Wednesday, 14 June 2017

ഫിന്ടെക് – സാധ്യതകളും വെല്ലുവിളികളും



2016 നവംബര്‍ എട്ട് ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പടേണ്ട ഒരു ദിവസമാണ്. അന്നാണ് 500, 1000 നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ ജനത ഞെട്ടലോടെ കണ്ട ആ പ്രഖ്യാപനം പക്ഷേ വ്യത്യസ്തമായ ബിസിനസ് ആശയങ്ങളുള്ളവര്‍ക്ക് നിലവിലെ  സംരംഭക സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനും പുതിയത് തുടങ്ങുവാനും കാരണമായിയെന്ന് പിന്‍കാല നാളുകള്‍ തെളിയിക്കുന്നു. ബിസിനസ് ലോകം അങ്ങനെയാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ അതില്‍ നിന്നും നിരവധി നവ സംരംഭക സാധ്യതകള്‍ ഉടലെടുക്കും. ഐ ടി യുടെ അതി വ്യാപനം ഇതിനാക്കം കൂട്ടുകയേയുള്ളു. സാധാരണ കട മുതല്‍ വന്‍കിട കമ്പനികള്‍ വരെ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുവാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുന്നു. ലോകത്ത് സ്റ്റാര്‍ട്ട് അപ് സംരഭങ്ങളുടെ കണക്കെടുത്താല്‍ അമേരിക്കക്കും ബ്രിട്ടണും പിറകില്‍ മൂന്നാം സ്ഥാനത്താണിന്ത്യ. ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ 2020 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് നാസ്കോ – സിത്തോവ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആരംഭിക്കുന്ന സ്റ്റാര്ട്ടപ്പുകളില്‍ ഭൂരിഭാഗവും ടെക്നോളജി മേഖലയിലാണ്. എന്നാല്‍ സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, ലോജിസ്റ്റിക് മേഖലകളിലുമെല്ലാം നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. 

ഇന്നിപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍ നടക്കുന്നത് ഫിന്‍ടെക് മേഖലയിലാണ്. ഡിജിറ്റല്‍ ഇന്ത്യയെന്ന ആശയവും ലോകം ഒറ്റ സാമ്പത്തിക സ്രോതസിലേക്ക് ചുരുങ്ങുന്നതും ഈ മേഖലയിലെ വളര്‍ച്ച് ആക്കം കൂട്ടുന്നു. 

എന്താണ് ഫിന്‍ടെക്

ഫിനാന്‍ഷ്യല്‍ ടെക്നോളജി എന്നതിന്‍റെ ചുരുക്കെഴുത്താണ് ഫിന്‍ടെക് എന്നത്. സാമ്പത്തിക രംഗത്തെ സാധ്യതകളാണിവിടെ വിവക്ഷിക്കുന്നത്. ഇപ്പോള്‍ ചെയ്ത് വരുന്ന ബിസിനസ്സ് മറ്റൊരു രീതിയില്‍ പുനര്‍ നിര്‍വചനം നടത്തുകയാണിവിടെ നടക്കുന്നത്. നോട്ട് പിന്‍വലിക്കലും ധനകാര്യ ഇടപെടലുകളും ഈ രംഗത്തെ സംരംഭക സാധ്യകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഗൂഗിള്‍ - ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്‍റെ കണക്ക് പ്രകാരം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 500 ബില്യണ്‍ ഡോളറിന്‍റെ പണമിടപാടുകള്‍ ഡിജിറ്റല്‍ പേമെന്‍റിലൂടെ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സാധ്യതാ സംരംഭങ്ങള്‍

ഈ മേഖലയില്‍ ചെറുതും വലുതുമായ നിരവധി സംരഭക സാധ്യതകള്‍ക്കവസരമുണ്ട്. നോട്ട് പിന്‍വലിക്കലും ധനകാര്യ ഉള്‍പ്പെടുത്തലുകളും ഈ മേഖലയില്‍ വന്‍ വളര്‍ച്ചയുടെ വാതിലുകളാണ് തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ നാനൂറിലധികം ഫിന്‍ടെക് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടുവെന്നാണ് നാസ്കോം വിലയിരുത്തുന്നത്. വ്യക്തമായ പേരിന്‍റെ അതിര്‍വരമ്പിനുള്ളില്‍ ഒതുക്കി നിര്‍ത്താവുന്നതല്ല ഈ മേഖലയില സംരംഭക സാധ്യതകള്‍. ഭ്രാന്തമായ ആശയങ്ങളുള്ളവര്‍ക്ക് എണ്ണമില്ലാത്ത സാധ്യതകളുണ്ടിവിടെ.

വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ കെ വൈ സി നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ ഇതൊക്കെയും യഥാര്‍ത്ഥമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന ഫിനാഹബ് എന്നയൊരു സ്റ്റാര്‍ട്ട് അപ് തന്നെ ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആധാര്‍ ആണ് ഇവിടെ സഹായകമായി വര്‍ത്തിക്കുന്നത്. ഉപഭോക്താവിന്‍റെ വിരലടയാളം മാത്രം ഇവിടെ മതിയാകും. ബാങ്കുകളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ ഉപഭോക്താക്കള്‍. ഈ സംവിധാനത്തിന് ഇ കെ വൈ സി എന്നാണ് പറയുന്നത്. 

നോട്ട് നിരോധനത്തെത്തുടര്‍ന്ന് വന്‍ വളര്‍ച്ച നേടിയ പേ ടി എം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റൊരു ഫിന്‍ടെക് സംരംഭമാണ്. ഇതുള്‍പ്പെടുയുള്ള ഇ വാലറ്റുകള്‍ക്ക് ഈ കറന്‍സി രഹിത സമ്പത്ത് വ്യവസ്ഥയില്‍ ഏറെ പങ്ക് വഹിക്കുവാനുണ്ട്. രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളെല്ലാം തന്നെ ഇ വാലറ്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
വിദേശ കറന്‍സി വിനിമയ സേവനം നല്‍കുന്ന നിരവധി കമ്പനികള്‍ നമുക്കുണ്ടുവെങ്കിലും ഇവയെല്ലാം തമ്മില്‍ താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് ഉപഭോക്താവിന് നല്‍കുന്ന സ്ഥാപനങ്ങള്‍ ഇവിടെ അധികമില്ല. ഈ നിലക്കും സംരംഭം ആരംഭിക്കാവുന്നതാണ്. അതായത് ഉപഭോക്താക്കളേയും സേവന ദാതാക്കളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം. നിലവില്‍ എക്സ് ട്രാവല്‍ മണി.കോം എന്ന ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം തന്നെ  ഇവിടെയുണ്ട്.
  
മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ക്ക് ഈ ദിശയിലുള്ള സംരംഭകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നതിനാല്‍ ആപ് ഡവലപ്പേഴ്സിനും ഇത് നല്ല കാലമായിരിക്കും. ഫിന്‍ടെക് കമ്പനികള്‍ നിരവധി ഉയര്‍ന്ന് വരുമ്പോള്‍ അവര്‍ക്കല്ലാവര്‍ക്കും വ്യത്യസ്ത സോഫ്റ്റ് വെയറുകള്‍ ആവശ്യമായി വരും. ഇത്തരം സോഫ്റ്റ് വെയറുകള്‍ ഡവലപ് ചെയ്തിട്ട് അത് ക്ലൌഡില്‍ ഒരു പെയ്ഡ് സിസ്റ്റമായി ലഭ്യമാക്കുന്ന ഒരു സംരംഭകാശയം ഉയര്‍ന്ന് വരുന്നത് വരും കാലങ്ങളില്‍ കാണാവുന്നയൊന്നാണ്. 

കറന്‍സി ഡിജിറ്റലാവുമ്പോള്‍ ഇടപാടുകള്‍ എല്ലാം തന്നെ സുതാര്യമായിക്കുമെന്നാണ് അതിന്‍റെ മെച്ചം. ആയതിനാല്‍ തന്നെ ചെറുതും വലുതുമായ കടകളെല്ലാം തന്നെ നികുതിക്ക് കീഴില്‍ വരുമെന്നതിനാല്‍ അക്കൌണ്ടിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. സര്‍ക്കാരിന്‍റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ഓഡിറ്റഡ് ബാലന്‍സ് ഷീറ്റും നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ ചെറുകിട കമ്പനികളുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങള്‍ ഈ രംഗത്തുണ്ടാകും.
ഡെലിവറി മെച്ചപ്പെടുത്തുവാനുള്ള സാങ്കേതിക വിദ്യയും സ്ഥാപനങ്ങളും ഏറെ ആവശ്യമാണ്. പണമിപാടായതിനാല്‍ സുരക്ഷയും ഏറെ പ്രധാനമാണ്. ചെറുതും വലുമായ നിരവധി സ്ഥാപനങ്ങളുള്ളതിനാല്‍ അനവധി സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ സാധ്യതയേറെയാണ്.  എടി എം, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍ മറ്റ് കാര്‍ഡുകള്‍ എന്നിവക്ക് പകരമുള്ള ഡെലിവറി സംവിധാനവും അതിന്‍റെ സുരക്ഷയും ഉയര്‍ന്ന് വരുന്ന മേഖലയാണ്. 

പലപ്പോഴും ബ്രാന്‍ഡഡ് കമ്പനികളുടെ പരസ്യങ്ങള്‍ നമ്മള്‍ക്ക് മാത്രമായി നമ്മളുടെ മൊബൈലില്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പല സാധനങ്ങളും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുമ്പോള്‍ നമ്മുടെ ചില വിവരങ്ങള്‍ അവിടെ നാമറിയാതെ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും ഇത് സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ അഭിരുചിക്കിണങ്ങുന്നതും നമുക്കാവശ്യമുള്ള സാധനങ്ങളുടേയും പരസ്യങ്ങള്‍ മൊബൈലിലെക്കെത്തുന്നതും. ഇതിനെ ബിസിനസ്സ് ഇന്‍റലിജെന്‍സ് എന്ന് പറയും. നമ്മുടെ ഫെയ്സ് ബുക്ക് അക്കൌണ്ട് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ നമ്മുടെ സ്വഭാവം മനസ്സിലാക്കാം. അതായത് കമ്പനികള്‍ നിത്യവും കോടിക്കണക്കിന് ഡേറ്റയാണ് കൈകാര്യം ചെയ്യുന്നതെന്നര്‍ത്ഥം. വിവര സാങ്കേതിക വിദ്യയുടെ ഒരു ഉപോല്‍പ്പന്നമെന്ന നിലയിലാണ് ഇത് വളര്‍ന്ന് വന്നത്. എന്നാലിന്ന് ബിസിനസ്സില്‍ മാത്രമല്ല, പോലീസിലും ഡിഫന്‍സിലും ഇന്‍റലിജെന്‍സിലുമെല്ലാമിന്ന് ഡാറ്റാ സയന്‍റിസ്റ്റുകളുടെ ആവശ്യമുണ്ട്. ബിസിനസ്സില്‍ ബിസിനസ്സ് ഫോര്‍കാസ്റ്റ് ഡേറ്റ മുതല്‍ കണ്‍സ്യൂമര്‍ ഡേറ്റ വരെ വിശാലമായ ഒരു ലോകമുണ്ട്. ഫിനാന്‍ഷ്യല്‍ ഡേറ്റയും പ്രധാനപ്പെട്ടയൊന്നാണ്. ഡേറ്റാ മാനേജ്മെന്‍റിന്‍റെ പ്രസക്തി ഇവിടെയാണ്. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഡേറ്റാ മാനേജ്മെന്‍റും ഡേറ്റാ സെക്യൂരിറ്റിയും പ്രശ്നമാകുമ്പോള്‍ ഈ രംഗത്തെ സംരംഭക സാധ്യതകളും വര്‍ദ്ധിച്ച് വരുന്നു. ഭാവിയില്‍ ഈ വിഭാഗത്തില്‍ എന്തൊക്കെ സംരംഭക സാധ്യതകളുണ്ടുവെന്ന് പ്രവചിക്കുവാന്‍ തന്നെ കഴിയില്ല. വ്യത്യസ്തമായ ആശയങ്ങളുള്ളവര്‍ക്ക് ഏറെ അവസരങ്ങളുണ്ടുവെന്ന് മാത്രമേ ഇപ്പോള്‍ പറയുവാന്‍ കഴിയു. 

പേമെന്‍റ് സര്‍വീസ്, വെല്‍ത്ത് മാനേജ്മെന്‍റ്, ക്രൌഡ് ഫണ്ടിങ്ങ്, ക്ലൌഡ് കമ്പ്യൂട്ടിങ്ങ്, പേഴ്സണല്‍ ഫിനാന്‍സ് തുടങ്ങിയവയെല്ലാം ഈ രംഗത്തെ ഉയര്‍ന്ന് വരുന്ന സംരംഭക സാധ്യതകളാണ്. ധനകാര്യ മേഖലയില്‍ നിക്ഷേപം, വായ്പ എന്നിവയില്‍ നിരവധി സാധ്യതകളാണ് നില നില്‍ക്കുന്നത്. 

ഓണ്‍ലൈന്‍ വ്യാപാര രംഗം

ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. ഓണ്‍ലൈന്‍ പല ചരക്ക് കടകളാണിപ്പോഴത്തെ ട്രെന്‍ഡ്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇവന്‍റ് മാനേജ്മെന്‍റിന്‍റെ സന്നിവേശമാണ് ഈ രംഗത്തെ പുതിയ വാര്‍ത്ത. ജന്മ ദിന പാര്‍ട്ടികള്‍ മുതല്‍ സംസ്കരണ ചടങ്ങുകള്‍ വരെ ഇത്തരം കമ്പനികള്‍ നടത്തുന്നുണ്ട്. നമ്മുടെ തലച്ചോറില്‍ നിന്നുള്ള തരംഗങ്ങള്‍ മാപ്പ് ചെയ്തിട്ട് നാം ചിന്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വരെ നമുക്ക് മുന്‍പില്‍ അണി നിരത്താനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. 

പേമെന്‍റ് ബാങ്കാണ് തരംഗമായിക്കൊണ്ടിരിക്കുന്ന മറ്റൊരു സംവിധാനം. എയര്‍ടെല്‍ രാജ്യത്തെ ആദ്യത്തെ പേമെന്‍റ് ബാങ്ക് തുടങ്ങിക്കഴിഞ്ഞു. എയര്‍ടെല്‍ ബാങ്കിങ്ങ് പോയിന്‍റുകളായി പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ ഔട് ലെറ്റുകള്‍ വഴി പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. നിലവില്‍ നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയും നല്‍കുന്നുണ്ട്. 

മുന്‍പേയുള്ളതെങ്കിലും പേമെന്‍റ് ഗേറ്റ് വേയാണ് ഈ രംഗത്തെ എടുത്ത് പറയേണ്ട സാധ്യത. ഓണ്‍ലെന്‍ പേമെന്‍റുകള്‍ വ്യാപകമാകുമ്പോള്‍ പേമെന്‍റ് ഗേറ്റ് വേ കമ്പനികള്‍ ഏറെ വ്യാപകമാകും. റിലയന്‍സിന്‍റെ പേമെന്‍റ് ബാങ്കാണ് അടുത്തത്. ഇത് അവരുടെ ഡിജിറ്റ വാലെറ്റായ ജിയോ മണിയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുവാന്‍ ഉദ്ധേശിക്കുന്നത്. ഈ മേഖലയിലേക്ക് കൂടുതല്‍ പേരെത്തുന്നതോടെ ജനങ്ങള്‍ ഇ പേയ്മെന്‍റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ വേഗത പതിന്‍ മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഓണ്‍ലൈന്‍ ട്രേഡിങ്ങുകള്‍ മുന്‍പേയുണ്ടുവെങ്കിലും രാജ്യം ഡിജിറ്റലൈസേഷനിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ രംഗം ഏറെ വളര്‍ച്ച നേടുന്നയൊന്നാകും. പോര്‍ട്ട്ഫോളിയോ മാനേജ് ചെയ്യുന്ന ഫ്രാഞ്ചൈസികളായ നിരവധി കമ്പനികള്‍ ഉടലെടുക്കും. റിസ്കുണ്ടുവെങ്കിലും ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന നിക്ഷേപമെന്ന നിലയില്‍ ഓഹരി വിപണി നിക്ഷേപങ്ങളും ഏറെ വര്‍ദ്ധിക്കുമ്പോള്‍ ഈ രംഗത്തെ സാധ്യതകളും കൂടും.  

സ്റ്റാര്‍ട്ടപ്പകള്‍ ഏറി വരുന്ന ഇക്കാലഘട്ടത്തില്‍ പക്ഷേ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫണ്ടിങ്ങ് എന്നുള്ളത്. എന്നാലിവിടെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് ഏറെയുണ്ട് താനും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്രൌഡ് ഫണ്ടിങ്ങ് ലഭ്യമാക്കുന്നതിലേക്കായി ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങുന്നത് ഏറെ സാധ്യതയുള്ളയൊരു സംരംഭക ആശയമണ്. 

സുരക്ഷാ പ്രശ്നം

ഫിന്‍ടെക് സംരംഭങ്ങളെല്ലാം തന്നെ ധനകാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇവിടെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സുരക്ഷയുമായി ബന്ധപ്പെട്ടതായിരിക്കും. ക്യാഷ് ലെസ് ഇന്ത്യയുടെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി വര്‍ദ്ധിച്ചതോടെ കൂടുതല്‍ സൈബര്‍ സുരക്ഷ ആവശ്യമായി വന്നിരിക്കുന്നു. ഇവിടെ സൈബര്‍ സുരക്ഷാ മേഖലയുടെ പുതിയ വാതിലുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തുറന്നിരിക്കുകയാണ്. ഈ മേഖല ഏതാണ്ടു തന്നെ വിദേശ രാജ്യങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ആയതിനാല്‍ നൂതന ആശയങ്ങളുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ സാധ്യതകളുണ്ട്. ഡാറ്റാ സെക്യൂരിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം നിലവില്‍ 100 കോടി ഡോളര്‍ വിലയുള്ളതാണ് ഇന്ത്യയിലെ സൈബര്‍ സെക്യൂരറ്റി മാര്‍ക്കറ്റ്. ലോകമൊട്ടാകെ സൈബര്‍ സെക്യൂരറ്റി മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്ന് വരികയാണ്.  

ഇന്ത്യയില്‍ ഈ മേഖല ശൈശവ ദശയിലായതിനാല്‍ ഇതു സംബന്ധിച്ച നിരവധി കോഴ്സുകള്‍ വരും നാളുകളില്‍ ഉയര്‍ന്ന് വരും. ഇപ്പോള്‍ത്തന്നെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍റര്‍ ഇത്തരം കോഴ്സുകള്‍ തുടങ്ങിയിട്ടുണ്ട്.

വളര്‍ച്ചാ സാധ്യതകള്‍

ഡിജിറ്റല്‍ കറന്‍സി എന്ന ആശയം ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. സ്വീഡനിലാണ് ഇത്തരത്തിലുള്ള ആലോചന ആദ്യം തുടങ്ങിയത്. നിരവധി രാജ്യങ്ങള്‍ ഇത്തരത്തിലേക്കുള്ള പാതയിലാണ്. കറന്‍സി രഹിത ഇടപാടിനായി ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലോക രാഷ്ട്രങ്ങള്‍. ആയതിനാല്‍ത്തന്നെ ഫിന്‍ടെക് സംരംഭങ്ങള്‍ ആഗോള വിപണിയാണുള്ളത്. 

കറന്‍സി രഹിത സമൂഹമെന്ന നിലക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം അതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ വില്ലേജ് ഗുജറാത്തിലെ അകോദരയായിരുന്നു. നമ്മുടെ സംസ്ഥാനത്ത് കാസര്‍ഗോട്ടെ ബളാല ആദ്യത്തെ ഡിജിറ്റല്‍ വില്ലേജായി മാറുവാന്‍ ഒരുങ്ങുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 21 ഡിജിറ്റല്‍ വില്ലേജുകള് സ്ഥാപിക്കുന്നതിലൊന്നാണിത്. 4 ജിയുടേയും ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡിന്‍റേയും വളര്‍ച്ച വര്‍ദ്ധിക്കുന്നതും ഡിജിറ്റല്‍ ഇടപാടുകള്‍ വദ്ധിക്കുവാന്‍ കാരണമായിത്തീരും. നിലവില്‍ ലോകത്തിലെത്തന്നെ ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന ഇന്‍റര്‍നെറ്റ് ഇക്കണോമിയാണ് ഇന്ത്യയുടേത്. 2020 ഓടെ ഇന്ത്യയില്‍ ഒരു ബില്യന്‍ മൊബൈല്‍ ഉപഭോക്താക്കളുണ്ടാകുമെന്നാണ് ജി എസ് എം എ യുടെ പഠനം വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ ഇന്ത്യക്ക് മൊബൈല്‍ ഉപയോഗത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. ജനസംഖ്യയില്‍ പകുതിപ്പേരും മൊബൈല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2020 ഓടെ 350 ദശലക്ഷം ഉപയോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. 3 ജി, 4 ജി കണക്ഷനെടുക്കുന്നവരുടെ എണ്ണത്തിലും ആനുപാധികമായ വളര്‍ച്ചയുണ്ടാകും. ഇത് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച വേഗത്തിലാക്കും. പേ ടി എമ്മും ഫ്രീ ചാര്‍ജ്ജുമൊക്കെ അരങ്ങ് വാഴുന്നുണ്ടുവെങ്കിലും നവ സംരംഭകര്‍ക്കും ഈ രംഗത്ത് സാധ്യതകളേറെയുണ്ട്. 

നിലവിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില‍ കൂടുതലും റീട്ടെയില്‍ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകിരിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തോടെ ഫിന്‍ടെക് മേഖലയില്‍ 1000 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ആശങ്കകള്‍

ഈ മാറ്റങ്ങളെ ആശങ്കകളോടെ കാണുന്നതില്‍ സാധാരണക്കാര്‍ മുതല്‍ സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ വരെയുണ്ട്. എല്ലാ ഇടപാടുകളും ഡിജിറ്റലാവുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള വ്യക്തി ബന്ധങ്ങള്‍ കുറഞ്ഞ് പോകുമെന്നും ഒരു വേള ഇല്ലാതായിപ്പോകുമെന്നാണ് ആശങ്കയിലൊന്ന്. ചെറുകിട കച്ചവടക്കാരില്‍ നിന്നും സേവനം സ്വീകരിക്കുക വഴി ഉണ്ടാകുന്ന വ്യക്തി ബന്ധങ്ങള്‍ മനുഷ്യ ജീവിതത്തില്‍ നിര്‍ണ്ണായകമാകുമ്പോള്‍ ഈ സന്ദേഹത്തിന് അടിസ്ഥാനമേറെയാണ്. ഇപ്പോള്‍ത്തന്നെ മനുഷ്യബന്ധങ്ങള്‍ക്ക് വില കുറഞ്ഞ് വന്നിരിക്കുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണെന്നാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ ഉറ്റ് നോക്കുന്നത്. എന്നാല്‍ വ്യക്തി ബന്ധങ്ങള്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കൌണ്‍സിലിങ്ങ് ചെയ്യുന്ന മനശാസ്ത്രജ്ഞരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും വരും നാളുകളില്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

ഇല്ലാത്ത ശീലങ്ങളെല്ലാം മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ചിട്ട് എ ടി എം ഉള്‍പ്പെടയുള്ള ധനകാര്യ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുവാനുള്ള നീക്കം ഒട്ടും ആശാവഹമല്ല. പ്രതിഷേധങ്ങള്‍ പല കോണുകളില്‍ നിന്നുയരുന്നുണ്ടുവെങ്കിലും വരും നാളുകളില്‍ സര്‍വീസ് ചാര്‍ജ്ജുകള്‍ കൈപൊള്ളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഓണ്‍ലൈന്‍ വിപണിയും ഡിജിറ്റല്‍ പേമെന്‍റുകളും ഇവിടുത്തെ റീട്ടെയില്‍ ചെയിനുകളെ സാരമായി ബാധിക്കുമന്നത് നിസ്സാരമല്ല. റീട്ടെയില്‍ ചെയിന്‍ തകര്‍ന്നാല്‍ പിന്നെ കുത്തക കമ്പനികളുടെ കൈയ്യിലേക്ക് കാര്യങ്ങളൊതുങ്ങും. അതോടെ ഇപ്പോള്‍ ലഭ്യമായ പല സൌജന്യങ്ങളും അപ്രത്യക്ഷമാവുകയും കമ്പനി നിശ്ചയിക്കുന്ന വില കമ്പോളത്തിലുണ്ടാവുകയും ചെയ്യും. ഫ്ലിപ്കാര്‍ട്ട് ആദ്യം 200 രൂപക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്ക് മാത്രമേ ഡലിവറി ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരുന്നുള്ളു. പിന്നീട് അത് 300 ഉം, 500 ഉം ആയി വര്‍ദ്ധിച്ചതും ഇപ്പോള്‍ ഒട്ടു മിക്ക സാധനങ്ങള്‍ക്കും ഡലിവറി ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നതും നമ്മള്‍ അധികം ശ്രദ്ധിക്കാത്ത മാറ്റങ്ങളാണ്. ഈ നില തുടര്ന്നാല്‍ കുത്തക കമ്പനികളുടെ മേല്‍ക്കോയ്മ ഉണ്ടാവുകയും ഇത് ടെക്നോളജി അധിഷ്ടിതമല്ലാത്ത ചെറുകിട ബിസിനസ്സ് സംരംഭങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും. 

ബിസിനസ്സ് ഡിജിറ്റല്‍ ആവുന്നില്ലായെങ്കില്‍‌ പിടിച്ച് നില്‍ക്കുവാന്‍ സാധിക്കാത്ത കാലഘട്ടത്തിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ തമ്പ് ഇംപ്രഷന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുവാന്‍ കഴിയുന്ന ബിസിനസ്സ് കാലഘട്ടത്തില്‍ അനുബന്ധമായി ഇത് വരേയും ചിന്തിക്കുവാന്‍ പോലും കഴിയാത്ത നിരവധി സംരഭങ്ങള്‍ ഉയര്‍ന്ന് വരുമെന്ന് പ്രത്യാശിക്കാം.