന്ത്യയില്‍ ഇത് 30 ശതമാനമാണ്.  ഇലക്ട്രോണിക്  ഹബ്ബുകളായ ബംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ഇന്ത്യയില്‍ ഇ-മാലിന്യം കൂടുതല്‍. മറ്റു സ്ഥലങ്ങളെപ്പോലെ ഉപയോഗത്തില്‍നിന്നു മാത്രമല്ല, ഉല്‍പ്പാദനത്തിന്റെ ഭാഗമായും ഈ നഗരങ്ങളില്‍ ഇ-മാലിന്യം ഉണ്ടാകുന്നു. ഡല്‍ഹിയിലൊക്കെ ബാറ്ററി തല്ലിപ്പൊട്ടിക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ മലിനീകരണം വാര്‍ത്തയായിരുന്നല്ലോ.  2020 ല്‍ ഇന്ത്യയിലെ ഇ മാലിന്യം 52 ലക്ഷം ടണ്‍ ആണെന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോച്ചം (ദി അസ്സോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) എന്ന വ്യവസായ സംഘടന നടത്തിയ പഠനം തെളിയിക്കുന്നത്. 
പരിഹാരവും സംരംഭകത്വ സാധ്യതകളും
ഇന്ത്യയില്‍  ഉണ്ടാകുന്ന ഇ-മാലിന്യത്തിനു പുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതു കൂടിയാകുമ്പോള്‍ ഇ-മാലിന്യം വലിയ ഭീഷണിയായി മാറുകയാണ്. അതു തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് മനുഷ്യന്‍ ആലോചിച്ചു തുടങ്ങി. പുനരുപയോഗം (Re Use) പുനഃചംക്രമണം  (Re Cycling) എന്നിവയാണ് മാര്‍ഗങ്ങള്‍. പഴയ ഉല്‍പ്പന്നങ്ങളില്‍നിന്ന് ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് അറ്റകുറ്റപ്പണി നടത്തി മാറ്റിയശേഷം ബാക്കി ശാസ്ത്രീയമായി റീസൈക്കിള്‍ ചെയ്യുകയാണ് പോംവഴി. ശാസ്ത്രീയമാര്‍ഗങ്ങള്‍ ചെലവു കൂടിയതായതു കൊണ്ട് മണ്ണില്‍ കുഴിച്ചുമൂടല്‍, കത്തിക്കല്‍ തുടങ്ങിയ അശാസ്ത്രീയ മാര്‍ഗങ്ങളാണ് വികസ്വരരാജ്യങ്ങളില്‍ കൂടുതലും അവലംബിച്ച് കാണുന്നത്.

ശാസ്ത്രീയരീതിയില്‍ ഇ-മാലിന്യം സംസ്കരിക്കുന്നത് പരിസ്ഥിതി സൌഹൃദം മാത്രമല്ല, വ്യവസായ സാധ്യതയും വരുമാന മാര്‍ഗവുമാണ്. പ്രകൃതിസംരക്ഷണം, ഊര്‍ജസംരക്ഷണം, തൊഴില്‍വര്‍ധന, വരുമാനമാര്‍ഗം എന്നിവ ഇതുവഴി ഉണ്ടാകുന്നു.

സ്വകാര്യ മേഖലയില്‍ ശാസ്ത്രീയ ഇ-മാലിന്യ സംസ്കരണത്തിനുള്ള കമ്പനികള്‍ മറ്റ് ഇന്ത്യന്‍  നഗരങ്ങളിലെപ്പോലെ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. ഇ-മാലിന്യ സംസ്കരണ ഫാക്ടറികള്‍ക്കും സാധ്യത വര്‍ധിക്കുകയാണ്.

ഇ മാലിന്യ ശേഖരണ സ്ഥലങ്ങൾ (Collection Centers) ഇതിന്‍റെ സംരംഭക സാധ്യതകളുടെ ആദ്യ പടിയാണ്.   അതിന് ശേഷം ഒരു പൊത് സ്ഥലത്ത് (Consolidation Points) ഇത് ഒരുമിച്ച് കൂട്ടാവുന്നതാണ്.  തുടർന്നാണ് Recycle ചെയ്യേണ്ടത്.  Primary Recycling, Secondary Recycling എന്ന രീതിയില്‍ ഇത് ചെയ്യാവുന്നതാണ്.  പ്രൈമറി റി സെക്ലിങ്ങില്‍ ഇത് തരം തിരിക്കലും വൃത്തിയാക്കലുമെല്ലാം വരും.  സെക്കൻഡറി റീസൈക്ലിങ്ങില്‍ ആണ് യഥാർത്ഥത്തിലുള്ള റി സൈക്ലിങ്ങ് നടക്കുക.  ചെമ്പ് പോലുള്ള വില പിടിപ്പുള്ള വസ്തുക്കൾ ഇവിടെ വെച്ച് വേർ തിരിച്ചെടുക്കും.  ഇത് വലിയ വിപുലമായ പ്ലാന്‍ ചെയ്താല്‍ നല്ലയൊരു സംരംഭക സാധ്യതയാണ്. 
റി സൈക്ലിങ്ങ് എങ്ങനെ
വളരെയധികം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നയൊന്നാണ് ഇ വേസ്റ്റ് റി സൈക്ലിങ്ങ് എന്നത്.  ഇ വേസ്റ്റ് ഇനങ്ങൾ പുനരുല്‍പ്പാദിപ്പിക്കുന്ന പ്ലാന്‍റുകളില്‍ നിന്നും പ്രധാന ഘടകങ്ങളെ തരം തിരിച്ചെടുക്കും.  പിന്നീട് പുനർ നിർവചിക്കാവുന്നതോ, തുടർച്ചയായി പുനരുല്‍പ്പാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നതോ ആയ ഭാഗങ്ങളായി വേർ തിരിക്കുന്നു. ബാക്കി വരുന്ന വസ്തുക്കളെ കണ്‍വെയർ ബെല്‍റ്റിലെ ഓട്ടോമേറ്റഡ് ഷേക്കിങ്ങ് പ്രക്രിയയിലൂടെ കടത്തി വിട്ടു കൊണ്ട് ഇ മാലിന്യ അവശിഷ്ടങ്ങളില്‍ നിന്നും സ്റ്റീല്‍, ഇരുമ്പ് എന്നിവ ഉൾപ്പെടെ എല്ലാ കാന്തിക വസ്തുക്കളേയും നീക്കം ചെയ്യുവാന്‍ Over Hand Magnet ഉപയോഗിക്കുന്നു.  കോപ്പർ, അലുമിനിയം എന്നിവ അവശിഷ്ടങ്ങളില്‍ നിന്ന് വേർതിരിക്കപ്പെടുകയും ലോഹ അസംസ്കൃത വസ്തുക്കൾ വില്‍ക്കുകയോ പുനർ ഉപയോഗിക്കുകയോ ചെയ്യും.  തുടർന്ന് വരുന്ന അവശിഷ്ടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് പോലുള്ളവ വേർതിരിക്കാനായി വെള്ളം ഉപയോഗിക്കുന്നു.  ഇങ്ങനെ വേർതിരിച്ചെടുത്ത എല്ലാ വ്സതുക്കളും പുനർ ഉപയോഗത്തിന് അസംസ്കൃത വസ്തുക്കളായി പിന്നീട് വിനിയോഗിക്കാനാകും.  പ്ലാസ്റ്റിക്, ഗ്ലാസ്, കോപ്പർ, ഇരുമ്പ്, ഉരുക്ക്, വിലയേറിയ ലോഹ മിക്സ് എന്നിവ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ്.  ടെലി വിഷന്‍, കമ്പ്യൂട്ടർ മോണിറ്ററിങ്ങില്‍ നിന്ന് ഗ്ലാസ് വേർ തിരിച്ചെടുക്കുന്നു.   മെർക്കുറി അടങ്ങിയ ഉപകരണങ്ങൾ മെർക്കുറി റീസൈക്ലിങ്ങ് സൌകര്യമുള്ള പ്ലാന്‍റുകളിലേക്കാണ് അയയക്കുന്നത്.  Dental Amalgam ഉം ഇ മെട്രിക് ഉപകരണങ്ങളിലും ഫ്ലൂറസെന്‍റ് ലൈറ്റിങ്ങിനുപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവ വേർതിരിച്ചെടുക്കുന്നത്.  സർക്യൂട്ട് ബോർഡുകൾ അക്രഡിറ്റഡ് കമ്പനികളിലേക്ക് അയയ്കുന്നു.  അവിടെ വെള്ളി, ടിന്‍, ചെമ്പ് തുടങ്ങിയവ വേർതിരിക്കുന്നു.  ബാറ്ററികളില്‍ നിന്നും നിക്കല്‍, സ്റ്റീല്‍, കാഡ്മിയം, കൊബാൾട്ട് വേർതിരിച്ച് പുതിയ ബാറ്ററി ഉല്‍പ്പാദനത്തിനും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. 
നിയമങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്
അതി വേഗം വളരുന്ന ഇലക്ട്രോണിക്സ് നഗരങ്ങളായി മാറുകയാണ് നമ്മുടെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം. ഇ മാലിന്യം പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമാവാതെ സംസ്കരിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന നിയമങ്ങൾ 2006 മുതല്‍ ഇന്ത്യയിലുണ്ട്.  പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്,  ഇ-വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്,  ബയോ-മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, ഹസാര്‍ഡസ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്  എന്നിവയാണ് ഇ-മാലിന്യം മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയില്‍ സംസ്കരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളാണ് ഇതു നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത്.
വില്‍ക്കുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗശേഷം തിരിച്ചെടുത്ത് ശാസ്ത്രീയ റീസൈക്കിളിനു വിധേയമാക്കണമെന്ന് കമ്പനികളെ നിഷ്കര്‍ഷിക്കുന്ന നിയമവ്യവസ്ഥകള്‍ നിയമങ്ങളില്‍ ഉണ്ടെങ്കിലും പല കമ്പനികളും നടപ്പാക്കാറില്ല.

സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.  ഇതനുസരിച്ച്
·         ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ നിർമ്മാതാക്കൾ ഉപയോഗ ശൂന്യമാവുന്ന തങ്ങളുടെ ഉല്പന്നങ്ങൾ ഉപഭോക്താക്കളിൽ നിന്ന് നേരിട്ടോ ഏജന്റുമാർ വഴിയോ ശേഖരിക്കുകയോ വില നൽകി മടക്കി വാങ്ങുകയോ ചെയ്യണം.
·          
·         ശേഖരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ അംഗീകൃത പുനരുല്പാദകർക്ക് അനുയോജ്യമായ മാർഗ്ഗത്തിൽ എത്തിച്ചു കൊടുക്കേണ്ടതും നിർമ്മാതാക്കൾ തന്നെയാണ്. അംഗീകൃത ബ്രാൻഡുകളുടെ ഇലക്ട്രിക്കൽ - ഇലക്ട്രോണിക് ഉല്പന്നങ്ങൾ ഇ-മാലിന്യമാകുമ്പോൾ ഉപഭോക്താക്കൾ അവ ഉല്പാദകർക്ക് മടക്കിനൽകുകയോ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന പ്രാദേശിക സംവിധാനം വഴി ഒഴിവാക്കുകയോ ചെയ്യണം.
·          
·         സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനോ പുനരുത്പാദനം ചെയ്യുന്നതിനോ പര്യാപ്തമായ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും അനുമതി നൽകുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടികളെടുക്കണം.
·          
·         മലിനീകരണ നിയന്ത്രണ ബോർഡും പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പും, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളിൽ ഇ-മാലിന്യ നിർമ്മാർജ്ജനം എന്ന വിഷയവും ഉൾപ്പെടുത്തണം.
·          
·         സി.എഫ്.എൽ, എഫ്.ടി.എൽ. ലൈറ്റുകളുൾപ്പെടെയുളള ഇ-മാലിന്യങ്ങൾ വേർതിരിച്ച് വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. കുടുംബശ്രീ യൂണിറ്റുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് സംവിധാനമുണ്ടാക്കുകയും അംഗീകൃത ഏജൻസികളെ ഏല്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്.
·          
·         പുനരുപയുക്തമായ ഇ-മാലിന്യങ്ങൾ വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണിക്കണം.
·          
·         -മാലിന്യങ്ങൾ കത്തിക്കുകയോ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി കൂട്ടിയിടുകയോ ഖരമാലിന്യങ്ങളുമായി കൂട്ടിക്കലർത്തുകയോ ചെയ്യുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും ഉറപ്പുവരുത്തണം.
·          
·         ഇലക്ട്രോണിക് - ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ നിർമ്മാണത്തിനും വൻതോതിലുള്ള ഉപയോഗത്തിനും അനുവാദമോ ലൈസൻസോ നൽകുമ്പോൾ ഇ-മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
·          
·         സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ സി.എഫ്.എൽ, എഫ്.ടി.എൽ വിളക്കുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ പോലുളള ഇലക്ട്രാണിക് ഉല്പന്നങ്ങൾ വാങ്ങുന്നതിന് നിർമ്മാതാക്കളുമായി ഉണ്ടാക്കുന്ന കരാറിൽ ഉപയോഗശൂന്യമാകുമ്പോൾ ഈ വസ്തുക്കൾ തിരികെവാങ്ങുമെന്നത് നിർബ്ബന്ധിത വ്യവസ്ഥയാക്കണം.
·          
·         -മാലിന്യം ഫലപ്രദമായി ശേഖരിക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്ന ത്രിതല തദ്ദേശസ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനതല പുരസ്‌കാരമേർപ്പടുത്തണം.
·          
·         -മാലിന്യത്തെ അശാസ്ത്രീയമായി കൈകാര്യം ചെയ്താലുണ്ടാവുന്ന അപകടങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അവബോധം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ്, ജൈവവൈവിധ്യ ബോർഡ് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന ഡയറക്റ്ററേറ്റ് എന്നിവ പരിപാടികൾ തയ്യാറാക്കണം

ഇ വേസ്റ്റ് റീസൈക്ലിങ്ങ് അസോസിയേഷന്‍

ഇ മാലിന്യ സംസ്കരണ മേഖലയില്‍ പ്രവർത്തിക്കുന്നവരുടെ രാജ്യത്തെ ആദ്യ കൂട്ടായ്മയാണ് ഇ വേസ്റ്റ് റി സൈക്ലിങ്ങ് അസോസിയേഷന്‍. ബാംഗ്ലൂർ ആണ് ആസ്ഥാനം. ഇ മാലിന്യ സംസ്കരണത്തെ ഏകോപ്പിക്കുകയും സംസ്കരണം കാര്യക്ഷമമാക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ പരിപാലത്തിന് സർക്കാരിനെ സഹായിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.   ഇ മാലിന്യ സംസ്കരണത്തിനായി ബാംഗ്ലൂരില്‍ ധാരാളം സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവ അശാസ്ത്രീയമായാണ് പ്രവർത്തിക്കുന്നത്.  ഇ സംസ്കരണം സംബന്ധിച്ച സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട് അസോസിയേഷന്‍.

മാതൃകയായി ക്ലീന്‍ കേരളാ കമ്പനി
ഇ-മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാര്ജ്ജന പദ്ധതികളിലൂടെ സംഭരിച്ച് ശാസ്ത്രീയ പുനഃചംക്രമണത്തിന് വേര്‍തിരിച്ചു നല്‍കുന്നതിന് കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ക്ളീന്‍ കേരള കമ്പനി ഈ രംഗത്ത് പുതിയ പ്രതീക്ഷ നല്‍കുന്നു.  സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുന:ചംക്രമണത്തിനും , സംസ്ക്കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് കമ്പനിയുടെ ലക്‌ഷ്യം. ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഹരിതകർമസേന വഴി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പരമാവധി പ്ലാസ്റ്റിക് ശേഖരിച്ച്  തരം തിരിക്കുകയും പുനഃചംക്രമണത്തിന് അയയ്ക്കുകയും ചെയ്യുന്നു. പുനചംക്രമണത്തിന് അനുയോജ്യമല്ലാത്തത് യന്ത്രസഹായത്താൽ അരിഞ്ഞ് റോഡ് ടാറിങിന്‌ വേണ്ടി നൽകുന്നതും ക്ലീൻ കേരള കമ്പനിയാണ്. കഴിഞ്ഞ വർഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർ തിരിച്ച് പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും നല്‍കുന്നത് വഴി 71 ലക്ഷം രൂപയുണ്ടാക്കുവാന്‍ ക്ലീന്‍ കേരള കമ്പനിക്ക് കഴിഞ്ഞു.

നമുക്ക് എന്ത് ചെയ്യാം

കൂടുതല്‍ ഈടുനില്‍ക്കുന്ന മികച്ച ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുക.
ഉപയോഗശേഷം ഉല്‍പ്പന്നം തിരിച്ചെടുത്ത് ശാസ്ത്രീയ പുനഃചംക്രമണം നടത്തുന്ന (Recycling) ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുക.

ലാപ്ടോപ്പുകള്‍പോലുള്ള പല ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി തുറന്ന് അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തതുകൊണ്ട് പെട്ടെന്നുതന്നെ ഇ-മാലിന്യമാകുന്നു. കൂടുതല്‍ തുറന്ന് അറ്റകുറ്റപ്പണി നടത്തുന്ന രീതിയില്‍ ഇവ രൂപകല്‍പ്പനചെയ്യാനുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പന വേളയില്‍ പ്രകൃതിസൌഹൃദ രീതികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
ഉദാ: ലാപ്ടോപ് പുറംചട്ടമുള്ള ഉല്‍പ്പന്നംകൊണ്ടാക്കാം. മൌസിന്റെ പുറംകവര്‍ ചിരട്ട ഉല്‍പ്പന്നംകൊണ്ടു നിര്‍മിക്കാം. (കടലാസ് പേനയും മഷിപ്പേനയും പ്രോത്സാഹിപ്പിക്കുംപോലെ).
നിയമങ്ങൾ ഏറെ ഉണ്ടാവുക എന്നതോടൊപ്പം തന്നെ പ്രധാനമാണ് അത് നടപ്പിലാക്കുന്നതും അനുസരിക്കുന്നതും.  ഈ രംഗത്തെ സാധ്യതകൾ തിരിച്ചറിഞ്ഞ് പുതിയ സംരംഭക സാധ്യതകൾ ഇനിയും ഉടലെടുക്കേണ്ടിയിരിക്കുന്നു. 

No comments:

Post a Comment