Monday, 5 December 2016

ഗ്രാഫീനും മാറുന്ന വ്യവസായ ലോകവും


ലോകത്തിലിന്ന് ഏറ്റവുമധികം ഗവേഷണങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ് പദാര്‍ത്ഥങ്ങളുടേത്. ശാസ്ത്ര ലോകം എന്നും പുത്തന്‍ പദാര്‍ത്ഥങ്ങളുടെ പിറകേയാണ്. ഇനിയുള്ള കാലഘട്ടത്തില്‍ വ്യാവസായിക ലോകം മാറ്റി മറിക്കുവാന്‍ കഴിയുന്നയൊരു പദാര്‍ത്ഥം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. ഈ പുത്തന്‍ വസ്തുവിന്‍റെ പേരാണ് ഗ്രാഫീന്‍. സെമി കണ്ടക്ട്റുകളുടെ കണ്ടു പിടുത്തം ഇലക്ട്രോണിക്സ് വ്യവസായത്തിന് നല്‍കിയ കുതിച്ച് ചാട്ടത്തിന് തത്തുല്യമായ ഒന്നാണ് ഇനി വരുവാന്‍ പോകുന്നത്. സെമി കണ്ടക്ട്റുകള്‍ മാറ്റം വിതച്ച് ഇലക്ട്രോണിക്സിലായിരുന്നുവെങ്കില്‍ ഗ്രാഫീനുകള്‍ മറ്റ് വ്യാവസായിക മുന്നേറ്റങ്ങളിലും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എന്താണ് ഗ്രാഫീന്‍
ഒരു അണുവിന്റെ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടുപോലെ ഇടതൂർന്ന ക്രിസ്റ്റലിക ഘടനയുള്ള ദ്വിമാന കാർബൺ ആറ്റങ്ങളുടെ ഒരു പരന്ന പാളിയാണ് ഗ്രാഫീൻ. കാര്‍ബണിന്‍റെ മറ്റൊരു രൂപമായ ഗ്രാഫൈറ്റ് നമുക്ക് ചിരപരിചിതമായ വസ്തുവാണ്. ഗ്രാഫൈറ്റുമായി ഘടനാ സാദൃശ്യമുള്ള അത്ഭുത വസ്തുവാണ് ഗ്രാഫീന്‍. ഗ്രാഫൈറ്റിന് ത്രിമാന തലത്തിലുള്ള രൂപമാണ്. എന്നാല്‍ ഗ്രാഫീനാകട്ടെ ദ്വിമാന തലത്തിലുള്ള (Two dimensional Structure) വസ്തുവാണ്. ബെന്‍സീന്‍ തന്മാത്രയിലുള്ളത് പോലെ പരസ്പര ബന്ധമായ ഷഡ്ഭുജങ്ങളായി  കാര്‍ബണ്‍ അണുക്കള്‍ ഗ്രാഫീനിലും കാണപ്പെടുന്നു. കാര്‍ബണ്‍ ആറ്റങ്ങള്‍ ഷഡ്ഭുജ ഘടനയില്‍ വിന്യസിച്ചിരിക്കുന്ന വസ്തുക്കളാണ് ബെന്‍സീന്‍, ഗ്രാഫൈറ്റ്, ഗ്രാഫീന്‍ എന്നിവ. എന്നാല്‍ ബെന്‍സീന്‍ ഒറ്റ തന്മാത്രയാണ്. ഗ്രാഫൈറ്റ് അനന്ത പാളികള്‍ പരസ്പരം വാന്‍ഡര്‍ വാള്‍സ് (Wander Walls) ബന്ധങ്ങളാല്‍ കൂട്ടിച്ചേര്‍ത്ത ത്രിമാന പോളിമാറാണ്. ഗ്രാഫീനാകട്ടെ ഒരു അണുവിന്‍റെ കനം മാത്രമുള്ള അനന്തമായ ദ്വിമാന പ്രതല പോളിമറാണ്. ഗ്രാഫൈറ്റില്‍ നിന്നും അതി സങ്കീര്‍ണ്ണമായ പ്രക്രിയ വഴി അടര്‍ത്തിയെടുത്തതാണ് ഗ്രാഫീനെ. 
അല്‍പ്പം ചരിത്രം
ഗ്രാഫീന്‍റെ കണ്ടു പിടുത്തവും നിര്‍മ്മിതിയും നടത്തിയത് ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ആന്ദ്രേ ഗൈം, കോണ്‍സ്റ്റാന്‍റീന്‍ നൊവോസെലേവ് എന്ന രണ്ട് റഷ്യന്‍ വംശജരായ ശാസ്ത്രജ്ഞരാണ്. ഈ കണ്ട് പിടുത്തത്തിന് ഇവര്‍ക്ക് 2010 ലെ ഭൌതീക ശാസ്ത്ര നോബേല്‍ സമ്മാനം നല്‍കപ്പെട്ടു.
പ്രത്യേകതകള്‍
ഒരു കാര്‍ബണ്‍ ആറ്റത്തിന്‍റെ കട്ടിയേുള്ളു ഗ്രാഫീന്‍ പാളിക്ക്. എന്നാല്‍ ലോകത്തിലിന്ന് അറിയപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ വച്ചേറ്റവും കട്ടി കൂടിയ പദാര്‍ത്ഥമാണ് ഗ്രാഫീന്‍. അതായത് ഒരു മുടിനാരിന്റെ 10 ലക്ഷത്തില്‍ ഒരുഭാഗം മാത്രം കട്ടിയും എന്നാല്‍ ഉരുക്കിനെക്കാള്‍ 200 മടങ്ങ് ഉറപ്പുമുള്ള അത്ഭുത വസ്തുവാണ് ഗ്രാഫീന്‍. കാരണം ദ്വിമാന ഘടനയിൽ കാർബൺ ആറ്റങ്ങൾ അതിശക്തമായ പരസ്പര ബന്ധനത്തിലാണ് നിൽക്കുന്നത്. ആയതിനാല്‍ ഇത് ഗ്രാഫീനിനെ ലോകത്തിലേക്കും വച്ച് ഏറ്റവും ബലമുള്ള വസ്തുക്കളിലൊന്നാക്കുന്നു, അതേ സമയം തന്നെ ഇത് നന്നായി വലിയുകയും ചെയ്യും. ഒറ്റ കാർബൺ ആറ്റത്തിന്റെ കട്ടി മാത്രമുള്ളതിനാൽ സമ്പൂർണമായും സുതാര്യമാണിത്. അതേസമയം ആറ്റങ്ങൾ ഇടതിങ്ങി ഞെരുങ്ങിയാണ് ബന്ധനത്തിലേർപ്പെട്ട് നിൽക്കുന്നത് എന്നതിനാൽ ഏറ്റവും സൂക്ഷ്മമായ ഹീലിയം വാതകത്തിന്റെ ആറ്റത്തെപ്പോലും ഇത് കടത്തിവിടുകയുമില്ല. ഇത് ഏറ്റവും നല്ല താപ ചാലകതയുള്ള (Thermal Conductivity) വസ്തുവുമാണ്.
ഗ്രാഫീന്‍ വ്യവസായ ലോകത്തില്‍
അത്യസാധാരണയായ ഉയര്‍ന്നബലം, താപചാലകത, വിദ്യുത് ചാലകത മുതലായ ഗുണ ധര്‍മ്മങ്ങള്‍ കാരണം ഗ്രാഫീന്‍ പാളികള്‍ അനേകം സാങ്കേതിക സാധ്യതകള്‍ നല്‍കുന്നുണ്ട്.
ഗ്രാഫീന്‍ ബള്‍ബുകള്‍‍

'അത്ഭുതവസ്തു'വെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീന്‍ ഉപയോഗിച്ചുള്ള ആദ്യ ഉത്പന്നം വിപണിയിലെത്തുന്നു. ഊര്‍ജക്ഷമതയേറിയ ലൈറ്റ് ബള്‍ബാണ് ഇപ്പോള്‍ വിപണി.യിലെത്തിയിരിക്കുന്നത്. പത്തുവര്‍ഷംമുമ്പ് ഗ്രാഫീന്‍ (Graphene) ആദ്യമായി വികസിപ്പിച്ച മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ തന്നെയാണ് ഗ്രാഫീന്‍ ഉപയോഗിച്ചുള്ള ലൈറ്റ് ബള്‍ബിനും രൂപം നല്‍കിയിരിക്കുന്നത്. മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയുടെ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട 'ഗ്രാഫീന്‍ ലൈറ്റിങ്' (Graphene Lighting) എന്ന കമ്പനിയാണ് ഗ്രാഫീന്‍ ബള്‍ബുകള്‍ വിപണിയിലെത്തിക്കുന്നത്. കനേഡിയന്‍ നിക്ഷേപകരുടെ പിന്തുണയോടെയാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്നാണ് ഗ്രാഫീന്‍ ലൈറ്റിങ് ഡയറക്ടര്‍മാരിലൊരാളും മാഞ്ചെസ്റ്ററിലെ ഡെപ്യൂട്ടി വൈസ് ചാന്‍സലറുമായ പ്രൊഫസര്‍ കോളിന്‍ ബെയിലി പറഞ്ഞത്. ഗ്രാഫീന്‍ ബള്‍ബുകള്‍ കുറച്ച് ഊര്‍ജ്ജം മാത്രമേ വികിരണം ചെയ്യുകയുള്ളു. അവ കൂടുതല്‍ കാലം നിലനില്‍ക്കും. നിര്‍മ്മാണച്ചിലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം ഉറപ്പുതരുന്നത്. ഗ്രാഫീന്‍ സുതാര്യവും കൂടുതല്‍ പ്രകാശം തരുന്നതുമാണ്. കൂടുതല്‍ ചൂടുത്പാദിപ്പിക്കാതെ, കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാതെ കൂടുതല്‍ പ്രകാശം നല്‍കുന്നതിനാല്‍ തന്നെ ഗ്രാഫീന്‍ ബള്‍ബുകള്‍ പരിസ്ഥിതി സൗഹൃദപരവുമാണ്. ഗ്രാഫീന്‍ ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ ഊര്‍ജ്ജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാനാകുമെന്ന് ഇതിന്‍റെ ഉപജ്ഞാതാക്കള്‍ പറയുന്നു.  ഏതാനും മാസങ്ങള്‍ക്കകം തന്നെ അവ മാര്‍ക്കറ്റിലെത്തും.
ഇംഗ്ലണ്ടില്‍ നിന്ന് പുറത്തുവരുന്ന, ഗ്രാഫീനിന്‍റെ ആദ്യ വ്യാവസായിക ഉല്‍പ്പന്നമാകും ഗ്രാഫീന്‍ ബള്‍ബ്. മാത്രവുമല്ല, മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ അടുത്ത കാലത്ത് മാത്രം സ്ഥാപിക്കപ്പെട്ട നാഷണല്‍ ഗ്രാഫീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍. ജി. ഐ.) ഉണ്ടാക്കുന്ന ആദ്യ ഉല്‍പന്നവുമാണിത്. ഈ സ്ഥാപനത്തിന് എന്‍ജിനീയറിംഗ് ആന്‍റ് ഫിസിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലും യൂറോപ്യന്‍ റീജിയണല്‍ ഡവലപ്മെന്‍റ് ഫണ്ടും പങ്കാളികളാവുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു കൂടാതെ മുപ്പത്തഞ്ചിലധികം  കമ്പനികളും പങ്കാളികളായിക്കഴിഞ്ഞു. ഇതെല്ലാം ഈ ഉല്‍പന്നം അതിവേഗം വ്യാപകമായി മാര്‍ക്കറ്റിലെത്തിക്കാന്‍ സഹായകമാകും.
ഗ്രാഫീന്‍ വിപ്ലവം ഒരു വൈദ്യുതീ വിളക്കില്‍ മാത്രമായി ഒതുങ്ങുന്നില്ല. കായികോപകരണങ്ങളുടെ നിര്‍മാണത്തിലും, വൈദ്യശാസ്ത്രരംഗത്തും, നാനോ ടെക്നോളജിയിലും, മൊബൈല്‍ ഫോണുകളിലും, സപേസ് ടെക്നോളജിയിലും, ക്യാമറകളിലുമെല്ലാം ഇനി ഗ്രാഫീന്‍ വിപ്ലവത്തിന്റെ നാളുകളാണ് വരാന്‍പോകുന്നത്.
വാഹനങ്ങളില്‍ ഗ്രാഫീന്‍
ഗ്രാഫീനെ പ്ലാസ്റ്റിക്കോ ഇപ്പോക്സിയോ പോലുള്ള ഖര വ്സതുക്കളുമായി സംയോജിപ്പിച്ചാൽ തീരെ ഭാരമില്ലാത്തതും എന്നാൽ സ്റ്റീലിന്റെ നൂറിരട്ടിയോളം ബലവുമുള്ളതുമായ ഉല്പന്നങ്ങളുണ്ടാക്കാമെന്നത് ഇതിനെ കാറുകൾ, വിമാനങ്ങൾ, റോക്കറ്റ്, സാറ്റലൈറ്റുകൾ തുടങ്ങിയവയിൽ ഉപയോഗയോഗ്യമാക്കുന്നു. ചൂടുതാങ്ങാനുള്ള പ്ലാസ്റ്റിക്കുകളുടെ കഴിവും ഗ്രാഫീൻ സങ്കലനം വഴി വർദ്ധിപ്പിക്കാം.

ഗ്രാഫീനും ഇലക്ട്രോണിക്സ് വ്യവസായവും

സാധാരണ നിലയിലെ  ഗ്രാഫീൻ ഷീറ്റ് വൈദ്യുതി കടത്തിവിടുന്നതിൽ വളരെ പിശുക്കു കാണിക്കുമെങ്കിലും യഥാവിധി ഡോപ്പിംഗ് ചെയ്ത് വൈദ്യുതി കടത്തിവിടാൻ പാകപ്പെടുത്തിയാൽ വളരെ മികച്ച ഊർജ്ജക്ഷമതയുള്ള ഒരു വിദ്യുത്‌ചാലകമാകുമിത്. ഇങ്ങനെ തയ്യാറാക്കപ്പെട്ട ഗ്രാഫീനെ പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ചാൽ ലോഹ ഭാഗങ്ങളൊന്നുമില്ലാതെ തന്നെ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കളെ ഉണ്ടാക്കാൻ നമുക്കാവും. ഇലക്ട്രോണിക്സ് രംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ഭൂകമ്പം ചില്ലറയല്ലെന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കമ്പ്യൂട്ടറുകളിലും മറ്റുമുപയോഗിക്കുന്ന സിലിക്കോൺ-അധിഷ്ഠിത ട്രാൻസിസ്റ്ററുകളെയും ഗ്രാഫീൻ-അധിഷ്ഠിത ട്രാൻസിസ്റ്ററുകൾ സമീപഭാവിയിൽ തന്നെ പിന്തള്ളും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാഫീന് ഏറ്റവും ഉയര്‍ന്ന ചലനാത്മകതയുള്ള സെമി കണ്ടക്ടറുകളേക്കാള്‍ വിനിമയ വേഗത (Transport Speed) കൈവരിക്കാനാവുമെന്ന് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തെളിയിച്ച് കഴിഞ്ഞു. ഇത് വേഗത കൂടിയ ചിപ്പുകളുടെ നിര്‍മ്മാണത്തിന് വഴി തെളിക്കും. കമ്പ്യൂട്ടറുകളുടേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയും വേഗതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുവാനിതിനാകുമെന്നാണ് ഗവേഷക ലോകം വിശ്വസിക്കുന്നത്.

ബാറ്ററിയിലും ഗ്രാഫീന്‍

കൂടുതല്‍ നേരം ചാര്‍ജ് നിലനിര്‍ത്താന്‍ ബാറ്ററിക്കുള്ളിലെ രാസഘടകങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചും ഗവേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രാഫീന്‍ എന്ന അദ്ഭുത വസ്തുവിനെ അടിസ്ഥാനമാക്കിയാണിത്. 

കാര്‍ബണ്‍ ആറ്റങ്ങള്‍ നിറഞ്ഞിട്ടുള്ള ഗ്രാഫീന് ഭാരം തീരെ കുറവാണ്. മികച്ചൊരു ചാലക ശക്തിയായ ഗ്രാഫീന് ഏറെ നേരം ചാര്‍ജ് വഹിക്കാനുമാകും. സ്റ്റീലിനേക്കാള്‍ നൂറിരട്ടി കരുത്തുള്ള ഗ്രാഫീന് വേഗത്തില്‍ വൈദ്യുതി കടത്തി വിടാനുമാകും. അതു കൊണ്ടു തന്നെ ബാറ്ററിക്കുള്ളില്‍ ഗ്രാഫീന്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് ഫുള്‍ചാര്‍ജ് ആകുമെന്നുറപ്പ്. 

റബ്ബറിനേക്കാള്‍ ഇലാസ്തികതയുമുണ്ട് ഗ്രാഫീന്. വരും കാലത്ത് ഒടിച്ചുമടക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ വരുമ്പോള്‍ അതിനുള്ളില്‍ ഗ്രാഫീന്‍ ബാറ്ററികളായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഒപ്റ്റിക്കല്‍ ഇലക്ട്രോണിക്സ്

ആറ്റങ്ങളുടെ ഒറ്റപ്പാളി മാത്രമുള്ളതിനാൽ ഗ്രാഫീനു പ്രകാശത്തെ മുഴുവനായും കടത്തിവിടാം. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ടച്ച് സ്ക്രീനുകൾ, സോളാർ സെല്ലുകൾ തുടങ്ങിയവയിൽ ഈ ഗുണങ്ങൾ അത്യധികം പ്രയോജന പ്രദമാണ്. ഇപ്പോള്‍ ഇന്‍ഡിയം ടിന്‍ ഓക്സൈഡ് ഉപയോഗിക്കുന്ന സ്ഥാനത്താണ് ഗ്രാഫീന്‍ ഉപയോഗിക്കുവാന്‍ കഴിയുക. ഇന്‍ഡിയം ടിന്‍ ഓക്സൈഡ്  വില കൂടിയ വസ്തുവാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ കോബിളുകള്‍ ഇപ്പോള്‍ത്തന്നെ വാര്‍ത്താ വിനിമയ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഗ്രാഫീന്‍റെ ഉപയോഗം ഇവിടെ വേഗത ഇനിയും കൂട്ടുവാന്‍ ഉപകരിക്കും. 
വൈദ്യശാസ്ത്രവും ഗ്രാഫീനും
ലോഹപ്രതലങ്ങളില്‍ ഗ്രാഫീന്‍ പാളികള്‍ വച്ച് പിടിപ്പിച്ചാല്‍ സമര്‍ത്ഥങ്ങളായ കോമ്പോസിറ്റുകള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഇത് കൃത്രിമ അവയവ നിര്‍മ്മാണത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. ഭാരം കുറഞ്ഞതും എന്നാല്‍ ബലവത്തായതുമായ ശരീറ ഭാഗങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇത് മൂലം കഴിയും.
അയഡിനോ മാംഗനീസോ ചേര്‍ത്ത ഗ്രാഫീന്‍ നാനോ പാര്‍ട്ടിക്കിളുകള്‍ സി റ്റി സ്കാനില്‍ (Computed Tomography)  കോണ്‍ട്രാസ്റ്റ് ഏജന്‍റായി ഉപയോഗിക്കുവാന്‍ കഴിയും. ഇത് വിഷ രഹിതമായതിനാല്‍ വൈദ്യശാസ്ത്ര രംഗത്ത് ഉത്തമമാണ്.
കോണ്ടം നിര്‍മ്മിക്കുവാനും ഗ്രാഫീന്‍
സ്വാഭാവിക റബറും കാര്‍ബണ്‍ അധിഷ്ഠിത ഗ്രാഫീനും സംയോജിപ്പിച്ച് നിര്‍മിക്കുന്ന ഗര്‍ഭ നിരോധന ഉറയുടെ നിര്‍മ്മാണത്തിലാണ് എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് (HLL Life Care Ltd). ലൈംഗിക സംതൃപ്തിയും ഗര്‍ഭ നിരോധന ഉറയുടെ മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാഫീന്‍ അധിഷ്ഠിത പോളിമര്‍ സംയുക്തങ്ങളില്‍ ഉയര്‍ന്ന ചൂട് കടത്തിവിടുന്നതിനും സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഔഷധഗുണം നല്‍കുന്നതുമായ മാതൃകാ കോണ്ടം നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണമാണ്. ഗവേഷണത്തിന്റെ ആദ്യ ഘട്ടമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിലെ ഡോ. ലക്ഷ്മി നാരായണന്‍ രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂര്‍ത്തീകരിച്ചത്.  ഈ പദ്ധതിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 6.43 കോടി രൂപയുടെ ഗ്രാന്റ് അവാര്‍ഡ് ലഭിച്ചു. രണ്ടാം ഘട്ടത്തിലെ നിക്ഷേപം ഗ്രാഫീന്‍ മിശ്രിത സ്വാഭാവിക റബറധിഷിഠിത കോണ്ടത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുവാനാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തോടെ മധ്യദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകമെമ്പാടും ഗ്രാഫീന്‍ കോണ്ടത്തിന്‍റെ വിപണനം തുടങ്ങാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പ്രിന്‍റര്‍ പൌഡര്‍

2015 ല്‍ ഗ്രാഫീന്‍ ചേര്‍ത്ത ഒരു പ്രിന്‍റിങ്ങ് പൌഡര്‍ വിപണിയിലിറങ്ങുകയുണ്ടായി. ഇത് പെയിന്‍റ്, ലൂബ്രിക്കേറ്റിങ്ങ് ഓയില്‍, 3 ഡി പ്രിന്‍റിങ്ങ് മെറ്റീരിയലുകള്‍, കപ്പാസിറ്ററുകള്‍ തുടങ്ങിയിവയില്‍ ഉപയോഗിക്കുവാന്‍ കഴിയും. ശാസ്ത്രജ്ഞര്‍ പറയുന്നത് ഗ്രാഫീന്‍ ഒരു ലൂബ്രിക്കന്‍റായി ഉപയോഗിക്കുവാന്‍ കഴിയുമെന്നാണ്.
വെള്ളം ശുദ്ധീകരിക്കുവാനും ഗ്രാഫീന്‍
ഗ്രാഫിന്‍ ഓക്സൈഡുകള്‍ക്ക് വെള്ളം ശുദ്ധിയാക്കുവാനുള്ള കഴിവ് വ്യാവസായിക രംഗത്ത് വ്യാപകമായി ഉപയോഗിക്കുവാന്‍ കഴിയും. ഗ്രാഫീനെ ഒരു അള്‍ട്രാ ഫില്‍ട്ടറേഷന്‍ മീഡിയം ആയി ഉപയോഗിക്കുവാന്‍ കഴിയും. അതിനാല്‍ത്തന്നെ വ്യവസായ ശാലകളിലും മറ്റും ഉപയോഗിക്കുന്ന ഫില്‍റ്ററുകളില്‍ കാതലായ മാറ്റം പ്രതീക്ഷിക്കാം.
ഉപ്പ് വെള്ളം ശുദ്ധീകരിക്കുവാന്‍ ഇപ്പോഴുപയോഗിക്കുന്ന മാര്‍ഗ്ഗമായ റിവേഴ്സ് ഓസ്മോസിനേക്കാള്‍ ചിലവ് കുറച്ച് ഗ്രാഫീന്‍ ഉപയോഗിച്ച് കടല്‍ വെള്ളം ശുദ്ധീകരിക്കുവാന്‍ സാധിക്കും. 
വില കുറഞ്ഞ ഫ്യൂവല്‍ സെല്ലുകള്‍
ഹാലജന്‍ ആറ്റങ്ങള്‍ (ക്ലോറിന്‍, ബ്രോമിന്‍, അയഡിന്‍ പോലുള്ള) ചേര്‍ത്ത (ഗ്രാഫീന്‍ നാനോ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ ഫ്യൂവല്‍ സെല്ലുകളിലെ ചിലവേറിയ പ്ലാറ്റിനം കാറ്റലറ്റിക് സെല്ലുകള്‍ മാറ്റുവാന്‍ കഴിയും. ഇത് വഴി ഫ്യൂവല്‍ സെല്ലുകള്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും.
പ്ലാറ്റിനം ഇല്ലാതെ ഹൈഡ്രജന്‍
ഗ്രാഫീനും കോബാള്‍്ട്ടും കൂടി ചേര്‍ത്താല്‍ ലഭിക്കുന്ന ഉല്‍പ്രേരകം ഉപയോഗിച്ച് പ്ലാറ്റിനം ഉപയോഗിക്കാതെ തന്നെ ജലത്തില്‍ നിന്നും ഹൈഡ്രജനെ വേര്‍ തിരിക്കുവാന്‍ കഴിയും. നാളത്തെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹൈജ്രജന്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ അത് വ്യവസായ മേഖലക്ക് നല്‍കുന്ന കുതിപ്പ് വളരെ വലുതായിരിക്കും.
പത്ത് വര്‍ഷത്തിനുള്ളില്‍ സിലിക്കണ്‍ പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവായി ഗ്രാഫീന്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആയതിനാല്‍ തന്നെ നമ്മുടെ വ്യാവസായിക ലോകത്ത് നിരവധി മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. പ്രത്യേകിച്ചും ഇലക്ട്രോണിക്സ് അതിഷ്ഠിത വ്യാവസായിക രംഗം. 

Sunday, 23 October 2016

മാലിന്യത്തില്‍ നിന്നുള്ള വ്യവസായ മാതൃകകള്‍


ഒരു ധീഷണാശാലിയായ സംരംഭകന് മുന്‍പില്‍ പ്രശ്നങ്ങളെന്നും അവസരമായിരിക്കും. മറ്റുള്ളവര്‍ പ്രശ്നങ്ങളെ കാണുമ്പോള്‍ അതിനുള്ളില്‍ സാധ്യതകള്‍ കാണുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍. മനുഷ്യന്‍ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന പ്രവണതയാണ് ഇന്ന് കൂടുതല്‍ കാണപ്പെടുന്നത്. സുഖ സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്നുസരിച്ച് മുന്‍ കാലങ്ങളിലേക്കാളേറെ മനുഷ്യന്‍ സ്വാര്‍ത്ഥനായി മാറിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല ഒരു യൂസ് ആന്‍ഡ് ത്രോ സംസ്കാരവും ഉടലെടുത്തിരിക്കുന്നു. ആയതിനാല്‍ത്തന്നെ മാലിന്യമൊരു പ്രശ്നമായി ഇന്ന് നില നില്‍ക്കുന്നു. തന്‍റെ പുരയിടത്തിലെ മാലിന്യം പൊതു നിരത്തില്‍ വലിച്ചെറിയുന്നതിന് യാതൊരു മടിയും ഇന്ന് മനുഷ്യന്‍ കാണിക്കാറില്ല.
എന്നാല്‍ ഈ മാലിന്യം ഉപകാരപ്രദമായ മറ്റ് വസ്തുക്കളാക്കി രൂപമാറ്റം വരുത്തിയാല്‍ അത് ഉണ്ടാക്കുന്ന ഗുണങ്ങള്‍ പലതായിരിക്കും. മാലിന്യ വസ്തുക്കള്‍ മാറുമെന്ന് മാത്രമല്ല അവക്ക് വില കിട്ടുകയും ചെയ്യുമെന്നാകുമ്പോള്‍ പൊതു നിരത്തുകളില്‍ അവ വലിച്ചെറിയുന്നത് കുറയും. ഉപകാരപ്രദമായ ഉല്‍പ്പന്നങ്ങള്‍ക്കായി വ്യത്യസ്ത തരം മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ഒരു തൊഴിലവസരമായി ഉയര്‍ന്ന് വരും. ഒപ്പം പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിക്കുകയും ഇത് ഒരു പക്ഷേ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളെ മാറ്റുകയും ചെയ്യാം. കുറഞ്ഞ ചിലവില്‍ ചില ഉല്‍പ്പന്നങ്ങള്‍ നമുക്ക് ലഭിക്കുന്നതോടൊപ്പം പുതിയ സംരംഭകത്വ സാധ്യതകള്‍ ഉടലെടുക്കുകയും ചെയ്യും. ഇന്നിപ്പോള്‍ ലോക രാജ്യങ്ങള്‍ ഈ ദിശയില്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നതിനാല്‍ മുന്‍ കാലങ്ങളില്‍ നമുക്ക് ചിന്തിക്കുവാന്‍ കഴിയാതിരുന്ന വ്യത്യസ്തമായ ചില ഉല്‍പ്പന്നങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്.
1. News paper Wood 

നോര്‍വേയില്‍ നിന്നാണ് ഈ ശുഭ വാര്‍ത്ത. അവിടെ ഏകദാശം ഒരു മെട്രിക് ടണ്‍ കാര്‍ഡ് ബോര്‍ഡ് ഓരോ വര്‍ഷവും റീസൈക്കിള്‍ ചെയ്യുന്നുണ്ട്. പേപ്പര്‍ റോളും ഗ്ലൂവും ചേര്‍ത്ത് ബോര്‍ഡുകളുണ്ടാക്കും. ഇത് വാട്ടര്‍ പ്രൂഫും തീ പിടിക്കാതെ ആക്കുകയുമാണ് അടുത്ത പടി. പിന്നീട് ഇത് തടി ഉപയോഗിച്ച് ചെയ്യുന്ന എല്ലാ ജോലികള്‍ക്കും ഉപയോഗിക്കാമത്രെ.
2. പേപ്പര്‍ മില്ലിലെ വേസ്റ്റും ബ്രിക്സും
പേപ്പര്‍ പ്ലാന്‍റിലെ പേപ്പര്‍ വേസ്റ്റ് സാധാരണയായി പേപ്പര്‍ മെഷീനില്‍ തന്നെ വീണ്ടും ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ പേപ്പര്‍ പ്ലാന്‍റിലെ സെല്ലുലോസ് അരച്ച് ക്ലേയുമായി കൂട്ടിച്ചേര്‍ത്ത് നീണ്ട ഷീറ്റ് പോലെയാക്കി മാറ്റും. തുടര്‍ന്ന് ആവശ്യമുള്ള വലിപ്പത്തില്‍ മുറിക്കുന്ന ഇത് ചൂളയില്‍ വച്ച് ബലപ്പെടുത്തിയെടുക്കുന്നു. മറ്റ് ഇഷ്ടികകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ സമയവും ഊര്‍ജ്ജവുമേ ഇതിന് വേണ്ടി വരികയുള്ളുവെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ഇതിന്‍റെ ബലക്കുറവ് ആണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം. ആയതിനാല്‍ മറ്റ് വ്യാവസായിക അവശിഷ്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  ബലം കൂട്ടുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. താമസം വിനാ ഇത്തരം ഇഷ്ടികകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
3. രക്തമുപയോഗിച്ചുള്ള ഇഷ്ടികകള്‍
ബ്രിട്ടിഷ് ആര്‍ക്കടെക്ചര്‍ വിദ്യാര്‍ത്ഥിയായ ജാക്ക് മണ്‍റോ പുതിയൊരു സാധ്യത മുന്‍പോട്ട് വച്ചിരിക്കുന്നു. മൃഗങ്ങളുടെ രക്തമെടുത്ത് പൊടിയാക്കി മാറ്റി അത് മണലിന്‍റെ കൂടെ ചേര്‍ത്ത് ഇഷ്ടിക ഉണ്ടാക്കുക. അതിന് മുന്‍പ് EDTA പോലുള്ള Anti Coagulant Agent ഇത് കൂടുതല്‍ കട്ട പിടിക്കുതിരിക്കുവാനായി ചേര്‍ക്കുന്നുണ്ട്. ദ്രാവകാവസ്ഥയിലുള്ളതിനെ നേര്‍ത്ത പൊടിയാക്കുന്ന സ്പ്രേ ഡ്രയര്‍ എന്ന സാങ്കേതിക വിദ്യ ആദ്യ കാലം മുതല്‍ത്തന്നെ പല കമ്പനികളിലും ഉപയോഗിക്കുന്നതാണ്. കട്ടി കൂടിയ രക്തം ആ സ്ഥാനത്ത് ഉപയോഗിച്ച് പൊടിയാക്കിയാണ് ഇങ്ങനെ ഉപയോഗിക്കുവാന്‍ പ്രാപ്തമാക്കുക. ഇത് സാധ്യമായാല്‍ ഗ്രാമീണ പ്രദേശത്താണ് കൂടുതല്‍ ഉപകാരപ്രദമാവുക.
4. കോഴി മാലിന്യത്തില്‍ നിന്നും ബയോ ഡീസല്‍
അമേരിക്കയിലെ നവേദ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കോഴിയുടെ ചിറകുകളില്‍ നിന്നും ബയോ ഡീസല്‍ നിര്‍മ്മിക്കുന്ന ഒരു സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നു. ഉയര്‍ന്ന താപ നിലയില്‍ നീരാവിയുമായി സംയോജിപ്പിച്ചാണിത് സാധ്യമാക്കുന്നത്. ബോയിലര്‍, ഫില്‍ട്ടര്‍, റിയേക്ഷന്‍ ചേംമ്പര്‍, സെപ്രറേറ്റിങ്ങ് ചേംബര്‍ എന്നീ നാല് പ്രക്രിയകള്‍ക്ക് ശേഷമാണ് ഡീസലിന്റെ ഉത്പാദനം. 2013 ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണ പി ടി എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായ എന്‍.ഫാത്തിമ ഷഹനാസ്, ഫാത്തിമ സി.ബിന്‍സി എന്നിവര്‍ ഇതേ കണ്ടു പിടിത്തം ശാസ്ത്ര മേളയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.  ശാസ്ത്ര മേളകളില്‍ അവതിരിപ്പിക്കപ്പെടുന്ന ഇത്തരം വിപ്ലവകരമായ ആശയങ്ങള്‍ക്ക് വാണിജ്യ രൂപം നല്‍കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിച്ചാല്‍ നിരവധി പുത്തന്‍ സംരംഭങ്ങളുണ്ടാകുമെന്ന് മാത്രമല്ല മാനവ രാശിക്ക് ശാസ്ത്രജ്ഞരേയും സംഭാവന ചെയ്യുവാന്‍ കഴിയും.
5. കോഴി തൂവലുകള്‍ ബാറ്ററിയാകുമ്പോള്‍
അമേരിക്കയിലെ തന്നെ കെമിക്കല്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് പി വൂള്‍ കോഴി തൂവലുകളില്‍ നിന്നും പുതിയൊരു സാധ്യത കണ്ടെത്തിയിരിക്കുന്നു. കാര്‍ബണൈസ് ചെയ്ത കോഴി തൂവലുകള്‍ കാര്‍ബണ്‍ നാനോ ട്യൂബ് പോലെ ഹൈഡ്രജനെ സ്റ്റോര്‍ ചെയ്യുവാന്‍ ഉപയോഗിക്കാമത്രെ. ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഭാരം കുറഞ്ഞവയായി രൂപപ്പെടുത്തുവാന്‍ സാധിക്കും. ബാറ്ററികളിലോടുന്ന വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന ഇക്കാലത്ത് ഈ സാങ്കേതിക വിദ്യ വലിയൊരു അനുഗ്രഹമായിരിക്കും. എന്നാല്‍ അതിന്‍റെ ടെംപറേച്ചര്‍ തുടങ്ങിയ പല കാര്യങ്ങളും കൃത്യമാക്കേണ്ടിയിക്കുന്നു. ഇതിനുള്ള ഗവേഷണത്തിലാണ് പ്രൊഫസറും തന്‍റെ വിദ്യാര്‍ത്ഥികളും.
6. മാലിന്യത്തില്‍ നിന്നും ഹൈഡ്രജന്‍
പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ഇന്ധനമെന്ന അന്വേഷമാണ് ഹൈഡ്രജനിലേക്കെത്തിച്ചത്. കാരണം ഹൈഡ്രജന്‍ കത്തുമ്പോള്‍ അകെ പുറത്തേക്ക് വരുന്നത് നീരാവി മാത്രമാണ്. അതായത് ഇത് കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്ക് വരുന്നില്ല. എന്നാലിതിന്‍റെ നിര്‍മ്മാണം വളരെ ചിലവേറിയതാണ്. ഇപ്പോള്‍ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ മാലിന്യത്തില്‍ നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നയൊരു സാങ്കേതിക വിദ്യ രൂപപ്പെടുത്തിയിരിക്കുന്നു. വെജിറ്റബിള്‍ ഓയില്‍ അല്ലെങ്കില്‍ ബയോ ഡീസല്‍ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന ഉപ ഉല്‍പ്പന്നമായ ഗ്രിസറോള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ലാപ്ടോപ് പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് ഇവര്‍.
7. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നും ഹൈഡ്രജന്‍
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ ഏതാണ്ട് ഉല്‍പ്പാദന അവസ്ഥയിലാണിന്നുള്ളത്. എന്നാല്‍ ഇന്ധനം എങ്ങനെ വീണ്ടും നിറക്കുമെന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുവാന്‍ പുതിയൊരു സാങ്കേതിക വിദ്യയെത്തിയിരിക്കുന്നത് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ്.  മനുഷ്യ വിസര്‍ജ്ജ്യവും മറ്റു ജൈവ മാലിന്യവും  anaerobic breakdown ന് വിധേയമാക്കിയാല്‍ 60 ശതമാനം മീഥേനും ബാക്കി കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി വേര് തിരിയും. ഇതിനെ ട്രൈ ജനറേഷന്‍ പ്രോസസിന് വിധേയമാക്കിയാല്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും. 

8. ചകിരി ഇഷ്ടികയായി മാറുമ്പോള്‍

വികസനമെന്നത് സുസ്ഥിരമായിരിക്കണമെന്നതാണ് ആധുനിക ലോകത്തിന്‍റെ കാഴ്ചപ്പാട്. ആയതിനാല്‍ത്തന്നെ പ്രകൃതിയോടിണങ്ങുന്ന നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തിലാണ് അമേരിക്കയിലെ ആദ്യ സാങ്കേതിക ഗവേഷണ ശാലയായ Rensselaer Polytechnic Institute ലെ Center for Architecture, Science, and Ecology (CASE) ലെ ഗവേഷകര്‍ ചകിരിയില്‍ നിന്നും ബില്‍ഡിങ്ങ് പാനല്‍ നിര്‍മ്മാണവുമായി മുന്‍പോട്ട് വന്നിരിക്കുന്നു.  ഇ ടു ഇ മെറ്റീരിയല്‍സ് (http://e2ematerials.com/) എന്ന കമ്പനിയുമായി ചോര്‍ന്നാണ് ഇതിന്‍റെ നിര്‍മ്മാണം.

9. വളമാകുന്ന ചകിരിച്ചോര്‍

ഈ സാധ്യത ഇപ്പോള്‍ത്തന്നെ ധാരാളമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിഷമയമാകുന്ന പച്ചക്കറികള്‍ വ്യാപകമാകുമ്പോള്‍ ബദല്‍ മാര്‍ഗ്ഗമെന്ന നിലയില്‍ മലയാളികള്‍ സ്വന്തം കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ചകിരിച്ചോര്‍ വളമാക്കി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് നന്നായി ബ്രാന്‍ഡ് ചെയ്താല്‍ നല്ലയൊരു വ്യവസായ സാധ്യതയാണ്. പച്ചക്കറി കൃഷിക്ക് മാത്രമല്ല, ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ ചെടികൾ വളർത്താനും ചകിരിച്ചോറ് വേണം. പോളി ഹൗസുകൾ, ഗ്രീൻഹൗസുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ചകിരിച്ചോറില്ലാതെ കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണ്. ചട്ടിയിലും പോളിത്തീൻ ഷീറ്റുകളിലുമെല്ലാം ചകിരിച്ചോർ നിറച്ചാണ് പ്രധാനമായും കൃഷി. ഗ്രോബാഗ് കൃഷിക്കും ചകിരിച്ചോർ വേണം. നല്ല വിളവ് ലഭിക്കുമെന്നതാണ് ചകിരിച്ചോറിനെ വിദേശരാജ്യങ്ങൾക്കിടയിൽ പ്രിയങ്കരമാക്കിയത്.

എന്നാല്‍ കയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കിട്ടുന്ന അവശിഷ്ടമായ ചകിരിച്ചോറ് ജൈവവളമായി ഉപയോഗിക്കാറില്ല. സൂക്ഷ്മ ജീവികള്‍ക്ക് ഇതിനെ വിഘടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിലുള്ള ലിഗ്നിന്‍ മാതിരിയുള്ള ഘടകങ്ങളാണ് വിഘടിക്കാന്‍ പറ്റാത്തത്. ടാനില്‍ അടക്കമുള്ള ഫീനോളിക് വസ്തുക്കളും എളുപ്പം വിഘടിക്കുന്നതല്ല. എന്നാല്‍ പ്ലൂറോട്ടസ് സൊജോര്‍-കാജു, ആസ്പര്‍ജില്ലസ്, ട്രൈക്കോഡെര്‍മ മുതലായ കുമികളുകള്‍ക്ക് ചകിരിച്ചോറിനെ എളുപ്പം വിഘടിച്ച് വളമാക്കി മാറ്റാന്‍ കഴിയും. സാധാരണ പ്ലൂറോട്ടസ് കുമിളാണ് ഇതിന് ഉപയോഗിക്കുക. ആലപ്പുഴ ജില്ലയില്‍ കലവൂരുള്ള കയര്‍ ഗവേഷണ കേന്ദ്രം ഈ കുമിളിന്‍റെ കള്‍ച്ചര്‍ 'പിത്ത് പ്ലസ്' എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.  അങ്ങനെ വരുമ്പോള്‍ പ്ലൂറോട്ടസ് കുമിളകളുടെ നിര്‍മ്മാണം മറ്റൊരു വ്യാവസായിക സാധ്യതയാണ്.

മാലിന്യങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയോ ശപിക്കപ്പെടേണ്ടവയോ അല്ല മറിച്ച് അവ നല്ലയൊരു വ്യവസായ സാധ്യതയും പുത്തന്‍ ഉല്‍പ്പന്നങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നയൊന്നുമാണ്. ശാസ്ത്രീയമായി മാലിന്യങ്ങളെ സമീപിച്ചാല്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയും.



Tuesday, 6 September 2016

നിര്‍മ്മാണ രംഗത്തിലെ പുത്തന്‍ വ്യാവസായിക സാധ്യതകള്‍


എന്നും മാറ്റമില്ലാത്തെ നില്‍ക്കുന്നയൊന്നും എന്നാല്‍ നിരന്തരമായി പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്നയൊന്നുമാണ് കെട്ടിട നിര‍മ്മാണ മേഖല. സംഘടിതവും അസംഘടിതവുമായ നിരവധി തൊഴിലാളികള്‍ ഉള്ള രംഗം. ആയതിനാല്‍ത്തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രതിഫലിക്കുന്നത് ഇത്തരം വ്യവസായങ്ങളിലും കൂടിയാണ്. കൈയ്യില്‍ കാല്‍ക്കാശില്ലായങ്കിലും ബാങ്കുകള്‍ ലോണ്‍ നല്‍കുവാന്‍ തയ്യാറാണെങ്കില്‍ ആഡംബര വസതികള്‍ കെട്ടിപ്പൊക്കുവാന്‍ യാതൊരു മടിയുമില്ലാത്ത മലയാളിക്ക്, തങ്ങളുടെ ഭവനം മറ്റുള്ളവരെക്കാളും മികച്ചതാവണമെന്ന ചിന്ത കൂടെയുള്ളപ്പോള്‍ വ്യത്യസ്തതക്ക് വേണ്ടി ഏതറ്റം വരെ പോകുവാനും തയ്യാറാകുമെന്നതാണ് വസ്തുത. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളോട് നമ്മള്‍ വളരെപ്പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നതാണ് സത്യം.

ഇന്ന് ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മ്മാണ മേഖല. അതിനനുസരിച്ച് നിരവധി പുതിയ സംരംഭകത്വ സാധ്യതകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. പുത്തന്‍ നിര്‍മ്മാണ സാമഗ്രികളും പുതിയ നിര്‍മ്മാണ രീതികളുമായി സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റം ഈ രംഗത്ത് വളരെ ശക്തമാണ്. പുത്തന്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അവയുടെ നിര്‍മ്മാണവും മറ്റുമായി നിരവധി പുതിയ അനുബന്ധ വ്യവസായങ്ങളുടലെടുക്കുന്നുണ്ട്. ആശയങ്ങളിലും സാങ്കേതിക വിദ്യയിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ പുതിയ യന്ത്രങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. ഗ്രീന്‍ ബില്‍ഡിങ്ങ് എന്ന ആശയം തന്നെ ഉദാഹരണം. മാത്രവുമല്ല നമ്മുടെ മുളയും മറ്റ് പാഴ്തടികള്‍ക്കും പുത്തന്‍ ഉപയോഗങ്ങള്‍ കണ്ട് പിടിക്കപ്പെടുമ്പോള്‍ പ്രകൃതി വിഭവങ്ങളുടെ വില വര്‍ദ്ധിക്കുകയും അത് സാമൂഹിക മാറ്റങ്ങള്‍ വഴി മരുന്നാവുകയും ചെയ്യും.

പുത്തന്‍ നിര്‍മ്മാണ സാമഗ്രികള്‍

കുതിച്ച് കയറുന്ന വിലക്കയറ്റമാണ് ബദല്‍ നിര്‍മ്മാണ വസ്തുക്കളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഘടകങ്ങളിലൊന്ന്. ആയതിനാല്‍ തന്നെ ഈ രീതിയില്‍ മാറി ചിന്തിച്ച് വ്യത്യസ്തമായ നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാണം ഒരു വ്യവസായമായി ആരംഭിക്കാവുന്നതാണ്. വെട്ടുകല്ലു കൊണ്ടോ ഇഷ്ടികയോ കരിങ്കല്ലു കൊണ്ടുമോ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമേ ഉറപ്പുള്ളുവെന്ന് ചിന്തിക്കുന്ന കാലത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു

1.       ജി എഫ് ആര്‍ ജി പാനല്‍
              
ജിപ്സം ബോര്‍ഡും ഫെറോ സിമന്‍റുമിന്ന് കെട്ടിട നിര്‍മ്മാണ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിര്‍മ്മാണ വസ്തുവാണ് ജി എഫ് ആര്‍ ജി പാനല്‍. ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ജിപ്സം എന്നാണിതിന്‍റെ പൂര്‍ണ്ണ രൂപം. കേരളത്തിലാണ് ഈ മെറ്റീരിയലിപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്.  ഫാക്ടിന്‍റെ അമ്പലമുകള്‍ ഫാക്ടറിയില്‍. 12 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള ഇതിന് 5 ഇഞ്ചാണ് കനം. ഏതളവിലും മുറിച്ച് ലഭിക്കുന്ന ഇത് കൊണ്ട് ഓഫീസുകളും ഹോസ്റ്റലുകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഒരു വീട് പൂര്‍ണ്ണമായും തന്നെ നിര്‍മ്മിച്ച് കഴിഞ്ഞിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാമെന്നതിനാല്‍ നിര്‍മ്മാണച്ചിലവില്‍ 20 – 30 ശതമാനം ലാഭിക്കാം. ചുവര്‍ പ്ലാസ്റ്റര്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ മണലും സിമന്‍റും ലാഭിക്കാമെന്നതിനാല്‍ വീടിനുള്ളില്‍ ചൂടു കുറയുമെന്നൊരു ഗുണവും കൂടിയുണ്ട്.

2.       സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന കോണ്‍ക്രീറ്റ്

ഒരു കെട്ടിടം പണിയുമ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതിലൊന്നാണ് സിമെന്‍റെങ്കിലും ഹാനികരമായ കാര്‍ബണിക സംയക്തങ്ങള്‍ പുറത്ത് വിടുന്നതും ഇത് തന്നെയാണ്. ലോകത്തിലെ കാര്‍ബണിക സംയുക്തങ്ങളുടെ ഏകദേശം ഏഴ് ശതമാനവും പുറത്ത് വിടുന്നത് സിമിന്‍റാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിമന്‍റ് ഉപയോഗിക്കുന്ന കെട്ടിടങ്ങങ്ങള്‍ കാലാന്തരത്തില്‍ വിള്ളല്‍ വീഴുന്നതായാണ് കണ്ട് വരുന്നത്. എന്നാലിപ്പോള്‍ ഇങ്ങനെ വിള്ളല്‍ വീണാലും അത് സ്വയമേവ ശരിയാവുന്ന പ്രത്യേകതയുള്ള ഒരു കോണ്‍ക്രീറ്റ് യു കെയിലെ ബാത്ത് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയേഴ്സ് ഉണ്ടാക്കിയിരിക്കുന്നു. ബാക്ടീരയയുടെ പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്. ചെറിയ വിള്ളലുകള്‍ വന്നാല്‍ അത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉപയോഗിച്ച് മൃദുവാകുകയും ലൈം സ്റ്റോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഒപ്പം തനിയെ വിള്ളലടക്കുകയും ചെയ്യുന്നു. മണലിനും മെറ്റലിനും പകരം പ്രത്യേക തരം ഫൈബറുകളാണിവിടെ ഉപയോഗിക്കുന്നത്.

3.       വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ചുവരുകള്‍

വീടുകളില്‍ സോളാര്‍ സംവിധാനമൊരുക്കുകയൊന്നത് ഇന്നത്ര പുതുമയൊന്നുമല്ല. എന്നാല്‍ ഒരു ചുവര്‍ മുഴുവന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതായി ചിന്തിച്ച് നോക്കു. ഇത്തരത്തിലുള്ള ട്രാന്‍സ്പേരന്‍റ് ആയ Building integrated photovoltaic (BIPV) എന്ന ബില്‍ഡിങ്ങ് മെറ്റീരിയലുമായി രംഗത്തെത്തിയിരിക്കുകയാണ് പോളി സോളാര്‍ എന്ന കമ്പനി. 

4.       റാപ്പിഡ് ഡ്രൈയിങ്ങ് കോണ്‍ക്രീറ്റ്

ബില്‍ഡിങ്ങ് പണിയിലെ ഒരു പ്രധാന ഭാഗമാണ് കോണ്‍ക്രീറ്റിങ്ങ്. അത് ഉണങ്ങുന്നതിനെടുക്കുന്ന സമയം വളരെ കൂടുതലാണെന്നതാണ് ഒരു പ്രശ്നം. എന്നാലിപ്പോള്‍ വളരെ വേഗം ഉണങ്ങുന്ന ഒരു കോണ്‍ക്രീറ്റ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. Aridus എന്നാണിതിന്‍റെ പേര്.

5.    നാച്വറല്‍ സെല്ലുലോസ് റൂഫിങ്ങ്

റൂഫിങ്ങാണ് ഇന്ന് മാറ്റങ്ങള്‍ വരുന്ന മറ്റൊരു മേഖല. 50 ശതമാനം റീസൈക്കിള്‍ഡ് സെല്ലുലോസ് ഫൈബര്‍, ബിറ്റുമെന്‍, റെസിന്‍ എന്നിവയാണ് ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നാച്വറല്‍ സെല്ലുലോസ് ഫൈബറിന്‍റെ ഭാഗങ്ങള്‍. ക്ലേ ടൈലിന്‍റെ പത്തിലൊന്ന് ഭാരമേയുള്ളു. മണിക്കൂറില്‍ 300 കി. മീറ്റര്‍ വേഗതയുള്ള കാറ്റിനെ വരെ അതി ജീവിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ ഫിറ്റിങ്സ് എന്നതിനാല്‍ വരും നാളുകളില്‍ ഇതിന്‍റെ നിര്‍മ്മാണം നല്ലയൊരു വ്യവസായ സാധ്യതയായി ഉയര്‍ന്ന് വരാം.

6.       ഷിംഗിള്‍സ്

വിദേശ രാജ്യങ്ങളില്‍ പ്രചാരം നേടിയ ഷിംഗിള്‍സും റൂഫിങ്ങിന് ഉപയോഗിക്കാവുന്നതായതിനാല്‍ ഇതിന്‍റെ നിര്‍മ്മാണവും ഒരു വ്യത്യസ്തമായ വ്യവസായമെന്ന നിലക്ക് ആരംഭിക്കാവുന്നതാണ്. ഗ്ലാസ് ഫൈബര്‍, ബിറ്റുമെന്‍, സെറാമിക് പൌഡര്‍ എന്നിവ കൊണ്ടാണിത് നിര്‍മ്മിക്കുന്നത്. കാണാനുള്ള ഭംഗി മാത്രമല്ല പായലും പൂപ്പലും പിടിക്കില്ലയെന്നതിനാലും പല നിറങ്ങളില്‍ നിര്‍മ്മിക്കാമെന്നതിനാലും ഇത് വിപണി പിടിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

7.       എയര്‍ സപ്പോര്‍ട്ടഡ് പോളിയെസ്റ്റര്‍ റൂഫ്
  
പമ്പ് കൊണ്ട് കാറ്റടിച്ച് കൂടാരം പോലെ നിര്‍മ്മിക്കുന്ന ഈ റൂഫ് വിദേശത്ത് കണ്ട് വരുന്നു. വീടുകള്‍ക്കല്ലായെങ്കിലും വലിയ പ്രദര്‍ശനങ്ങള്‍ റൂഫ് നിര്‍മ്മിക്കുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം.

8.       പാഴ്തടികളുടെ ഉപയോഗം

വീടു വയ്ക്കുമ്പോള്‍ എല്ലാവരും തന്നെ പരിഗണിക്കുന്നത് മുന്തിയ ഇനം തേക്കാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരെ തേക്ക് കൊണ്ടു വരുന്നവരുണ്ട്. ഇത് ചിലവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ പാഴ് തടികള്‍ ട്രീറ്റ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് വസ്തുത. ഇത് തടിക്ക് വില വര്‍ദ്ധിപ്പിക്കുമെന്നത് മാത്രമല്ല ഒപ്പം കെമിക്കല്‍ ട്രീറ്റ്മെന്‍റ്, കിലന്‍ ഡ്രൈയിങ്ങ് തുടങ്ങി പുത്തന്‍ വ്യവസായ സാധ്യതകള്‍ ഉടലെടുക്കുവാന്‍ നിമിത്തമാവുകയും ചെയ്യും. കുറച്ച് നാള്‍ കഴിയുമ്പോള്‍ തടി നശിക്കുമെന്നതിന് പ്രതിവിധിയാണ് ഇത്തരം ട്രീറ്റ്മെന്‍റ്. തടിയുമായി ബന്ധപ്പെട്ട് തടിമില്ലല്ലാതെ ഇത്തരം മറ്റ് സാധ്യതകള്‍ മുതലെടുക്കുവാനും കഴിയും.

കെമിക്കല്‍ ഇംപ്രിഗ്നേഷന്‍ വാക്വം പ്ലാന്‍റ് എന്ന മെഷീനാണ് ട്രീറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്നത്. തടിക്കുള്ളിലേക്ക് ബോറാക്സ് – ബോറിക്ക് ആസിഡ് മിശ്രിതം കടത്തി വിട്ടാണ് കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൈവരുത്തുന്നത്. 

 മെഷീനിലെ പ്രത്യേക അറയ്ക്കുള്ളില്‍ തടി അടുക്കിയ ശേഷം അതിനുള്ളിലാണ് മിശ്രിതം നിറയ്ക്കുക. തുടര്‍ന്ന് പ്ലാന്‍റിനുള്ളിലെ മര്‍ദ്ദം വളരെ കുറച്ച് തടിയുടെ കോശഘടനയില്‍ അയവ് വരുത്തും. അതിന് ശേഷം മര്‍ദ്ദം ഉയര്‍ത്തുമ്പോള്‍ തടിക്കുള്ളിലേക്ക് മിശ്രിതം കടക്കും. അതോടെ തടിയുടെ ഉറപ്പും ബലവും കൂടും. മാത്രവുമല്ല കീടങ്ങള്‍ തടിയെ ആക്രമിക്കുകയുമില്ല.

തടിയിലെ ജലാംശമാണ് അത് കേടാക്കുന്നയൊരു വില്ലന്‍. ഇവിടെയാണ് സീസണിങ്ങ് തുണയാവുന്നത്. ഇതിനാണ് കിലന്‍ ഡ്രൈയിങ്ങ് ചേമ്പര്‍ ഉപയോഗിക്കുന്നത്. ബോയിലര്‍ യൂണിറ്റില്‍ നിന്ന് ഉയര്‍ന്ന താപ നിലയിലുള്ള നീരാവി കടത്തി വിട്ടാണ് ഇത് സാധ്യമാക്കുന്നത്. തെങ്ങ്, മുള്, മാവ്, അക്വേഷ്യ തുടങ്ങിയവയൊക്കെ ഇപ്രകാരം ഉപയോഗിക്കാമെന്നതിനാല്‍ പാഴ്തടികള്‍ക്ക് മറ്റൊരു വിപണി സാധ്യത തുറക്കുകയും ചെയ്യും.

9.       ഷെറാ ബോര്‍ഡുകള്‍

വാള്‍ ക്ലാഡിങ്ങിനും, വാള്‍ പാര്‍ട്ടീഷിനും, ഫ്ലോറിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന മെറ്റീരിയലാണ് ഷെറാ ബോര്‍ഡുകള്‍. ഓഫീസുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ വേഗത്തിലുള്ള നിര്‍മ്മാണവും ശുചിത്വവുമെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. ഇതൊരു നോണ്‍ ആസ്ബെറ്റോസ് ഫൈബര്‍ സിമന്‍റ് പ്രോഡക്ട് ആണ്. ഗ്ലാസ്, സംസ്കരിച്ച പാഴ്തടി,   സെല്ലുലോസ് ഫൈബര്‍ എന്നിവയാണ് നിര്‍മ്മാണ ഘടകങ്ങള്‍ എന്നതിനാല്‍ ഇവയുടെ നിര്‍മ്മാണം ഇത്തരം വസ്തുക്കള്‍ക്ക് വിപണി മൂല്യമുയര്‍ത്തും.

10.    അണ്‍ പ്ലാസ്റ്റിസൈഡ് പോളി വിനൈല്‍ ക്ലോറൈഡ്

വരും വര്‍ഷങ്ങളില്‍ നല്ലയൊരു ശതമാനം ആളുകളും പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതിയിലേക്ക് തിരിയുമെന്നതിനാല്‍ വലിയൊരു കുതിച്ച് ചാട്ടം തന്നെ ഈ രംഗത്ത് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ഇത്തരം മെറ്റീരിയല്‍ പലതും വിപണിയിലെത്തിക്കഴിഞ്ഞു. അലുമിനിയവും സ്റ്റീലും മാത്രമല്ല തടിക്ക് പകരമായി ഉപയോഗിക്കപ്പെടുന്നത്. അണ്‍ പ്ലാസ്റ്റിസൈഡ് പോളി വിനൈല്‍ ക്ലോറൈഡ് (യു പി വി സി) എന്നയൊരു പുത്തന്‍ മെറ്റീരിയലും കൂടി ഉദയം ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നാണിപ്പോള്‍ ഇത് ഇറക്ക് മതി ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ ഇതിന്‍റെ നിര്‍മ്മാണം മറ്റൊരു നിര്‍മ്മാണ സാധ്യതയാണ്.

11.    വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ്

തടിയും പ്ലാസ്റ്റിക്കും ചേര്‍ന്ന മെറ്റീരിയലാണിത്. തറയിലാണ് ഇത് ഉപയോഗിക്കുന്നത്. വെള്ളം ഇറങ്ങാത്തതിനാല്‍ കുത്തിപ്പോവില്ലായെന്നതാണ് ഒരു ഗുണം. ഇതിന്‍റെ മറ്റൊരു പ്രത്യേകത റീസെക്കിള്‍ ചെയ്യുന്ന വേസ്റ്റ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചും നിര്‍മ്മിക്കാമെന്നതാണ്. അതിനാല്‍ തന്നെ പ്ലാസ്റ്റിക് മാലിന്യത്തിനൊരു പരിഹാരമാവുകയും അതിനൊരു പുത്തന്‍ വിപണി കൂടി തുറക്കുകയും ചെയ്യും. മാത്രവുമല്ല തടിയുടെ വേസ്റ്റ് കൊണ്ടിത് നിര്‍മ്മിക്കാമെന്നതിനാല്‍ ഏറെ ആകര്‍ഷകമായയൊന്നാണിത്. ഏത് രൂപത്തിലും ഉണ്ടാക്കാമെന്നതാണ് മറ്റൊരു ഗുണം. ആയതിനാല്‍ വേസ്റ്റില്‍ നിന്നും പുത്തല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇതിലേക്ക് തിരിയാവുന്നതാണ്.
നിര്‍മ്മാണത്തിലെ മാറ്റങ്ങള്‍
കെട്ടിട നിര്‍മ്മാണ രീതികളിലും സാങ്കേതിക മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ്. മനുഷ്യനിന്ന് ഒന്നിനും സമയമില്ലായെന്നതാണ് ഇതിന്‍റെയൊക്കെ അടിസ്ഥാനം. എത്രയും പെട്ടെന്ന് ഫലം കിട്ടണമെന്ന ചിന്തയാണ് സത്യത്തില്‍ പല ഉപകരണങ്ങളുടേയും പിറവിക്ക് പിന്‍പില്‍.
1.       മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍

മോഡുലാര്‍ കണ്‍സ്ട്രക്ഷനാണ് ഈ രംഗത്തെ ഒരു പ്രധാന ട്രെന്‍ഡ്. ബില്‍ഡിങ്ങിന്‍റെ പല ഭാഗങ്ങള്‍ പ്ലാന്‍റില്‍ നിര്‍മ്മിച്ചിട്ട് കെട്ടിടം നിര്‍മ്മിക്കുന്ന സൈറ്റില്‍ കൊണ്ട് വന്ന് കൂട്ടിച്ചേര്‍ക്കുന്ന രീതിയാണിത്. കൂടുതല്‍ ഗുണമേന്‍ന്മ ഉറപ്പ് വരുത്താമെന്നതാണ് ഇതിന്‍റെ ഒരു ഗുണം. മാത്രവുമല്ല വേസ്റ്റ് വളരെ കുറയ്ക്കുവാനും സാധിക്കും. വിദേശ രാജ്യങ്ങളില്‍ മുന്നമേ തന്നെ ഈ രീതി നിലവിലുണ്ട്. മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികളെന്ന ഒരു കണ്‍സെപ്റ്റ് തന്നെയുണ്ട്. ചൈനയിലെ ബ്രോഡ് സസ്റ്റയിനബിള്‍ ബില്‍ഡിങ്ങ് കമ്പനി എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനം 57 നിലകളുള്ള ഒരു ബില്‍ഡിങ്ങ് ഈ രിതിയില്‍ കേവലം 19 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടുകയുണ്ടായി. സാധാരണ രീതിയില്‍ നിര്‍മ്മിക്കുന്നവയെക്കാള്‍ കൂടുതല്‍ ഉറപ്പ് ഇതിനുണ്ടാകുമെന്നാണ് വിദഗ്ദാഭിപ്രായം.

2.       പ്ലാസ്റ്റര്‍ ചെയ്യുവാനും മെഷ്യന്‍

കോണ്‍ക്രീറ്റ് ഉണ്ടാക്കുന്ന മെഷ്യനായിരുന്നു ഈ രംഗത്ത് ആദ്യം വന്നത്. എന്നാലിപ്പോള്യന്ത്രവല്ക്കരണം പ്ലാസ്റ്ററിങ്ങ്  രംഗത്തേക്കും കടന്നിരിക്കുന്നു. നിരവധി ദിവസങ്ങളിലെ മനുഷ്യാധ്വാനമാണ് ഒരു ബില്ഡിങ്ങ് പ്ലാസ്റ്റര്ചെയ്യുകയെന്നത്. എന്നാല്‍ മെഷീനുപയോഗിച്ച് ചെയ്യുമ്പോള്‍ വളരെപ്പെട്ടെന്നും ഫിനീഷിങ്ങോട് കൂടിയും ചെയ്യുവാന്‍ സാധിക്കുന്നു. പല മെഷ്യന്‍ നിര്‍മ്മാതാക്കളും ഈ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കണ്‍സ്ട്രക്ഷന്‍ യന്ത്ര നിര്‍മ്മാണ മേഖല 30 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്.
മറ്റ് മാറ്റങ്ങള്‍

1.       കൈനറ്റിക് എനര്‍ജിയുടെ ഉപയോഗം.

വളര്‍ന്ന് വരുന്നയൊരു സാങ്കേതിക വിദ്യയാണിത്. മനുഷ്യന്‍ നടക്കുമ്പോള്‍ തറയില്‍ ഏല്‍പ്പിക്കുന്ന മര്‍ദ്ദത്തിനാനുപാതികമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണിത്. വളരെ തിരക്കുള്ള റോഡുകളിലിത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രസീലിലെ Rio de Janeiro യിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ തെളിക്കുവാന്‍ കഴിയുന്ന തരത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ടൈലുകള് ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സ്റ്റാര്‍ട്ട് അപ് കമ്പനിയായ പാവ്ജെന്‍ ആണ് ഇത് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് ഉപയോഗിക്കുവാനാണ് കമ്പനിയുടെ ശ്രമം.

ഒരു ഇറ്റാലിയന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ അണ്ടര്‍ ഗ്രൌണ്ട് വാഹനങ്ങളോടുമ്പോഴുള്ള കൈനറ്റിക് എനര്‍ജി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലിബ്ര എന്നയൊരു സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നു. മിലാന്‍ പോളിടെക്നിക് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണിത് വികസിപ്പിച്ചിരിക്കുന്നത്.

2.       എയര്‍ കണ്ടീഷനിങ്ങ് നല്‍കുന്ന മേല്‍ക്കൂരകള്‍

മനുഷ്യരും മൃഗങ്ങളും ശരീരം തണുപ്പിക്കുവാനായി സ്വേദനമെന്നയൊരു മാര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്. ഈ ആശയം ഉപയോഗിച്ച് ഒരു പ്രത്യേക തരം മാറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് റൂഫിങ്ങിലുപയോഗിക്കുമ്പോള്‍ മഴയത്ത് വെള്ളം ഒരു സ്പോഞ്ച് പോലെ വലിച്ചെടുക്കുകയും ചൂടു വരുമ്പോള്‍ വലിച്ചെടുത്ത വെള്ളം പുറത്ത് വിടുകയും ചെയ്യുന്നത് വഴി ബില്‍ഡിങ്ങിന് ഒരു എയര്‍ കണ്ടീഷനിങ്ങ് ഇഫക്ട് ഉണ്ടാക്കുകയും ചെയ്യുന്നു. PNIPAM (Poly (N-isopropylacrylamide) എന്ന ഒരു പ്രത്യേക തരം മെറ്റീരിയലാണ് ഇതിനായി ഉപയോഗിക്കുന്നത്.

പുതിയ നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗത്തിലും പുത്തന്‍ നിര്‍മ്മാണ രീതികളിലുമായി സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ നാം അതിനനുസരിച്ച് ചലിക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസൃതമായി പുതിയ സ്റ്റാര്‍ട്ടപ്പുകളുടലെടുക്കേണ്ടതായിട്ടുണ്ട്.  പുത്തന്‍ നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാണവും വിതരണവും ഒരു വ്യവസായമായി ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രകൃതിയെ നോവിക്കാത്ത തരത്തിലും ഒപ്പം പുനരുപയോഗിക്കുന്ന മെറ്റീരിയലുകളുമായും ഈ രംഗത്തേക്ക് വികസനം കൊണ്ടുവരുവാന്‍  സര്‍ക്കാരുകളും ശ്രമിക്കേണ്ടിയിരിക്കുന്നു.