Sunday, 23 October 2016

മാലിന്യത്തില്‍ നിന്നുള്ള വ്യവസായ മാതൃകകള്‍


ഒരു ധീഷണാശാലിയായ സംരംഭകന് മുന്‍പില്‍ പ്രശ്നങ്ങളെന്നും അവസരമായിരിക്കും. മറ്റുള്ളവര്‍ പ്രശ്നങ്ങളെ കാണുമ്പോള്‍ അതിനുള്ളില്‍ സാധ്യതകള്‍ കാണുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍. മനുഷ്യന്‍ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന പ്രവണതയാണ് ഇന്ന് കൂടുതല്‍ കാണപ്പെടുന്നത്. സുഖ സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്നുസരിച്ച് മുന്‍ കാലങ്ങളിലേക്കാളേറെ മനുഷ്യന്‍ സ്വാര്‍ത്ഥനായി മാറിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല ഒരു യൂസ് ആന്‍ഡ് ത്രോ സംസ്കാരവും ഉടലെടുത്തിരിക്കുന്നു. ആയതിനാല്‍ത്തന്നെ മാലിന്യമൊരു പ്രശ്നമായി ഇന്ന് നില നില്‍ക്കുന്നു. തന്‍റെ പുരയിടത്തിലെ മാലിന്യം പൊതു നിരത്തില്‍ വലിച്ചെറിയുന്നതിന് യാതൊരു മടിയും ഇന്ന് മനുഷ്യന്‍ കാണിക്കാറില്ല.
എന്നാല്‍ ഈ മാലിന്യം ഉപകാരപ്രദമായ മറ്റ് വസ്തുക്കളാക്കി രൂപമാറ്റം വരുത്തിയാല്‍ അത് ഉണ്ടാക്കുന്ന ഗുണങ്ങള്‍ പലതായിരിക്കും. മാലിന്യ വസ്തുക്കള്‍ മാറുമെന്ന് മാത്രമല്ല അവക്ക് വില കിട്ടുകയും ചെയ്യുമെന്നാകുമ്പോള്‍ പൊതു നിരത്തുകളില്‍ അവ വലിച്ചെറിയുന്നത് കുറയും. ഉപകാരപ്രദമായ ഉല്‍പ്പന്നങ്ങള്‍ക്കായി വ്യത്യസ്ത തരം മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ഒരു തൊഴിലവസരമായി ഉയര്‍ന്ന് വരും. ഒപ്പം പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിക്കുകയും ഇത് ഒരു പക്ഷേ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളെ മാറ്റുകയും ചെയ്യാം. കുറഞ്ഞ ചിലവില്‍ ചില ഉല്‍പ്പന്നങ്ങള്‍ നമുക്ക് ലഭിക്കുന്നതോടൊപ്പം പുതിയ സംരംഭകത്വ സാധ്യതകള്‍ ഉടലെടുക്കുകയും ചെയ്യും. ഇന്നിപ്പോള്‍ ലോക രാജ്യങ്ങള്‍ ഈ ദിശയില്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നതിനാല്‍ മുന്‍ കാലങ്ങളില്‍ നമുക്ക് ചിന്തിക്കുവാന്‍ കഴിയാതിരുന്ന വ്യത്യസ്തമായ ചില ഉല്‍പ്പന്നങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്.
1. News paper Wood 

നോര്‍വേയില്‍ നിന്നാണ് ഈ ശുഭ വാര്‍ത്ത. അവിടെ ഏകദാശം ഒരു മെട്രിക് ടണ്‍ കാര്‍ഡ് ബോര്‍ഡ് ഓരോ വര്‍ഷവും റീസൈക്കിള്‍ ചെയ്യുന്നുണ്ട്. പേപ്പര്‍ റോളും ഗ്ലൂവും ചേര്‍ത്ത് ബോര്‍ഡുകളുണ്ടാക്കും. ഇത് വാട്ടര്‍ പ്രൂഫും തീ പിടിക്കാതെ ആക്കുകയുമാണ് അടുത്ത പടി. പിന്നീട് ഇത് തടി ഉപയോഗിച്ച് ചെയ്യുന്ന എല്ലാ ജോലികള്‍ക്കും ഉപയോഗിക്കാമത്രെ.
2. പേപ്പര്‍ മില്ലിലെ വേസ്റ്റും ബ്രിക്സും
പേപ്പര്‍ പ്ലാന്‍റിലെ പേപ്പര്‍ വേസ്റ്റ് സാധാരണയായി പേപ്പര്‍ മെഷീനില്‍ തന്നെ വീണ്ടും ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ പേപ്പര്‍ പ്ലാന്‍റിലെ സെല്ലുലോസ് അരച്ച് ക്ലേയുമായി കൂട്ടിച്ചേര്‍ത്ത് നീണ്ട ഷീറ്റ് പോലെയാക്കി മാറ്റും. തുടര്‍ന്ന് ആവശ്യമുള്ള വലിപ്പത്തില്‍ മുറിക്കുന്ന ഇത് ചൂളയില്‍ വച്ച് ബലപ്പെടുത്തിയെടുക്കുന്നു. മറ്റ് ഇഷ്ടികകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ സമയവും ഊര്‍ജ്ജവുമേ ഇതിന് വേണ്ടി വരികയുള്ളുവെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ഇതിന്‍റെ ബലക്കുറവ് ആണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം. ആയതിനാല്‍ മറ്റ് വ്യാവസായിക അവശിഷ്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  ബലം കൂട്ടുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. താമസം വിനാ ഇത്തരം ഇഷ്ടികകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
3. രക്തമുപയോഗിച്ചുള്ള ഇഷ്ടികകള്‍
ബ്രിട്ടിഷ് ആര്‍ക്കടെക്ചര്‍ വിദ്യാര്‍ത്ഥിയായ ജാക്ക് മണ്‍റോ പുതിയൊരു സാധ്യത മുന്‍പോട്ട് വച്ചിരിക്കുന്നു. മൃഗങ്ങളുടെ രക്തമെടുത്ത് പൊടിയാക്കി മാറ്റി അത് മണലിന്‍റെ കൂടെ ചേര്‍ത്ത് ഇഷ്ടിക ഉണ്ടാക്കുക. അതിന് മുന്‍പ് EDTA പോലുള്ള Anti Coagulant Agent ഇത് കൂടുതല്‍ കട്ട പിടിക്കുതിരിക്കുവാനായി ചേര്‍ക്കുന്നുണ്ട്. ദ്രാവകാവസ്ഥയിലുള്ളതിനെ നേര്‍ത്ത പൊടിയാക്കുന്ന സ്പ്രേ ഡ്രയര്‍ എന്ന സാങ്കേതിക വിദ്യ ആദ്യ കാലം മുതല്‍ത്തന്നെ പല കമ്പനികളിലും ഉപയോഗിക്കുന്നതാണ്. കട്ടി കൂടിയ രക്തം ആ സ്ഥാനത്ത് ഉപയോഗിച്ച് പൊടിയാക്കിയാണ് ഇങ്ങനെ ഉപയോഗിക്കുവാന്‍ പ്രാപ്തമാക്കുക. ഇത് സാധ്യമായാല്‍ ഗ്രാമീണ പ്രദേശത്താണ് കൂടുതല്‍ ഉപകാരപ്രദമാവുക.
4. കോഴി മാലിന്യത്തില്‍ നിന്നും ബയോ ഡീസല്‍
അമേരിക്കയിലെ നവേദ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കോഴിയുടെ ചിറകുകളില്‍ നിന്നും ബയോ ഡീസല്‍ നിര്‍മ്മിക്കുന്ന ഒരു സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നു. ഉയര്‍ന്ന താപ നിലയില്‍ നീരാവിയുമായി സംയോജിപ്പിച്ചാണിത് സാധ്യമാക്കുന്നത്. ബോയിലര്‍, ഫില്‍ട്ടര്‍, റിയേക്ഷന്‍ ചേംമ്പര്‍, സെപ്രറേറ്റിങ്ങ് ചേംബര്‍ എന്നീ നാല് പ്രക്രിയകള്‍ക്ക് ശേഷമാണ് ഡീസലിന്റെ ഉത്പാദനം. 2013 ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണ പി ടി എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായ എന്‍.ഫാത്തിമ ഷഹനാസ്, ഫാത്തിമ സി.ബിന്‍സി എന്നിവര്‍ ഇതേ കണ്ടു പിടിത്തം ശാസ്ത്ര മേളയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.  ശാസ്ത്ര മേളകളില്‍ അവതിരിപ്പിക്കപ്പെടുന്ന ഇത്തരം വിപ്ലവകരമായ ആശയങ്ങള്‍ക്ക് വാണിജ്യ രൂപം നല്‍കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിച്ചാല്‍ നിരവധി പുത്തന്‍ സംരംഭങ്ങളുണ്ടാകുമെന്ന് മാത്രമല്ല മാനവ രാശിക്ക് ശാസ്ത്രജ്ഞരേയും സംഭാവന ചെയ്യുവാന്‍ കഴിയും.
5. കോഴി തൂവലുകള്‍ ബാറ്ററിയാകുമ്പോള്‍
അമേരിക്കയിലെ തന്നെ കെമിക്കല്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് പി വൂള്‍ കോഴി തൂവലുകളില്‍ നിന്നും പുതിയൊരു സാധ്യത കണ്ടെത്തിയിരിക്കുന്നു. കാര്‍ബണൈസ് ചെയ്ത കോഴി തൂവലുകള്‍ കാര്‍ബണ്‍ നാനോ ട്യൂബ് പോലെ ഹൈഡ്രജനെ സ്റ്റോര്‍ ചെയ്യുവാന്‍ ഉപയോഗിക്കാമത്രെ. ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഭാരം കുറഞ്ഞവയായി രൂപപ്പെടുത്തുവാന്‍ സാധിക്കും. ബാറ്ററികളിലോടുന്ന വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന ഇക്കാലത്ത് ഈ സാങ്കേതിക വിദ്യ വലിയൊരു അനുഗ്രഹമായിരിക്കും. എന്നാല്‍ അതിന്‍റെ ടെംപറേച്ചര്‍ തുടങ്ങിയ പല കാര്യങ്ങളും കൃത്യമാക്കേണ്ടിയിക്കുന്നു. ഇതിനുള്ള ഗവേഷണത്തിലാണ് പ്രൊഫസറും തന്‍റെ വിദ്യാര്‍ത്ഥികളും.
6. മാലിന്യത്തില്‍ നിന്നും ഹൈഡ്രജന്‍
പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ഇന്ധനമെന്ന അന്വേഷമാണ് ഹൈഡ്രജനിലേക്കെത്തിച്ചത്. കാരണം ഹൈഡ്രജന്‍ കത്തുമ്പോള്‍ അകെ പുറത്തേക്ക് വരുന്നത് നീരാവി മാത്രമാണ്. അതായത് ഇത് കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്ക് വരുന്നില്ല. എന്നാലിതിന്‍റെ നിര്‍മ്മാണം വളരെ ചിലവേറിയതാണ്. ഇപ്പോള്‍ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ മാലിന്യത്തില്‍ നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നയൊരു സാങ്കേതിക വിദ്യ രൂപപ്പെടുത്തിയിരിക്കുന്നു. വെജിറ്റബിള്‍ ഓയില്‍ അല്ലെങ്കില്‍ ബയോ ഡീസല്‍ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന ഉപ ഉല്‍പ്പന്നമായ ഗ്രിസറോള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ലാപ്ടോപ് പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് ഇവര്‍.
7. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നും ഹൈഡ്രജന്‍
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ ഏതാണ്ട് ഉല്‍പ്പാദന അവസ്ഥയിലാണിന്നുള്ളത്. എന്നാല്‍ ഇന്ധനം എങ്ങനെ വീണ്ടും നിറക്കുമെന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുവാന്‍ പുതിയൊരു സാങ്കേതിക വിദ്യയെത്തിയിരിക്കുന്നത് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ്.  മനുഷ്യ വിസര്‍ജ്ജ്യവും മറ്റു ജൈവ മാലിന്യവും  anaerobic breakdown ന് വിധേയമാക്കിയാല്‍ 60 ശതമാനം മീഥേനും ബാക്കി കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി വേര് തിരിയും. ഇതിനെ ട്രൈ ജനറേഷന്‍ പ്രോസസിന് വിധേയമാക്കിയാല്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും. 

8. ചകിരി ഇഷ്ടികയായി മാറുമ്പോള്‍

വികസനമെന്നത് സുസ്ഥിരമായിരിക്കണമെന്നതാണ് ആധുനിക ലോകത്തിന്‍റെ കാഴ്ചപ്പാട്. ആയതിനാല്‍ത്തന്നെ പ്രകൃതിയോടിണങ്ങുന്ന നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തിലാണ് അമേരിക്കയിലെ ആദ്യ സാങ്കേതിക ഗവേഷണ ശാലയായ Rensselaer Polytechnic Institute ലെ Center for Architecture, Science, and Ecology (CASE) ലെ ഗവേഷകര്‍ ചകിരിയില്‍ നിന്നും ബില്‍ഡിങ്ങ് പാനല്‍ നിര്‍മ്മാണവുമായി മുന്‍പോട്ട് വന്നിരിക്കുന്നു.  ഇ ടു ഇ മെറ്റീരിയല്‍സ് (http://e2ematerials.com/) എന്ന കമ്പനിയുമായി ചോര്‍ന്നാണ് ഇതിന്‍റെ നിര്‍മ്മാണം.

9. വളമാകുന്ന ചകിരിച്ചോര്‍

ഈ സാധ്യത ഇപ്പോള്‍ത്തന്നെ ധാരാളമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിഷമയമാകുന്ന പച്ചക്കറികള്‍ വ്യാപകമാകുമ്പോള്‍ ബദല്‍ മാര്‍ഗ്ഗമെന്ന നിലയില്‍ മലയാളികള്‍ സ്വന്തം കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ചകിരിച്ചോര്‍ വളമാക്കി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് നന്നായി ബ്രാന്‍ഡ് ചെയ്താല്‍ നല്ലയൊരു വ്യവസായ സാധ്യതയാണ്. പച്ചക്കറി കൃഷിക്ക് മാത്രമല്ല, ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ ചെടികൾ വളർത്താനും ചകിരിച്ചോറ് വേണം. പോളി ഹൗസുകൾ, ഗ്രീൻഹൗസുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ചകിരിച്ചോറില്ലാതെ കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണ്. ചട്ടിയിലും പോളിത്തീൻ ഷീറ്റുകളിലുമെല്ലാം ചകിരിച്ചോർ നിറച്ചാണ് പ്രധാനമായും കൃഷി. ഗ്രോബാഗ് കൃഷിക്കും ചകിരിച്ചോർ വേണം. നല്ല വിളവ് ലഭിക്കുമെന്നതാണ് ചകിരിച്ചോറിനെ വിദേശരാജ്യങ്ങൾക്കിടയിൽ പ്രിയങ്കരമാക്കിയത്.

എന്നാല്‍ കയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കിട്ടുന്ന അവശിഷ്ടമായ ചകിരിച്ചോറ് ജൈവവളമായി ഉപയോഗിക്കാറില്ല. സൂക്ഷ്മ ജീവികള്‍ക്ക് ഇതിനെ വിഘടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിലുള്ള ലിഗ്നിന്‍ മാതിരിയുള്ള ഘടകങ്ങളാണ് വിഘടിക്കാന്‍ പറ്റാത്തത്. ടാനില്‍ അടക്കമുള്ള ഫീനോളിക് വസ്തുക്കളും എളുപ്പം വിഘടിക്കുന്നതല്ല. എന്നാല്‍ പ്ലൂറോട്ടസ് സൊജോര്‍-കാജു, ആസ്പര്‍ജില്ലസ്, ട്രൈക്കോഡെര്‍മ മുതലായ കുമികളുകള്‍ക്ക് ചകിരിച്ചോറിനെ എളുപ്പം വിഘടിച്ച് വളമാക്കി മാറ്റാന്‍ കഴിയും. സാധാരണ പ്ലൂറോട്ടസ് കുമിളാണ് ഇതിന് ഉപയോഗിക്കുക. ആലപ്പുഴ ജില്ലയില്‍ കലവൂരുള്ള കയര്‍ ഗവേഷണ കേന്ദ്രം ഈ കുമിളിന്‍റെ കള്‍ച്ചര്‍ 'പിത്ത് പ്ലസ്' എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.  അങ്ങനെ വരുമ്പോള്‍ പ്ലൂറോട്ടസ് കുമിളകളുടെ നിര്‍മ്മാണം മറ്റൊരു വ്യാവസായിക സാധ്യതയാണ്.

മാലിന്യങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയോ ശപിക്കപ്പെടേണ്ടവയോ അല്ല മറിച്ച് അവ നല്ലയൊരു വ്യവസായ സാധ്യതയും പുത്തന്‍ ഉല്‍പ്പന്നങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നയൊന്നുമാണ്. ശാസ്ത്രീയമായി മാലിന്യങ്ങളെ സമീപിച്ചാല്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയും.



No comments:

Post a Comment