Sunday, 4 November 2018

മാറ്റത്തിന്‍റെ കാറ്റുമായി പാക്കേജിങ്ങ് രംഗം



കവർ നന്നായിരുന്നാല്‍ ഏത് ചവറും വിറ്റ് പോകുമെന്നുള്ള ചൊല്ല് അല്‍പ്പം അതിശയോക്തിയാണെങ്കിലും ഒരു ഉല്‍പ്പന്നത്തിന്‍റെ വില്‍പ്പനയില്‍ അതിന്‍റെ പാക്കിങ്ങ് ചെലുത്തുന്ന സ്വാധീനം ചെറുതല്ലായെന്നതൊരു യാഥാർത്ഥ്യമായി നില കൊള്ളുന്നുണ്ടിവിടെ. വില്‍പ്പനക്ക് മാത്രമല്ല ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കാത്ത് സൂക്ഷിക്കുന്നതിനും കയറ്റിയിറക്കങ്ങള്‍ക്കിടെ ഉണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കുന്നതിനുമെല്ലാം പാക്കിങ്ങ് അനുപേക്ഷണീയമായയൊന്നാണ്. വ്യത്യസ്ത പ്രത്യേകതകളുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പാക്കിങ്ങുകള്‍ അത്യാവശ്യമാണ്. വ്യവസായങ്ങളില്‍ സാങ്കേതിക വിദ്യകളുടെ കടന്ന് കയറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാകുമ്പോള്‍ പാക്കിങ്ങുകളും മാറി നില്‍ക്കുന്നില്ല. വ്യാവസായിക മേഖലയില്‍ ഒഴിച്ച് കൂടാനാവത്തയൊന്നാണ് പാക്കേജിങ്ങ്. ഒരു ഉല്‍പ്പന്നത്തെ പൊതിഞ്ഞ് കെട്ടി എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനും ദൂരെ സ്ഥലത്തേക്ക് കൊണ്ട് പോകുവാനും വിപണനം നടത്തുവാനും സഹായിക്കുന്ന പ്രക്രിയയാണ് പാക്കേജിങ്ങ്. ഉള്‍ക്കൊള്ളിക്കല്‍, സംരക്ഷിക്കല്‍, കേട് പറ്റാതെ നോക്കല്‍, തിരിച്ചറിയല്‍, ഉല്‍പ്പന്നത്തെപ്പറ്റിയുള്ള അറിവ് പകര്‍ന്ന് കൊടുക്കല്‍ തുടങ്ങിയ ധര്‍മ്മങ്ങളാണ് പ്രധാനമായും ഒരു പാക്കേജിന് നിര്‍വ്വഹിക്കാനുള്ളത്.


ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെയാണ് പാക്കേജിങ്ങ്.  അത് തന്നെയാണ് ഈ രംഗത്തെ വ്യാവസായിക തൊഴില്‍ സാധ്യതകളുടെ പ്രസക്തിയും. പേപ്പറില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ കാര്‍ട്ടണുകള്‍ മുതല്‍ ഓരോ ഉല്‍പ്പന്നത്തിനും യോജിച്ച ഇക്കോ ഫ്രണ്ടിലി പാക്കേജിങ്ങ് വരെ ഈ മേഖല നീണ്ട് കിടക്കുന്നു. അതിനാല്‍ത്തന്നെ പുതിയ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയാണിത്. ചെറുതും വലുതുമായ 22000 ലധികം കമ്പനികള്‍ ഈ രംഗത്ത് ഇന്ന് രാജ്യത്തുണ്ട്. ഗ്ലാസ് പാക്കേജിങ്ങ്, ഫ്ലക്സിബിള്‍ പാക്കേജിങ്ങ്, പേപ്പര്‍ പാക്കേജിങ്ങ്, വുഡന്‍ പാക്കേജിങ്ങ്, പ്ലാസ്റ്റിക് പാക്കേജിങ്ങ് എന്നിങ്ങനെ അനേകവിധം രീതികള്‍. ആധുനിക സാങ്കേതിക മെഷീനുകള്‍ ഉപയോഗിച്ചാണ് നടത്തുക.
 
പാക്കിങ്ങിന്‍റെ പ്രാധാന്യം

എല്ലാത്തരം കമ്പനികളും പാക്കിങ്ങില്‍ പുതുമകള്‍ തേടുന്നതിന് കാരണമുണ്ട്.

1.       വില

ഉല്‍പ്പന്നങ്ങളുടെ വില നിർണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാണ് അതിന്‍റെ പാക്കിങ്ങ്. ആയതിനാല്‍ത്തന്നെ ഫ്ലെക്സിബിള്‍ പാക്കിങ്ങ് പോലുള്ള താരതമേന്യ ചിലവ് കുറഞ്ഞ രീതികള്‍ കമ്പനികള്‍ പരീക്ഷിക്കുവാന്‍ തയ്യാറാവുന്നു.

2.       ഷിപ്പിങ്ങും സ്റ്റോറേജും

ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങുകളുടെ ഭാരം കൂടുന്തോറും അതിന്‍റെ ഷിപ്പിങ്ങ് ചാർജ്ജും കൂടും. ഒപ്പം പാക്കിങ്ങിനുള്ള സമയവും.  ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ നിത്യവും പാക്ക് ചെയ്യുന്ന കമ്പനികള്‍ പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാർക്കറ്റിങ്ങ് കമ്പനികള്‍ പോലുള്ളവക്ക് ഇത് ഏറെ പ്രധാനമാണ്.

3.       കസ്റ്റമർ നോക്കുമ്പോള്‍

ഒരു ഉല്‍പ്പന്നത്തിലേക്ക് ആദ്യം ഉപഭോക്താവിനെ ആകർഷിക്കുന്ന ഘടകം അതിന്‍റെ പാക്കിങ്ങ് തന്നെയാണ്. മാത്രവുമല്ല അത് കൊണ്ടു പോകുന്നതിനും സൂക്ഷിച്ച് വക്കുന്നതിനുമുള്ള എളുപ്പം ഉപഭോക്താവിന സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ത്തന്നെ ഉല്‍പ്പന്നത്തിന്‍റെ പാക്കിങ്ങിന് ഏറെ പ്രാധാന്യമുണ്ട്.

പുത്തന്‍ പ്രവണതകള്‍

ഈ മത്സരാധിഷ്ടിത കാലഘട്ടത്തില്‍ പാക്കിങ്ങിലും പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെയുണ്ടിന്ന്.

1.      ഹോളോഗ്രാഫിക് ഇഫക്ട്

  
മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇപ്പോള്‍ ഏറെ പരീക്ഷിക്കുന്നയൊരു പാക്കേജിങ്ങ് രീതിയാണിത്. മറ്റുള്ളവരില്‍ നിന്നും വ്യത്യ.സ്തമാക്കുന്നത് മാത്രമല്ല വളരെ പെട്ടെന്ന് ഉപഭോക്താവിന്‍റെ കണ്ണില്‍ പെടുവാനും സഹായകരമാണ് ഈ രീതി. ഒരു 3 ഡി വിഷ്വല്‍ ഇഫക്ട് ആണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്.

2.      സെല്‍ഫ് ഹീറ്റിങ്ങ് & കൂളിങ്ങ് പാക്കേജിങ്ങ്

ഭക്ഷണ പദാർത്ഥങ്ങളുടെ പാക്കിങ്ങിലിപ്പോള്‍ വരും കാലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നയൊരു രീതിയാണിത്. സൌത്ത് കൊറിയയില്‍ നിന്നാണ് ഇതിന് അമേരിക്കന്‍ പേറ്റന്‍റിനായി അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ചൂടോടെ ഇരിക്കേണ്ടുന്ന റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങിലാണ് ഇത് വ്യപകമായി ഉപയോഗിക്കപ്പെടുവാന്‍ പോകുന്നത്.

നാനോ ടെക്നോളജിയും പാക്കേജിങ്ങും

നാനോ ടെക്നോളജിയുടെ വികാസം പാക്കിങ്ങ് വ്യവസായത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ്ങില്‍. 100 നാനോ മീറ്ററില്‍ താഴെ വലിപ്പമുള്ള വസ്തുക്കളാണ് സാധാരണയായി നാനോ പാർട്ടിക്കളുകള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള നാനോ സെന്‍സേഴ്സ് ഇപ്പോള്‍ പാക്കിങ്ങില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളിലുള്ള വസ്തുക്കളില്‍ അസ്വാഭികമായ മണമോ മറ്റെന്തെങ്കിലുമോ ഉണ്ടുവെങ്കില്‍ തിരിച്ചറിയുവാന്‍ ഇവക്ക് സാധിക്കും. ആക്ടീവ് പാക്കിങ്ങിലും ഇന്‍റലിജെന്‍റ് അഥവാ സ്മാർട്ട് പാക്കിങ്ങിലും നാനോ മെറ്റീരിയലുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താം.

1.      ആക്റ്റീവ് പാക്കേജിങ്ങ്

ഭക്ഷണ പദാർത്ഥങ്ങളുടെ പാക്കിങ്ങിലാണ് ഈ രീതി കൂടുതലായി അവലംബിക്കപ്പെടുവാന്‍ പോകുന്നത്. ഉല്‍പ്പന്നത്തിന്‍റെ ആയുസ്സ് (Shelf Life), ഗുണനിലവാരം എന്നിവ കൂട്ടുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. പാക്കിങ്ങിന്‍റെ ഉള്ളില്‍ നിന്നും ഓക്സിജനെ എടുത്ത് കളയുന്നതാണ് ഇത്. സാധാരണയായി സാഷെ പാക്കറ്റുകള്‍ പാക്കിങ്ങിനുള്ളില്‍ ഇടുകയോ അല്ലായെങ്കില്‍ ആക്ടീവ് മെറ്റീരിയലുകള്‍ നേരിട്ട് പാക്കിങ്ങിനുള്ളില്‍ ഇടുകയോ ആണ് ചെയ്യാറുള്ളത്. പാക്കിങ്ങിന്‍റെ ഉള്ളിലെ ഓക്സിജനെ എടുത്ത് കളയുവാന്‍ കഴിവുള്ളതാണ് ഈ മെറ്റീരിയലുകള്‍. ഭക്ഷ്യോല്‍പ്പന്നങ്ങളിലെ ബാക്റ്റീരിയുടെ അളവ് ക്രമാതീതമായി ഉയർന്നാല്‍ ഇതിലുള്ള ആന്‍റി ബാക്ടീരിയലുകള്‍ പ്രവർത്തിച്ച് തുടങ്ങും. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

2.      ഇന്‍റലിജെന്‍റ് പാക്കേജിങ്ങ്

ഈ രീതിയിലുള്ള പാക്കിങ്ങില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അളക്കുകയും ആയത് ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണുള്ളത്. ഇതിലൊരു ടൈം – റ്റെംപറേച്ചർ ഇന്‍ഡിക്കേറ്ററുണ്ട്. ഗുണനിലവാരം മാറുമ്പോള്‍ പാക്കിങ്ങിലെ ഇന്‍ഡിക്കേറ്ററുകളുടെ കളർ മാറുന്ന തരത്തിലാണ് പലപ്പോഴും ഇതിന്‍റെ പ്രവർത്തനം. എത്ര നേരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അന്തരീക്ഷവുമായി സമ്പർക്കത്തില്‍ വരാം എന്ന് കാണിക്കുന്ന ടൈം സ്ട്രിപ്പുകളുള്ള പാക്കിങ്ങുകളുമുണ്ട്. പാക്കിങ്ങില്‍ ക്യൂ ആർ കോഡ് ഉപയോഗിക്കുന്നതുമെല്ലാം ഇന്‍റലിജെന്‍റ് പാക്കിങ്ങിന്‍റെ പരിധിയില്‍ വരും. കാരണം ഇത് ഉല്‍പ്പന്നത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കുന്നതാണ്.  കളർ വ്യത്യാസം വരുവാനായി തെർമോക്രോണിക് ഇങ്ക് ആണ് ഉപയോഗിക്കുന്നത്.

ഇക്കോ ഫ്രണ്ടലി പാക്കേജിങ്ങ്

വ്യവസായങ്ങളും ഗ്രഹ നിർമ്മാണങ്ങളുമെല്ലാം ഇക്കോ ഫ്രണ്ടിലി എന്നതിലേക്ക് ചുവട് മാറ്റിയപ്പോള്‍ പാക്കിങ്ങും മാറി നില്‍ക്കുന്നില്ല. പുനരുപയോഗിക്കാവുന്നതും മണ്ണിലലിയുന്നതുമായ പാക്കിങ്ങ് മെറ്റീരിയലുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.  കോണ്‍ സ്റ്റാർച്ച്, കാർഡ് ബോർഡ്, ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പാക്കിങ്ങിലുള്ള എഴുത്തുകള്‍ പോലും രാസ വസ്തുക്കളുപയോഗിക്കാതെ സോയാ ബീനില്‍ നിന്നെടുക്കുന്ന സോയി ഇങ്ക് പോലുള്ളവ ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് ഈ രംഗത്തെ ഗവേഷകരുടെ ചിന്ത. അതായത് പെട്രോളിയത്തില്‍ നിന്നുള്ള മഷി ഉപയോഗിക്കുന്നതിന് പകരം വെജിറ്റബിള്‍ ബേസഡ് ആയിട്ടുള്ള മഷി ഉപയോഗിക്കുന്നത് വ്യാപകമാക്കുക എന്ന്.

മിനിമലിസം

അത്യാവശ്യത്തിന് മാത്രം പാക്കിങ്ങ് മെറ്റീരിയലുകള്‍ ഉപയോഗിക്കുക എന്നതാണ് ഇപ്പോള്‍ വ്യാപകമായി വരുന്നയൊരു ട്രെന്‍ഡ്. കാരണം പാക്കിങ്ങ് ഉല്‍പ്പന്നത്തിന്‍റെ വില നിർണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാണ്. മ്യൂസിക് കോഡുകള്‍ പലപ്പോഴും ഈ രിതിയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

മോഡിഫൈഡ് അറ്റ്മോസ്ഫിയർ പാക്കിങ്ങ്  (MAP)

പച്ചക്കറികളും പഴങ്ങളും കൃഷിയിടങ്ങളില്‍ നിന്നും പാക്ക് ചെയ്യുന്നതിനാണ് ഈ രീതി അവലംബിക്കുന്നത്. സാധാരണയായി ഇത് പാക്ക് ചെയ്യുമ്പോള്‍ Pseudomonas, Acinetobacter, Moraxella തുടങ്ങിയ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം മൂലം പച്ചക്കറികളും പഴങ്ങളും ചീയുവാനാരംഭിക്കുന്നത് സാധാരണയാണ്. ഇത് തടയുന്ന രീതിയിലുള്ള പാക്കിങ്ങിനാണ് മോഡിഫൈഡ് അറ്റ്മോസ്ഫിയർ പാക്കിങ്ങ് എന്ന് പറയുന്നത്. ഇത് മൂലം പച്ചക്കറികളും പഴങ്ങളും കേടാവാതെ ഇരിക്കുവാന്‍ കഴിയുന്നു. ആക്റ്റീവ്, പാസ്സീവ് എന്നിങ്ങനെ 2 തരത്തിലുള്ള MAP കള്‍ നിലവിലുണ്ട്. പാക്കിങ്ങിനകത്തെ ഓക്സിജന്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ നീക്കം ചെയ്യുന്നതാണ് ആക്ടീവ് എങ്കില്‍ പ്രത്യേക ഫിലിം ഉപയോഗിച്ച് പാക്ക് ചെയ്യുന്നതാണ് പാസ്സീവ് MAP. Gas flushing, Barrier packaging films, Scavenger or desiccant packs, On-package valves എന്നിവയെല്ലാം വ്യത്യസ്ത രീതിയിലുള്ള MAP കള്‍ ആണ്. എല്ലാത്തരം MAP കളിലും ഓക്സിജനുമായിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതാണ് ആത്യന്തികമായി ചെയ്യുന്നത്.

പാക്കേജിങ്ങ് കോഴ്സുകള്‍

ഇന്ന് പാക്കേജിങ്ങ് ടെക്നോളജി പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്.  ഇന്ത്യയിലെ ഈ രംഗത്തെ പ്രധാന സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങ് (http://www.iip-in.com). മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ഫീസ് കുറവാണിവിടെ. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണിവിടുത്തെ പ്രധാന കോഴ്സ്. അഖിലേന്ത്യാ എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. സ്ഥാപനത്തിന്‍റെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് സെന്‍ററുകളിലായാണ് പരിശീലനം. ആദ്യ മൂന്ന് സെമസ്റ്ററുകള്‍ സ്ഥാപനത്തിലും അവസാന സെമസ്റ്റര്‍ തിരഞ്ഞെടുത്ത വ്യവസായ സ്ഥാപനത്തിലുമാകും. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും വിദൂര വിദ്യാഭ്യാസം വഴിയുള്ള 18 മാസത്തെ മറ്റൊരു കോഴ്സും ഇവിടെയുണ്ട്.

നവി മുംബൈയിലെ SIES SCHOOL OF PACKAGING - PACKAGING TECHNOLOGY CENTRE (http://www.siessop.edu.in) ആണ് മറ്റൊരു പ്രധാന സ്ഥാപനം.
  • 2 year postgraduate programme in Packaging Science & Technology (Eligibility: BSc/B.Tech or B.E/ B.Ppharm)
  • One year Graduate Diploma in packaging Technology (Part time)
  • One year Graduate Diploma in Packaging Technology ( Distance learning)
  • Industry oriented short term courses
എന്നിവയാണിവിടുത്തെ കോഴ്സുകള്‍.      
                                                                                       
മാറ്റങ്ങളുമായി പാക്കേജിങ്ങ് എന്ന സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ കമ്പനികളും അതിനനുസരിച്ച് മാറുകയാണ്. പാക്കേജിങ്ങ് ടെക്നോളജി കഴിഞ്ഞവര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുവാനും കഴിയും.

Sunday, 14 October 2018

സംരംഭം ആരംഭിക്കാം – കൂട്ടിന് ബിസിനസ് ഇന്‍ക്യുബേറ്ററുകളുണ്ട്



ഇന്‍ക്യുബേറ്റർ എന്ന വാക്ക് മുന്‍പൊക്കെ ആരോഗ്യ മേഖലയുമായും, കോഴിക്കുഞ്ഞുങ്ങളുമായി ചേർത്തുമൊക്കെയാണ് നാം കേട്ടിരുന്നുള്ളു. എന്നാലിപ്പോള്‍ ഈ വാക്കിന് കേള്‍ക്കുമ്പോള്‍ത്തന്നെ മറ്റൊരു അർത്ഥം വരത്തക്ക വിധത്തില്‍ ആശയം മാറി മറിഞ്ഞത് പെട്ടെന്നാണ്. ബിസിനസ് ലോകത്താണ് ഈ വാക്ക് ഇന്ന് കൂടുതല്‍‌ ഉപയോഗിക്കുന്നത്.  നവ സംരംഭവുമായി മുന്‍പോട്ട് വരുന്നവർക്ക് മുന്‍പില്‍ തങ്ങളുടെ ആശയങ്ങള്‍ യാഥാർത്ഥ്യമാക്കി മാറ്റുവാന്‍ നിരവധി തടസ്സങ്ങളുണ്ട്. തങ്ങളുടെ സംരംഭകാശയങ്ങള്‍ വികസിപ്പിച്ച് മികച്ചയൊരു കമ്പനിയായി വളർത്തുവാനുള്ള ഇടങ്ങളാണ് ബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍. സംരംഭത്തിന്‍റെ ശൈശവ ദിശയില്‍ അതിന് വളരുവാനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയെന്നതാണ് ഇത്തരം സെന്‍ററുകളുടെ ചുമതല.

ഇന്‍ക്യുബേഷന്‍ സെന്‍ററുകളിലെ സൌകര്യങ്ങള്‍

·         ഓഫീസ് സ്പേസും വിലാസവും
·         അതിവേഗ ഇന്‍റർനെറ്റ്
·         കോമണ്‍ അമിനിറ്റീസ്  -   റിസപ്ഷന്‍, ലോബി, കോണ്‍ഫറന്‍സ് റൂമുകള്‍, സെക്യൂരിറ്റി റൂമുകള്‍ തുടങ്ങിയവ
·         മെഷ്യനറികള്‍
·         ആവശ്യമായ സാങ്കേതിക സഹായം
·         വിദഗ്ദരുടെ മാർഗ്ഗ നിർദ്ദേശങ്ങള്‍

പുതിയൊരു കമ്പനിയെ സംബന്ധിച്ച് ഇത്തരം സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ലക്ഷങ്ങള്‍ത്തന്നെ ചിലവാകും.  മാത്രവുമല്ല ഇത്രയുമൊക്കെ ചിലവാക്കിയാലും വിജയിക്കുമോയെന്ന് പറയാനാവില്ല. ഇവിടെയാണ് ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ തുണയാവുന്നത്.

ബിസിനസ്സിന്‍റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കുവാനും വിപണി ഗവേഷണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ സഹായകമാണ്. സ്റ്റാർട്ട് അപ് രംഗത്തെ മറ്റ് സംരംഭകർ, സ്റ്റാർട്ട് അപ് രംഗത്ത് നിക്ഷേപം നടത്തുവാന്‍ താല്‍പര്യമുള്ള എയ്ഞ്ചല്‍ നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വന്‍കിട കമ്പനികളുടെ മേധാവികള്‍ എന്നിവരുമായിട്ടൊക്കെ നെറ്റ് വർക്കിലൂടെ പരിചയം സ്ഥാപിക്കുവാനും ഇന്‍കുബേഷന്‍ സെന്‍ററുകള്‍ സഹായകമാവും. ചില ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ സംരംഭകത്വ പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. മാർക്കറ്റിങ്ങ്, ലീഗല്‍, അക്കൌണ്ടിങ്ങ്, പേറ്റന്‍റ് രജിസ്ട്രേഷന്‍ എന്നിവയിലൊക്കെ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കാറുണ്ട്.

വിവിധ തരം ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍

വിവിധ മേഖലകളില്‍ ഇന്‍ക്യുബേഷന്‍ സൌകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ടെക്നോളജി അധിഷ്ടിത സംരംഭങ്ങള്‍ക്കുള്ളവ, ടെലികമ്യൂണിക്കേഷന്‍ അധിഷ്ടിതമായവ, ബയോടെക്നോളജി അധിഷ്ചിതമായവ, കൃഷി മൂല്യവർദ്ധിതാധിഷ്ടിതമയവ തുടങ്ങി വ്യത്യസ്തമായ ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ഇന്നുണ്ട്. ഓഫീസ് സ്പേസ് ഇല്ലാതെ വിർച്വല്‍ ഇന്‍ക്യുബേറ്ററുകളും നിരവധിയുണ്ട്.  ഉടമസ്ഥതയ്കനുസരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ളവ, സ്വകാര്യ മേഖലയിലുള്ളവ, പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ളവ എന്നിങ്ങനെ വിവിധ തരത്തില്‍  ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ഇന്ന് നാട്ടിലുണ്ട്.

എങ്ങനെ പ്രവേശനം ലഭിക്കും

നിശ്ചിത ഫോറത്തില്‍ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പലതിലും ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷക്ക് സൌകര്യമുണ്ട്. മാനദണ്ഡങ്ങള്‍ ഓരോ ഇന്‍ക്യുബേറ്ററുകളിലും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ബിസിനസ് ആശയത്തിന്‍റെ പ്രായോഗികത, വാണിജ്യ വിജയ സാധ്യത, ബിസിനസ് പ്ലാന്‍ എന്നിവ പൊതുവില്‍ കണക്കിലെടുത്താണ് പ്രവേശനം ലഭിക്കുക. പ്രവേശനം ലഭിച്ചാല്‍ അവിടുത്തെ നിബന്ധനകള്‍ക്ക് അനുസരിച്ച് പ്രവർത്തികേണ്ടതുണ്ട്. എന്നാല്‍ നിശ്ചിത കാലയളവ് പൂർത്തിയാകുമ്പോള്‍ ഇന്‍ക്യുബേറ്ററില്‍ നിന്നും പുറത്ത് പോവേണ്ടതുണ്ട്.

ഇന്ത്യയിലെ ഇന്‍ക്യുബേറ്ററുകള്‍

സ്റ്റാർട്ട് അപ് ആവാസ വ്യവസ്ഥയില്‍ അമേരിക്കക്കും ഇംഗ്ലണ്ടിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. ഇതിന് പ്രധാനപ്പെട്ടയൊരു കാരണം ഇന്‍കുബേഷന്‍ സെന്‍ററുകളാണ്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ്    ഓഫ്  സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ധന സഹായത്തോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ പ്രവർത്തിക്കുന്നുണ്ട്.  ഐ ഐ ടി ഉള്‍പ്പടെ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ ഇന്‍ക്യുബേറ്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്.

ഇന്‍കുബേറ്ററുകള്‍ കേരളത്തില്‍

സ്റ്റാർട്ടപ് സംസ്കാരത്തിന്‍റെ ആവേശം ഉള്‍ക്കൊണ്ട് കേരളത്തിലും നിരവധി ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ഉദയം ചെയ്തിട്ടുണ്ട്.

1.      ടെക്നോ പാർക്ക് ടി ബി ഐ  (കേരള സ്റ്റാർട്ടപ് മിഷന്‍)

2002 ല്‍ പ്രവർത്തനം ആരംഭിച്ച ഇത് കേരളത്തിലെ ആദ്യ ഇന്‍ക്യുബേഷന്‍ സെന്‍ററാണ്. 2006 ലാണ് ഇത് ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ കേന്ദ്രമായി വികസിപ്പിച്ചത്. കേന്ദ സർക്കാരിന്‍റെ കീഴിലുള്ള                                                   ഡിപ്പാർട്ട്മെന്‍റ്    ഓഫ്  സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സഹായത്തോടെയായിരുന്നു വികസനം. 20000 ചതുരശ്ര അടിയില്‍ സ്റ്റാർട്ടപ് സൌകര്യങ്ങളൊരുക്കിയിട്ടുള്ള ഇവിടെ ആദ്യ പത്ത് വർഷം കൊണ്ട് ഇരുനൂറിലേറെ സ്റ്റാർട്ടപുകളാണ് ഉദയം ചെയ്തത്. 2015 ല്‍ ഇത് കേരളാ സർക്കാരിന്‍റെ കീഴിലായപ്പോള്‍ പേര് കേരളാ സ്റ്റാർട്ടപ് മിഷന്‍ എന്നാക്കി. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇന്‍ക്യുബേഷന്‍ ഒരുക്കിയിട്ടുള്ളത്. പ്രി ഇന്‍ക്യുബേഷന്‍ (3 – 6 മാസം). ഇന്‍ക്യുബേഷന്‍ (6 – 12 മാസം), ആക്സിലറേറ്റർ (3 – 6 മാസം). ആകെ ഒരു വർഷം മുതല്‍ 2 വർഷം വരെയാണ് പ്രവർത്തിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ സന്ദർശിക്കുക.  

2.      സ്റ്റാർട്ടപ് വില്ലേജ് കൊച്ചി  (ടെക്നോളജി ഇന്നോവേഷന്‍ സോണ്‍)

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ് ഇന്‍ക്യുബേറ്ററാണ് കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാർക്കില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് വില്ലേജ്. കേരളത്തില്‍ നിന്ന് വളർന്ന് വന്ന സ്റ്റാർട്ടപ് കമ്പനിയായ മോബ് ബി വയർലെസ് സൊല്യൂഷന്‍സ്, തിരുവനന്തപുരം ടെക്നോപാർക്ക്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയാണ് ഇതിന്‍റെ പ്രൊമോട്ടർമാർ. 2012 ഏപ്രിലില്‍ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് വില്ലേജ് 2016 ല്‍ കേരളാ സ്റ്റാർട്ടപ് മിഷന്‍ ഏറ്റെടുത്തു. ഇതോടെ ഇതിന്‍റെ പേര് ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ എന്നാക്കി മാറ്റി. പഴയ പ്രമോട്ടർമാർ സ്റ്റാർട്ടപ് വില്ലേജിന്‍റെ ഡിജിറ്റല്‍ പതിപ്പ് എസ് വി .ഡോട്ട് (https://www.sv.co/) കോം എന്ന പേരില്‍ അവതരിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ സന്ദർശിക്കുക.  

3.      കിറ്റ്കോ മൈ എന്‍റർപ്രൈസസ് കൊച്ചി

കേരള സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ മൈ എന്‍റർപ്രൈസസ് എന്ന പേരില്‍ കൊച്ചിയിലെ വെണ്ണലയില്‍ നവ സംരംഭകർക്കായി ഇന്‍ക്യുബേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. 50 പേർക്ക് ഒരേ സമയം ഇരുന്ന് ജോലി ചെയ്യുവാനുള്ള സൌകര്യമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. ടെക്നോളജി അധിഷ്ടിത സ്റ്റാർട്ടപ്പുകള്‍ക്ക് പുറമേ ബയോടെക്നോളജി, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലുള്ള സംരംഭകർക്കും ഇവിടെ പ്രവേശനമുണ്ട്.  കൂടുതലറിയാന്‍ http://kitco.in/services/-KITCO---Technology-Business-Incubator   സന്ദർശിക്കുക.

4.      കെ എസ് ഐ ഡി സി ഇന്‍ക്യൂബേറ്റർ

കൊച്ചിയിലെ കാക്കനാട് ഇന്‍ഫോപാർക്കിനോട് ചേർന്ന് ജിയോ ഇന്‍ഫോ പാർക്കിലാണ് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്‍റെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റർ. വിവര സാങ്കേതിക മേഖലകളിലേയും ഇലക്ട്രോണിക്സ് മേഖലയിലേയും സ്റ്റാർട്ടപ്പുകളെ ലക്ഷ്യം വച്ചുള്ള ഇത് 2014 നവംബറിലാണ് പ്രവർത്തനം തുടങ്ങിയത്. 4600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഇന്‍ക്യുബേഷന്‍ സെന്‍ററില്‍ 124 സീറ്റാണുള്ളത്.  വിശദാംശങ്ങള്‍ക്ക് https://www.ksidc.org കാണുക.

5.      ടി ബി ഐ, കോഴിക്കോട് എന്‍ ഐ ടി

കോഴിക്കോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്വന്തം നിലയില്‍ സ്വന്തം നിലയില്‍ ഇന്‍ക്യുബേറ്റർ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റേയും (DST) ദേശീയ ശാസ്ത്ര സാങ്കേതിക സംരംഭകത്വ വികസന ബോർഡിന്‍റേയും (NSTEDB) സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഐ ടി, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകള്‍ക്കാണ് ഇന്‍ക്യുബേഷന്‍ സൌകര്യം ലഭിക്കുക. കുറഞ്ഞ നിരക്കിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. മൂന്ന് വർഷം വരെ പ്രവർത്തിക്കുവാനാകും. വെബ് അഡ്രസ് http://tbi.nitc.ac.in/

6.      എന്‍ ആർ ഐ ഇന്‍ക്യുബേഷന്‍ കൊച്ചി

വിദേശ ഇന്ത്യക്കാർക്കായി രാജ്യത്ത് ആരംഭിച്ച ആദ്യ ഇന്‍ക്യുബേഷന്‍ കേന്ദ്രമാണ് കൊച്ചി ഇന്‍ഫോപാർക്കിലെ എന്‍ ആർ ഐ ടി ബി ഐ. ഇന്‍ഫോ പാർക്കിലെ തപസ്യ ബില്‍ഡിങ്ങില്‍ 2500 ചതുരശ്ര ആടിയില്‍ സൌകര്യമൊരുക്കിയിരിക്കുന്നയിവിടെ പ്രവാസി മലയാളികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കുവാന്‍ കഴിയും. തിരുവനന്തപുരം ടെക്നോപാർക്ക് ടി ബി ഐ, കൊച്ചി ഇന്‍ഫോ പാർക്ക്, നോർക്ക എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പിന്‍റെ പിന്തുണയുമുണ്ട്.  ഇലക്ട്രോണിക്സ് ആന്‍ഡ് എംബഡഡ് സിസ്റ്റം, ടെലി കമ്യൂണിക്കേഷന്‍ ആന്‍ഡ് മൊബൈല്‍ ടെക്നോളജി, വിവിധ മേഖലകള്‍ക്ക് ആവശ്യമായ ടെക്നോളജി ആപ്ലിക്കേഷനുകള്‍, ഫ്യൂച്ചർ ഫാമിങ്ങ് ടെക്നോളജി എന്നീ രംഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകള്‍ക്കാണ് ഇവിടെ അവസരമുള്ളത്.  വെബ് അഡ്രസ് https://www.nritbi.in/.

7.      നാസ്കോം സ്റ്റാർട്ട് അപ്പ് വെയർഹൌസ്, കൊച്ചി

സോഫ്റ്റ്വേർ കമ്പനികളുടെ ട്രേഡ് അസോസിയേഷനായ നാസ്കോം രാജ്യത്ത് 10000 സ്റ്റാർട്ടപ്പുകള്‍ക്ക് അവസരമൊരുക്കുവാന്‍ ലക്ഷ്യമിട്ട് തുടക്കം കുറിച്ചിരിക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് വെയർ ഹൌസുകള്‍. ടെക്നോളജി സ്റ്റാർട്ടപ്പുകള്‍ക്കാണ് ഇവിടെ അടിസ്ഥാന സൌകര്യം ലഭിക്കുക. നിക്ഷേപകർ, മെന്‍റർമാർ, വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുമായി ബന്ധമുണ്ടാക്കാനും നാസ്കോമിന്‍റെ സ്റ്റാർട്ടപ്പ് വെയർ ഹൌസുകള്‍ അവസരമൊരുക്കുന്നു. കൊച്ചി ഇന്‍ഫോ പാർക്കിലാണ് കേതളത്തിലെ സ്റ്റാർട്ടപ്പ് വെയർഹൌസ്. കൊച്ചിക്ക് പുറമേ ബാംഗ്ലൂരു, ചെന്നൈ, മുംബൈ, പൂനൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, നോയിഡ, ഗുഡ്ഗാവ് എന്നിവിടങ്ങളിലൊക്കെ നാസ്കോമിന് ഇത്തരം കേന്ദ്രങ്ങളുണ്ട്. ഇവിടെ പ്രവേശനം ലഭിക്കുന്ന സംരംഭങ്ങള്‍ക്ക് സ്റ്റാർട്ടപ് കിറ്റുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭിക്കും. മാത്രവുമല്ല ഓഫീസ് സ്പേസിന് കുറഞ്ഞ വാടകയേ ഈടാക്കുന്നുള്ളു. വിശദ വിവരങ്ങള്‍ക്ക് http://10000startups.com/ നോക്കുക.

8.      ടെക്നോളജി ബിസിനസ് സെന്‍റർ, കൊച്ചി

കൊച്ചി നഗര മധ്യത്തില്‍ കലൂരില്‍ ടെക്നോളജി സ്റ്റാർട്ടപ്പുകള്‍ക്കായി ബിസിനസ് സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ഐ ടി മിഷന് കീഴില്‍ പ്രവർത്തിച്ചിരുന്ന ഐ ടി ഇ എസ് ഹാബിറ്റാറ്റ് സെന്‍റർ 2013 ല്‍ ഇൻഫോ പാർക്ക് ഏറ്റെടുക്കുകയായിരുന്നു. അതോടെയാണ് ടെക്നോളജി ബിസിനസ് സെന്‍റർ എൻ്നായി മാറിയത്. ഏതാണ്ട് 15000 ചതുരശ്ര അടി സ്ഥലമാണ് ഇവിടെയുള്ളത്. 400 പേർക്ക് ഒരേ സമയം ജോലി ചെയ്യുവാനുള്ള സൌകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.infopark.in/ നോക്കുക.

9.      ഇ വൈ ആക്സിലറേറ്റർ

പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങും കേരളാ സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാർക്കില്‍ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ കേന്ദ്രം നടത്തുന്നുണ്ട്. കെ എസ് യു എം – ഇ യു ആക്സിലറേറ്റർ എന്ന പേരില്‍ ഈ കേന്ദ്രം കിന്‍ഫ്ര പാർക്കിലെ ദൃശ്യ ബില്‍ഡിങ്ങില്‍ 1500 ചതുരശ്ര അടിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പ് സംരംഭകർക്ക് ആറ് മാസത്തെ നേതൃത്വ – സംരംഭകത്വ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ബിസിനസ്സ് സ്ട്രാറ്റജി, ഫിനാന്‍സ്, എച്ച് ആര്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊപ്പോസല്‍, ടെക്നോളജി രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, വിപണി ഗവേഷണം എന്നിവയെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ksum-ey നോക്കുക.

10.  അമൃത ടി ബി ഐ കൊല്ലം

അമൃത യൂണിവേഴ്സിറ്റി കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ ആരംഭിച്ചിരിക്കുന്ന കേന്ദ്രമാണ് കൊല്ലം ജില്ലയിലെ വള്ളിക്കാവിലുള്ള അമൃതപുരി കാമ്പസിലുള്ള അമൃത ടി ബി ഐ. ഇന്‍ക്യുബേഷന് പുറമേ സ്റ്റാർട്ടപ്പുകള്‍ക്ക് ഫണ്ടിങ്ങ് സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ബാംഗ്ലുരു, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അമൃത കാമ്പസുകളിലും ടി ബി ഐ പ്രവർത്തിക്കുന്നുണ്ട്. https://www.amritatbi.com/ എന്നതാണ് വെബ് വിലാസം.

11.  സി ഇ ടി - ടി ബി ഐ

സംസ്ഥാന സർക്കാർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് കാമ്പസില്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം, സീഡ് ഫണ്ടിങ്ങ് എന്നിവയും ഒരുക്കിക്കൊടുക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ http://www.cettbi.in/ സന്ദർശിക്കുക.

12.  അമല്‍ ജ്യോതി - ടി ബി ഐ കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലുള്ള അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനിയറിങ്ങിന് കീഴില്‍ ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ്സ് വാലി എന്നാണ് പേര്. ഫിനിഷഡ് ഓഫീസ് സ്പേസ്, പ്രി ഇന്‍ക്യുബേഷന്‍, വിർച്വല്‍ ഇന്‍ക്യുബേഷന്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര – സാങ്കേതിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഈ ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നത്. കോളേജ് വിദ്യാർത്ഥികള്‍ക്ക് മാത്രമല്ല പുറത്ത് നിന്നുള്ള സ്റ്റാർട്ടപ്പുകള്‍ക്കും ഇവിടെ സൌകര്യം ലഭിക്കും.

13.  ടെക്നോ ലോഡ്ജ്

പി പി പി (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) മോഡലില് പ്രവർത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററാണിത്. ടെക്നോളജി അധിഷ്ടിത സംരംഭങ്ങള്‍ക്കായുള്ള ഇതിന്‍റെ ചെയർമാന്‍ മുഖ്യമന്ത്രിയാണ്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള കാക്കൂരാണ് ഈ ഇന്‍ക്യുബേഷന്‍ സെന്‍റർ. 40 സ്റ്റാർട്ടപ്പുകള്‍ക്കുള്ള സ്ഥലം ഇവിടെയുണ്ട്. ഇത് വരെ 28 കമ്പനികള്‍ ഇവിടെ നിന്നും ഇന്‍ക്യുബേറ്റ് ചെയ്ത് കഴിഞ്ഞു.  ഇതൊരു റൂറല്‍ ഐ ടി പാർക്കാണ്. 40 കമ്പനികള്‍ക്ക് പ്രവർത്തിക്കുവാനുള്ള സൌകര്യത്തോടെ ഇപ്പോള്‍ കോട്ടയം നഗരത്തിലും ടെക്നോ ലോഡ്ജ് ആരംഭിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://technolodge.in/ കാണുക.

14.  മേക്കർ വില്ലേജ്, കൊച്ചി
ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകള്‍ക്കായുള്ള ഇന്‍ക്യുബേഷന്‍ സെന്‍ററാണ് കളമശ്ശേരി കിന്‍ഫ്ര ഹൈ – ടെക്ക് പാർക്കില്‍ പ്രവർത്തിക്കുന്ന മേക്കർ വില്ലേജ്. കേരളാ സ്റ്റാർട്ടഫ് മിഷന്‍റെ ടെക്നോളജി ഇന്നോവേഷന്‍ സോണിലാണ് 25000 ചതുരശ്രയടി വിസ്തീർണ്ണതയിലുള്ള മേക്കർ വില്ലേജ്.  കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോർമേഷന്‍ ടെക്നോളജി വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫർമേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരള (ഐ ഐ ടി എം - കെ), സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റാർട്ടപ് മിഷന്‍ എന്നിവയുടെ സംയുക്ത സംരംഭമാണിത്.  കണ്‍സ്യൂമർ ഇലക്ട്രോണിക്സ്, സ്മാർട്ട് വെയറബിള്‍സ് എന്നിവ വികസിപ്പിക്കുന്ന നൂതന സംരംഭങ്ങള്‍ക്ക് ഇത് നല്ലയൊരു വേദിയായിരിക്കും.  വിശദ വിവരങ്ങള്‍ക്ക് http://www.makervillage.in/ നോക്കുക.

15.  സ്പൈസസ് ബിസിനസ്സ് ഇന്‍ക്യുബേറ്റർ, കോഴിക്കോട്

കോഴിക്കോടുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചില്‍ സുഗന്ധ വ്യജ്ഞനമേഖലയിലെ നവീന ആശയങ്ങളുമായി എത്തുന്ന പുതു സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനായി ഇന്‍ക്യുബേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. പരമാവധി മൂന്ന് വർഷത്തെ ഇന്‍ക്യൂബേഷനാണ് ഇവിടെ നല്‍കുന്നത്. ഈ രംഗത്തെ ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും മാർഗ്ഗ നിർദ്ദേശങ്ങള്‍ ലഭിക്കുവാനുള്ള സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശദാശംങ്ങള്‍ക്ക് http://www.spices.res.in/ കാണുക.

16.  അഗ്രി ബിസിനസ്സ് ഇന്‍ക്യുബേറ്റർ, കാസർകോട്

കാർഷികാധിഷ്ഠിത സംരംഭങ്ങള്‍ക്കായി കാസർകോടുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (സി പി സി ആർ ഐ) അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. നാളികേരത്തില്‍ നിന്നുള്ള മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന ലഭിക്കുന്നത്. ഇവിടെയെത്തുന്ന പുതു സംരംഭകർക്ക് ഉല്‍പ്പാദന സൌകര്യം ഉള്‍പ്പെടെ ലഭിക്കുന്നതാണ്. ചെറിയൊരു തുക സർവീസ് ചാർജ്ജായി നല്‍കേണ്ടതുണ്ട്. വിപണനം, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാല്‍ എന്നിവയ്ക്കാവശ്യമായ സഹായങ്ങളും ലഭ്യമാണ്. കൂടുതലറിയാന്‍ http://www.cpcri.gov.in/ സന്ദർശിക്കുക.

17.  സിഫ്റ്റ് അഗ്രി ബിസിനസ്സ് ഇന്‍ക്യുബേറ്റർ, കൊച്ചി

മത്സ്യ  സമ്പത്ത് ഉള്‍പ്പടെയുള്ള കാർഷികാധിഷ്ഠിത മേഖലയിലെ സംരംഭങ്ങള്‍ക്കായിട്ടുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രമാണ് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ കീഴിലുള്ളത്.  നാഷണല്‍ അഗ്രിക്കള്‍ച്ചർ ഇന്നോവേഷന്‍ ഫണ്ട് പദ്ധതിക്ക് കീഴിലാണ് ഈ അഗ്രി – ബിസിനസ്സ് ഇന്‍ക്യുബേറ്റർ പ്രവർത്തിക്കുന്നത്. കാർഷികാധിഷ്ഠിത വ്യവസായ രംഗത്തെ നൂതനാശയങ്ങള്‍ വാണിജ്യ സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ഇന്‍ക്യുബേറ്റർ. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള സംരംഭങ്ങള്‍ക്ക് വിർച്വല്‍ ഇന്‍ക്യുബേഷന്‍ സൌകര്യവും ഇവിടെയുണ്ട്. വെബ് വിലാസം http://www.cift.res.in/.

18.   കുഫോസ് ഫിഷറീസ് ഇന്‍ക്യുബേറ്റർ, കൊച്ചി

ഫിഷറീസ്, സമുദ്ര സമ്പത്ത്, അഗ്രി ബിസിനസ്, റൂറല്‍ ഇന്‍ഡസ്ട്രീസ് എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് നടത്തുന്ന ഇന്‍ക്യുബേഷന്‍ കേന്ദ്രം. കൊച്ചി പനങ്ങാട് കുഫോസ് ക്യാമ്പസിലാണ് ഇത് പ്രവർത്തിക്കുന്നത്. വിവരങ്ങള്‍ക്ക് https://www.kufos.ac.in/.

19.  ബയോടെക്നോളജി ഇന്‍ക്യുബേറ്റർ, കൊച്ചി

എറണാകുളം, കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാർക്കിലെ കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിലാണ് ബയോടെക്നോളജി ഇന്‍ക്യുബേഷന്‍ സെന്‍റർ പ്രവർത്തിക്കുന്നത്. 25000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ബയോടെക്നോളജി ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന്‍റെ പ്രവർത്തനം കേരളാ സ്റ്റാർട്ടപ് മിഷന് കീഴിലാണ്.  രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ മേല്‍ നോട്ടത്തിലാണ് പ്രവർത്തനം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ ആർ ജി ബി സി ബി നൂതന ഗവേഷണ ലാബ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ കാണുക.  

20.  ട്യൂബർ ക്രോപ്സ് റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

കിഴങ്ങ് വർഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ത മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുവാന്‍ താല്‍പ്പര്യമുള്ള   നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍റർ ട്യൂബർ ക്രോപ്സ് റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് ഇന്‍ക്യുബേഷന്‍ സെന്‍റർ സ്ഥാപിച്ചിരിക്കുന്നത്. ടെക്നോ ഇന്‍ക്യുബേഷന്‍ സെന്‍റർ എന്ന പേരിലാണിത്. സംസ്ഥാന കൃഷി വകുപ്പിന്‍റെ കൂടി പിന്തുണയോട് കൂടിയാണിത് പ്രവർത്തിക്കുന്നത്. കൂടുതലറിയുവാന്‍ http://www.ctcri.org/techno.php നോക്കുക.

21.  ടെക്നോളജി ഇന്‍ക്യുബേറ്റർ ഫോർ മെഡിക്കല്‍ ഡിവൈസസ്, തിരുവനന്തപുരം

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ബയോമെറ്റീരിയില്‍ സ്റ്റാർട്ടപ്പുകള്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഇന്‍ക്യുബേഷന്‍ കേന്ദ്രമാണ് തിരുവനന്തപുരത്ത് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എം എസ് ടി) കീഴില്‍ പ്രവർത്തിക്കുന്നത്. ഇന്‍ക്യുബേറ്റർ ഫോർ മെഡിക്കല്‍ ഡിവൈസസ് എന്ന ഈ കേന്ദ്രം ടിമെഡ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. 2015 ലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. കെ എസ് ഐ ഡി സി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് ഇതിന്‍റെ പ്രവർത്തനം.

മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ ടെക്നോളജിയും വികസപ്പിക്കുവാന്‍ പുതു സംരംഭകർക്കും ശാസ്ത്രകാരന്‍മാർക്കും അവസരമൊരുക്കുന്നതാണ് ടിമെഡ്. 50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കേന്ദ്രത്തില്‍‌ ഏഫീസ് സ്പേസ്, ലാബ് സൌകര്യങ്ങള്‍ എന്നിവയൊക്കെ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://timed.org.in/.

22.  അഗ്രോ പാർക്ക് പിറവം

കാർഷിക മൂല്യവർദ്ധിത സംരംഭങ്ങള്‍ക്കായുള്ള സ്വകാര്യ മേഖലയിലെ ഇന്‍ക്യുബേറ്ററാണിത്.  കേരളത്തിലെ ആദ്യ സ്വകാര്യ ഇന്‍ക്യുബേഷന്‍ സെന്‍ററാണിത്. എറണാകുളം ജില്ലയിലെ പിറവത്താണിതുള്ളത്. പുതിയ സാങ്കേതിക വിദ്യ പഠിക്കുവാനും യന്ത്രങ്ങളുപയോഗിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ നിർമ്മിച്ച് വിപണി പരീക്ഷണം നടത്തുവാനും ഇവിടെ അവസരമുണ്ട്.  എല്ലാ രണ്ടാം ശനിയാഴ്ചയും എം എസ് എം ഇ ക്ലിനിക് ഇവിടെയുണ്ട്. കൂടാതെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലന ക്ലാസുകളും ലഭ്യമാണ്. കുടുതലറിയാന്‍ http://www.keralaagropark.com/ സന്ദർശിക്കുക.