Friday, 29 April 2016

ഇലക്ട്രോണിക്സ് വ്യവസായത്തിലെ പുത്തന്‍ പ്രവണതകള്‍

അനുദിനം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് ഇലക്ട്രോണിക്സ് വ്യവസായ മേഘല. അതാവട്ടെ മറ്റ് പലതിന്‍റേയും മാറ്റത്തിന് വഴിമരുന്നിടുകയും ചെയ്യും. ചില പ്രത്യേക മെറ്റീരിയല്‍സിന്‍റേയോ ഡിവൈസുകളുടേയും കണ്ടുപിടുത്തമാണ് വന്‍മാറ്റങ്ങള്‍ക്ക് നാന്ദിയാവുന്നത്. സെമികണ്ടക്ടറുകളുടെ കണ്ട് പിടുത്തം ഇലക്ട്രോണിക്സില്‍ വരുത്തിയ മാറ്റങ്ങള്‍ ചരിത്രമാണല്ലോ. ശാസ്ത്രലോകം എപ്പോഴും പുത്തന്‍ മെറ്റീരിയലുകള്‍ക്ക് പിറകേയാണ്.  എന്നും ഏറ്റവും കൂടുതല്‍ ഗവേഷണം നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മെറ്റീരിയല്‍ സയന്‍സിന്‍റെ മേഘലയെന്നത്.

കോളും ഇലക്ട്രോണിക്സ് ഉപയോഗങ്ങളും

ഇപ്പോഴത്തെ താരം കോള്‍ ആണ്. സോളാര്‍ പാനലുകളിലും ബാറ്ററികളിലും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഇത് ഇപ്പോള്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്‍റെയും പ്ലെയിനി്‍റെയും ഡോര്‍ ഡിഫ്രോസ്റ്റ് ചെയ്യുവാനും മെഡിക്കല്‍ ഇംപ്ലാന്‍റായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു ഹീറ്റിങ്ങ് ഡിവൈസ് കോള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിട്ടുണ്ട്. സിലിക്കണുമായി താരതമ്യപ്പെടുത്തിയാല്‍ കോള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഡിവൈസുകളുടെ ഇലക്ട്രോണിക് കണ്ടക്ടിവിറ്റി വളരെയധികം കൂടുതലാണെന്നാണ് കണ്ടെത്തല്‍. വളരെ വിലക്കുറവില്‍ ലഭ്യമായതാണ് കോള്‍ എന്നതാണ് ഇതിന്‍റെ മറ്റൊരു ഗുണം. എം ഐ ടി യിലെ ഗവേഷകരാണിതിന് പിറകില്‍. പ്രമുഖ സയന്‍സ് ജേര്‍ണലായ നാനോ ലെറ്റഴ്സില്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ ഈയടുത്ത കാലത്തായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് വാണിജ്യമായി ഉല്‍പ്പാദനത്തിലേക്കെത്തിയാല്‍ ഈ രംഗത്ത് വന്‍മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മൂത്രത്തില്‍ നിന്നും വൈദ്യുതി

മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. മൂത്രത്തില്‍ നിന്നും വേര്‍തിരിച്ച് എടുക്കുന്ന ഹൈഡ്രജനാണ് ഇവിടെ വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ മൂത്രത്തില്‍ നിന്നും 6 മണിക്കൂര്‍ ഉപയോഗിക്കുവാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് അവകാശ വാദം. ഉള്‍ ഗ്രാമങ്ങളില്‍ വളരെ കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും അതുപയോഗിച്ച് ചില വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൃഷിയിലും വേസ്റ്റ് വാട്ടര്‍ ട്രീറ്റുമെന്‍റിലുമെല്ലാം വന്‍മാറ്റങ്ങള്‍ക്ക് നാന്ദിയാകുവാന്‍ ഇതിന് കഴിയും.

മാലിന്യ നിര്‍മ്മാര്‍ജ്ജനം

ഏതന്‍സിലെ E3 ടെക്നോളജീസ് എന്ന കമ്പനി ഗ്രീന്‍ബോക്സ് എന്നയൊരു സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നു. മലിന ജലം ശുദ്ധീകരിച്ച് അതില്‍ നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ കണ്ട് പിടുത്തത്തിന് പേറ്റന്‍റ് എടുക്കപ്പെട്ടിട്ടുണ്ട്. 

ഇലക്ട്രോണിക്സ് സ്കിന്‍

ഭാവിയില്‍ നമ്മള്‍ മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൊണ്ട് നടക്കേണ്ടി വരില്ലത്രേ. ശാസ്ത്രജ്ഞര്‍ ഇതൊക്കെയും നമ്മുടെ ശരീരത്തില്‍ ഇംപ്ലാന്‍റ് ചെയ്യുവാനുള്ള ശ്രമത്തിലാണ്. വെയറബിള്‍ ഇലക്ട്രോണിക്സിന്‍റെ കാലമാണിനി. വളരെ നേര്‍ത്തതും ഫ്ലെക്സിബിളുമായ ഒരു ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് (O-LED) യൂണിവേഴ്സിറ്റി ഓഫ് ടോക്യോയിലെ ഗവേഷകര്‍ കണ്ട് പിടിച്ചിരിക്കുന്നു. ഇത് ഇലക്ട്രോണിക്സ് സ്കിന്നിന്‍റെ കണ്ടു പിടുത്തത്തിലേക്ക് ആണ് വഴി മരുന്നിടുന്നത്. വൈദ്യശാസ്ത്രരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുന്നയൊന്നാണിത്. ത്വക്കിനുള്ളില്‍ പതിപ്പിക്കുക വഴി നേര്‍സ്പര്‍ശമില്ലാതെ രക്തത്തിലെ ഗ്ലൂക്കോസ് നില അറിയുവാന്‍ ഈ സ്കിന്‍ വഴി സാധിക്കും. ഒരു ഇന്‍ജക്ഷനിലൂടെ ശരീരത്തിലുള്‍ക്കൊള്ളിക്കുവാന്‍ കഴിയുന്ന ഈ നാനോ മെംബ്രയിന്‍ പ്രവര്‍ത്തിക്കുന്നത് കൈത്തണ്ടയിലിടാവുന്ന സ്മാര്‍ട് ബ്രേസ് ലെറ്റ് നല്‍കുന്ന വൈദ്യുതി ഉപയോഗിച്ചാണ്.

ഇലക്ട്രോണിക്സ് വസ്ത്രങ്ങള്‍

വസ്ത്രങ്ങളെ ചാലക ശക്തിയുള്ളതാക്കി മാറ്റുവാന്‍ കഴിയുന്നയൊരു തരം മഷി യൂണിവേഴ്സിറ്റി ഓഫ് ടോക്യോയിലെ ഗവേഷകര്‍ കണ്ടെത്തിയിക്കുന്നു. സ്പോര്‍ട്സ് താരങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഈ മഷി ഉപയോഗിച്ച് പ്രിന്‍റ് ചെയ്താല്‍ ആ വസ്ത്രത്തെ ഒരു സെന്‍സറായി മാറ്റുവാന്‍ കഴിയും. ഇത് അവരുടെ ഹൃദയ സ്പന്ദനവും മറ്റും അറിയുവാന്‍ ഉപയോഗിക്കുവാന്‍ കഴിയും. ഫുട്ബോളും ബാസ്കറ്റ് ബോളും പോലുള്ള മല്‍സരയിനങ്ങളില്‍ ഇത് എത്ര മാത്രം പ്രയോജനപ്രദമാമെണെന്ന് ചിന്തിച്ചു നോക്കു. സില്‍വര്‍ ഫ്ലേക്കും, ഓര്‍ഗാനിക് സോള്‍വെന്‍റും, ഫ്ലൂറിന്‍ റബറും ഫ്ലൂറിന്‍ സര്‍ഫാക്ടന്‍റും ഉപയോഗിച്ചാണിത് നിര്‍മ്മിച്ചിരിക്കുന്നത്. വെയറബിള്‍ ഇലക്ട്രോണിക്സ് രംഗത്തെ ഒരു വേറിട്ട കണ്ട് പിടുത്തം തന്നെയാണിത്.

ഫ്ലെക്സിബിള്‍ പോളിമര്‍ സോളാര്‍ സെല്ലുകള്‍

സോളാര്‍ എന്നത് ഏറെ നല്ലയൊരു ഊര്‍ജ്ജ സ്രോതസ് ആണെങ്കിലും ഇതിനാവശ്യമായ ചിലവാണ് സാധാരണക്കാരനെ അതില്‍ നിന്നും അകറ്റുന്നത്. എന്നാല്‍ വളരെ ചിലവ് കുറഞ്ഞ പോളിമര്‍ സോളാര്‍ സെല്‍ ഇപ്പോള്‍ Linköping University and the Chinese Academy of Science ലെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു. സിലിക്കണ്‍ സോളാര്‍ സെല്ലുകളേക്കാള്‍ ചിലവ് കുറവാണിവയ്ക്ക്. ഫുള്ളറന്‍സ് എന്ന മെറ്റീരിയല്‍ ഉപയോഗിക്കാതെയാണിന്‍റെ നിര്‍മ്മാണം എന്നതിനാല്‍ ഉയര്‍ന്ന എഫിഷ്യന്‍സിയും തെര്‍മ്മല്‍ സ്റ്റെബിലിറ്റിയുമുണ്ടാവും.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍

വെയറബിള്‍ ഇലക്ട്രോണിക്സ് തരംഗമാവുമ്പോള്‍ അവയ്ക്കുള്ള ഊര്‍ജ്ജ സ്രോതസ് ഒരു പ്രസ്നം തന്നെയാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി മനുഷ്യരുടെ ചലനങ്ങളില്‍ നിന്നും വൈദ്യതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിവുള്ള വസ്ത്രങ്ങളായിരിക്കും നാളത്തെ ട്രെന്‍ഡ്. ബൊബൈല്‍ പോലുള്ള ഗാഡ്ജെറ്റുകള്‍ ചാര്‍ജ്ജ് ചെയ്യുവാന്‍ ഇതുപയോഗിച്ച് കഴിയും.

ചലനം മാത്രമല്ല തുണിയുടെ ചൂടും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കാരണമാകുമെന്ന കണ്ടെത്തലാണ് പുതിയ ട്രെന്‍ഡ്. അതായത് ഒരു കോട്ടണ്‍ ടീ-ഷര്‍ട്ട്‌ ഉണ്ടെങ്കില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാമെന്ന്. അവിശ്വസനീയമായി തോന്നാമെങ്കിലും സംഗതി യാഥാര്‍ത്ഥ്യമാകുകയാണ്‌. അമേരിക്കയിലെ സൗത്ത്‌ കരോലിന സര്‍വ്വകലാശാലയിലെ ഇലക്‌ട്രോണിക്‌ എന്‍ജിനിയറിംഗ്‌ വിഭാഗത്തിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.

കോട്ടണ്‍ തുണി ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ഉര്‍ജ്ജത്തെ മാംഗനീസ്‌ ഡയോക്‌സൈഡ്‌ മെറ്റല്‍ ആവരണം ഉപയോഗിച്ച്‌ ഒരു കപ്പാസിറ്റര്‍ പോലെയാക്കി മാറ്റാമെന്നാണ്‌ സിയാഡോങ്‌ ലീയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയത്‌. ഇത്തരത്തില്‍ ശേഖരിക്കുന്ന ഊര്‍ജ്ജം ടി-ഷര്‍ട്ടിന്റെ പിറകിലായി സംഭരിക്കുന്നതിന്‌ പ്രത്യേക സങ്കേതം വികസിപ്പിക്കേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്‌. കോട്ടണ്‍ തുണിയില്‍ നിന്ന്‌ ചെറിയതോതിലുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിച്ചതോടെ ബദല്‍ ഊര്‍ജ്ജം എന്ന നിലയില്‍ ഇത്‌ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും സിയാഡോങ്‌ ലീ പറഞ്ഞു. 

ചാലക ശക്തിയുള്ള പ്ലാസ്റ്റിക്കുകള്‍

കറന്‍റിനെ കട്ത്തി വിടുവാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ എന്ന ആശയത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാലിത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് വാഷിങ്ങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. മെഡിക്കല്‍ സയന്‍സിലാണ് ഇതിന്‍റെ പ്രധാന പ്രയോജനം. ശരീരത്തില്‍ ഇംപ്ലാന്‍റ് ചെയ്യുവാന്‍ കഴിയുന്ന ഡിവൈസുകളിലും മറ്റും ഇത് ഉപയോഗിക്കുവാന്‍ കഴിയുന്നതിനാല്‍ പരാലിസിസ് ബാധിച്ചവര്‍ക്കും അന്ധര്‍ക്കും മറ്റും പ്രയോജനപ്രദമായിരിക്കുമെന്ന് കണക്ക് കൂട്ടപ്പെടുന്നു.

ഇലക്ട്രോണിക്സും ചെറുകിട വ്യവസായവും


ഇന്ന് എഞ്ചിനിയറിങ്ങ് കോളേജുകളില്‍ ചേരുന്ന നല്ലയൊരു ശതമാനം കുട്ടികളും എടുക്കുന്ന ബ്രാഞ്ചാണ് ഇലക്ട്രോണിക്സ് എന്നത്. എന്നാല്‍ പഠനം കഴിഞ്ഞ് ഭൂരിഭാഗവും ബാങ്ക് ജോലിക്ക് ചേരുന്നത് ഒരു വര്‍ത്തമാന കല ദുരന്തമാണ്. എന്നാല്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് രംഗത്തേക്ക് ഇവര്‍ തിരിയേണ്ടിയിരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ എന്നാല്‍ സോഫ്റ്റ് വെയറുകള്‍ മാത്രമല്ലായെന്നും നാം തിരിച്ചറിയണം. ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. മെയ്ക്ക് ഇന്‍ഡ്യാ കാംപയന്‍റെ ഒരു പ്രധാന ഭാഗമാണ് ഇലക്ട്രോണിക്സ് എന്നത് ഈ രംഗത്തെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.. പുത്തന്‍ മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകുമ്പോള്‍ അത് നിരവധിയായ ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്കും അനുബന്ധ സേവന മേഖലകളിലേക്കുമെല്ലാം വഴി തുറക്കും. ഇത് പ്രയോജനപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് നമ്മുടെ ചെറുകിട വ്യവസായ വേഖലക്കൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ പക്ഷാന്തരമില്ല. 

No comments:

Post a Comment