Tuesday, 6 September 2016

നിര്‍മ്മാണ രംഗത്തിലെ പുത്തന്‍ വ്യാവസായിക സാധ്യതകള്‍


എന്നും മാറ്റമില്ലാത്തെ നില്‍ക്കുന്നയൊന്നും എന്നാല്‍ നിരന്തരമായി പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്നയൊന്നുമാണ് കെട്ടിട നിര‍മ്മാണ മേഖല. സംഘടിതവും അസംഘടിതവുമായ നിരവധി തൊഴിലാളികള്‍ ഉള്ള രംഗം. ആയതിനാല്‍ത്തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രതിഫലിക്കുന്നത് ഇത്തരം വ്യവസായങ്ങളിലും കൂടിയാണ്. കൈയ്യില്‍ കാല്‍ക്കാശില്ലായങ്കിലും ബാങ്കുകള്‍ ലോണ്‍ നല്‍കുവാന്‍ തയ്യാറാണെങ്കില്‍ ആഡംബര വസതികള്‍ കെട്ടിപ്പൊക്കുവാന്‍ യാതൊരു മടിയുമില്ലാത്ത മലയാളിക്ക്, തങ്ങളുടെ ഭവനം മറ്റുള്ളവരെക്കാളും മികച്ചതാവണമെന്ന ചിന്ത കൂടെയുള്ളപ്പോള്‍ വ്യത്യസ്തതക്ക് വേണ്ടി ഏതറ്റം വരെ പോകുവാനും തയ്യാറാകുമെന്നതാണ് വസ്തുത. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളോട് നമ്മള്‍ വളരെപ്പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നതാണ് സത്യം.

ഇന്ന് ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മ്മാണ മേഖല. അതിനനുസരിച്ച് നിരവധി പുതിയ സംരംഭകത്വ സാധ്യതകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. പുത്തന്‍ നിര്‍മ്മാണ സാമഗ്രികളും പുതിയ നിര്‍മ്മാണ രീതികളുമായി സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റം ഈ രംഗത്ത് വളരെ ശക്തമാണ്. പുത്തന്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അവയുടെ നിര്‍മ്മാണവും മറ്റുമായി നിരവധി പുതിയ അനുബന്ധ വ്യവസായങ്ങളുടലെടുക്കുന്നുണ്ട്. ആശയങ്ങളിലും സാങ്കേതിക വിദ്യയിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ പുതിയ യന്ത്രങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. ഗ്രീന്‍ ബില്‍ഡിങ്ങ് എന്ന ആശയം തന്നെ ഉദാഹരണം. മാത്രവുമല്ല നമ്മുടെ മുളയും മറ്റ് പാഴ്തടികള്‍ക്കും പുത്തന്‍ ഉപയോഗങ്ങള്‍ കണ്ട് പിടിക്കപ്പെടുമ്പോള്‍ പ്രകൃതി വിഭവങ്ങളുടെ വില വര്‍ദ്ധിക്കുകയും അത് സാമൂഹിക മാറ്റങ്ങള്‍ വഴി മരുന്നാവുകയും ചെയ്യും.

പുത്തന്‍ നിര്‍മ്മാണ സാമഗ്രികള്‍

കുതിച്ച് കയറുന്ന വിലക്കയറ്റമാണ് ബദല്‍ നിര്‍മ്മാണ വസ്തുക്കളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഘടകങ്ങളിലൊന്ന്. ആയതിനാല്‍ തന്നെ ഈ രീതിയില്‍ മാറി ചിന്തിച്ച് വ്യത്യസ്തമായ നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാണം ഒരു വ്യവസായമായി ആരംഭിക്കാവുന്നതാണ്. വെട്ടുകല്ലു കൊണ്ടോ ഇഷ്ടികയോ കരിങ്കല്ലു കൊണ്ടുമോ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമേ ഉറപ്പുള്ളുവെന്ന് ചിന്തിക്കുന്ന കാലത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു

1.       ജി എഫ് ആര്‍ ജി പാനല്‍
              
ജിപ്സം ബോര്‍ഡും ഫെറോ സിമന്‍റുമിന്ന് കെട്ടിട നിര്‍മ്മാണ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിര്‍മ്മാണ വസ്തുവാണ് ജി എഫ് ആര്‍ ജി പാനല്‍. ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് ജിപ്സം എന്നാണിതിന്‍റെ പൂര്‍ണ്ണ രൂപം. കേരളത്തിലാണ് ഈ മെറ്റീരിയലിപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്.  ഫാക്ടിന്‍റെ അമ്പലമുകള്‍ ഫാക്ടറിയില്‍. 12 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള ഇതിന് 5 ഇഞ്ചാണ് കനം. ഏതളവിലും മുറിച്ച് ലഭിക്കുന്ന ഇത് കൊണ്ട് ഓഫീസുകളും ഹോസ്റ്റലുകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഒരു വീട് പൂര്‍ണ്ണമായും തന്നെ നിര്‍മ്മിച്ച് കഴിഞ്ഞിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാമെന്നതിനാല്‍ നിര്‍മ്മാണച്ചിലവില്‍ 20 – 30 ശതമാനം ലാഭിക്കാം. ചുവര്‍ പ്ലാസ്റ്റര്‍ ചെയ്യേണ്ടതില്ലാത്തതിനാല്‍ മണലും സിമന്‍റും ലാഭിക്കാമെന്നതിനാല്‍ വീടിനുള്ളില്‍ ചൂടു കുറയുമെന്നൊരു ഗുണവും കൂടിയുണ്ട്.

2.       സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന കോണ്‍ക്രീറ്റ്

ഒരു കെട്ടിടം പണിയുമ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതിലൊന്നാണ് സിമെന്‍റെങ്കിലും ഹാനികരമായ കാര്‍ബണിക സംയക്തങ്ങള്‍ പുറത്ത് വിടുന്നതും ഇത് തന്നെയാണ്. ലോകത്തിലെ കാര്‍ബണിക സംയുക്തങ്ങളുടെ ഏകദേശം ഏഴ് ശതമാനവും പുറത്ത് വിടുന്നത് സിമിന്‍റാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിമന്‍റ് ഉപയോഗിക്കുന്ന കെട്ടിടങ്ങങ്ങള്‍ കാലാന്തരത്തില്‍ വിള്ളല്‍ വീഴുന്നതായാണ് കണ്ട് വരുന്നത്. എന്നാലിപ്പോള്‍ ഇങ്ങനെ വിള്ളല്‍ വീണാലും അത് സ്വയമേവ ശരിയാവുന്ന പ്രത്യേകതയുള്ള ഒരു കോണ്‍ക്രീറ്റ് യു കെയിലെ ബാത്ത് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയേഴ്സ് ഉണ്ടാക്കിയിരിക്കുന്നു. ബാക്ടീരയയുടെ പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്. ചെറിയ വിള്ളലുകള്‍ വന്നാല്‍ അത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉപയോഗിച്ച് മൃദുവാകുകയും ലൈം സ്റ്റോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഒപ്പം തനിയെ വിള്ളലടക്കുകയും ചെയ്യുന്നു. മണലിനും മെറ്റലിനും പകരം പ്രത്യേക തരം ഫൈബറുകളാണിവിടെ ഉപയോഗിക്കുന്നത്.

3.       വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ചുവരുകള്‍

വീടുകളില്‍ സോളാര്‍ സംവിധാനമൊരുക്കുകയൊന്നത് ഇന്നത്ര പുതുമയൊന്നുമല്ല. എന്നാല്‍ ഒരു ചുവര്‍ മുഴുവന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതായി ചിന്തിച്ച് നോക്കു. ഇത്തരത്തിലുള്ള ട്രാന്‍സ്പേരന്‍റ് ആയ Building integrated photovoltaic (BIPV) എന്ന ബില്‍ഡിങ്ങ് മെറ്റീരിയലുമായി രംഗത്തെത്തിയിരിക്കുകയാണ് പോളി സോളാര്‍ എന്ന കമ്പനി. 

4.       റാപ്പിഡ് ഡ്രൈയിങ്ങ് കോണ്‍ക്രീറ്റ്

ബില്‍ഡിങ്ങ് പണിയിലെ ഒരു പ്രധാന ഭാഗമാണ് കോണ്‍ക്രീറ്റിങ്ങ്. അത് ഉണങ്ങുന്നതിനെടുക്കുന്ന സമയം വളരെ കൂടുതലാണെന്നതാണ് ഒരു പ്രശ്നം. എന്നാലിപ്പോള്‍ വളരെ വേഗം ഉണങ്ങുന്ന ഒരു കോണ്‍ക്രീറ്റ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. Aridus എന്നാണിതിന്‍റെ പേര്.

5.    നാച്വറല്‍ സെല്ലുലോസ് റൂഫിങ്ങ്

റൂഫിങ്ങാണ് ഇന്ന് മാറ്റങ്ങള്‍ വരുന്ന മറ്റൊരു മേഖല. 50 ശതമാനം റീസൈക്കിള്‍ഡ് സെല്ലുലോസ് ഫൈബര്‍, ബിറ്റുമെന്‍, റെസിന്‍ എന്നിവയാണ് ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നാച്വറല്‍ സെല്ലുലോസ് ഫൈബറിന്‍റെ ഭാഗങ്ങള്‍. ക്ലേ ടൈലിന്‍റെ പത്തിലൊന്ന് ഭാരമേയുള്ളു. മണിക്കൂറില്‍ 300 കി. മീറ്റര്‍ വേഗതയുള്ള കാറ്റിനെ വരെ അതി ജീവിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ ഫിറ്റിങ്സ് എന്നതിനാല്‍ വരും നാളുകളില്‍ ഇതിന്‍റെ നിര്‍മ്മാണം നല്ലയൊരു വ്യവസായ സാധ്യതയായി ഉയര്‍ന്ന് വരാം.

6.       ഷിംഗിള്‍സ്

വിദേശ രാജ്യങ്ങളില്‍ പ്രചാരം നേടിയ ഷിംഗിള്‍സും റൂഫിങ്ങിന് ഉപയോഗിക്കാവുന്നതായതിനാല്‍ ഇതിന്‍റെ നിര്‍മ്മാണവും ഒരു വ്യത്യസ്തമായ വ്യവസായമെന്ന നിലക്ക് ആരംഭിക്കാവുന്നതാണ്. ഗ്ലാസ് ഫൈബര്‍, ബിറ്റുമെന്‍, സെറാമിക് പൌഡര്‍ എന്നിവ കൊണ്ടാണിത് നിര്‍മ്മിക്കുന്നത്. കാണാനുള്ള ഭംഗി മാത്രമല്ല പായലും പൂപ്പലും പിടിക്കില്ലയെന്നതിനാലും പല നിറങ്ങളില്‍ നിര്‍മ്മിക്കാമെന്നതിനാലും ഇത് വിപണി പിടിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

7.       എയര്‍ സപ്പോര്‍ട്ടഡ് പോളിയെസ്റ്റര്‍ റൂഫ്
  
പമ്പ് കൊണ്ട് കാറ്റടിച്ച് കൂടാരം പോലെ നിര്‍മ്മിക്കുന്ന ഈ റൂഫ് വിദേശത്ത് കണ്ട് വരുന്നു. വീടുകള്‍ക്കല്ലായെങ്കിലും വലിയ പ്രദര്‍ശനങ്ങള്‍ റൂഫ് നിര്‍മ്മിക്കുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം.

8.       പാഴ്തടികളുടെ ഉപയോഗം

വീടു വയ്ക്കുമ്പോള്‍ എല്ലാവരും തന്നെ പരിഗണിക്കുന്നത് മുന്തിയ ഇനം തേക്കാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരെ തേക്ക് കൊണ്ടു വരുന്നവരുണ്ട്. ഇത് ചിലവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ പാഴ് തടികള്‍ ട്രീറ്റ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് വസ്തുത. ഇത് തടിക്ക് വില വര്‍ദ്ധിപ്പിക്കുമെന്നത് മാത്രമല്ല ഒപ്പം കെമിക്കല്‍ ട്രീറ്റ്മെന്‍റ്, കിലന്‍ ഡ്രൈയിങ്ങ് തുടങ്ങി പുത്തന്‍ വ്യവസായ സാധ്യതകള്‍ ഉടലെടുക്കുവാന്‍ നിമിത്തമാവുകയും ചെയ്യും. കുറച്ച് നാള്‍ കഴിയുമ്പോള്‍ തടി നശിക്കുമെന്നതിന് പ്രതിവിധിയാണ് ഇത്തരം ട്രീറ്റ്മെന്‍റ്. തടിയുമായി ബന്ധപ്പെട്ട് തടിമില്ലല്ലാതെ ഇത്തരം മറ്റ് സാധ്യതകള്‍ മുതലെടുക്കുവാനും കഴിയും.

കെമിക്കല്‍ ഇംപ്രിഗ്നേഷന്‍ വാക്വം പ്ലാന്‍റ് എന്ന മെഷീനാണ് ട്രീറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്നത്. തടിക്കുള്ളിലേക്ക് ബോറാക്സ് – ബോറിക്ക് ആസിഡ് മിശ്രിതം കടത്തി വിട്ടാണ് കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൈവരുത്തുന്നത്. 

 മെഷീനിലെ പ്രത്യേക അറയ്ക്കുള്ളില്‍ തടി അടുക്കിയ ശേഷം അതിനുള്ളിലാണ് മിശ്രിതം നിറയ്ക്കുക. തുടര്‍ന്ന് പ്ലാന്‍റിനുള്ളിലെ മര്‍ദ്ദം വളരെ കുറച്ച് തടിയുടെ കോശഘടനയില്‍ അയവ് വരുത്തും. അതിന് ശേഷം മര്‍ദ്ദം ഉയര്‍ത്തുമ്പോള്‍ തടിക്കുള്ളിലേക്ക് മിശ്രിതം കടക്കും. അതോടെ തടിയുടെ ഉറപ്പും ബലവും കൂടും. മാത്രവുമല്ല കീടങ്ങള്‍ തടിയെ ആക്രമിക്കുകയുമില്ല.

തടിയിലെ ജലാംശമാണ് അത് കേടാക്കുന്നയൊരു വില്ലന്‍. ഇവിടെയാണ് സീസണിങ്ങ് തുണയാവുന്നത്. ഇതിനാണ് കിലന്‍ ഡ്രൈയിങ്ങ് ചേമ്പര്‍ ഉപയോഗിക്കുന്നത്. ബോയിലര്‍ യൂണിറ്റില്‍ നിന്ന് ഉയര്‍ന്ന താപ നിലയിലുള്ള നീരാവി കടത്തി വിട്ടാണ് ഇത് സാധ്യമാക്കുന്നത്. തെങ്ങ്, മുള്, മാവ്, അക്വേഷ്യ തുടങ്ങിയവയൊക്കെ ഇപ്രകാരം ഉപയോഗിക്കാമെന്നതിനാല്‍ പാഴ്തടികള്‍ക്ക് മറ്റൊരു വിപണി സാധ്യത തുറക്കുകയും ചെയ്യും.

9.       ഷെറാ ബോര്‍ഡുകള്‍

വാള്‍ ക്ലാഡിങ്ങിനും, വാള്‍ പാര്‍ട്ടീഷിനും, ഫ്ലോറിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന മെറ്റീരിയലാണ് ഷെറാ ബോര്‍ഡുകള്‍. ഓഫീസുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ വേഗത്തിലുള്ള നിര്‍മ്മാണവും ശുചിത്വവുമെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. ഇതൊരു നോണ്‍ ആസ്ബെറ്റോസ് ഫൈബര്‍ സിമന്‍റ് പ്രോഡക്ട് ആണ്. ഗ്ലാസ്, സംസ്കരിച്ച പാഴ്തടി,   സെല്ലുലോസ് ഫൈബര്‍ എന്നിവയാണ് നിര്‍മ്മാണ ഘടകങ്ങള്‍ എന്നതിനാല്‍ ഇവയുടെ നിര്‍മ്മാണം ഇത്തരം വസ്തുക്കള്‍ക്ക് വിപണി മൂല്യമുയര്‍ത്തും.

10.    അണ്‍ പ്ലാസ്റ്റിസൈഡ് പോളി വിനൈല്‍ ക്ലോറൈഡ്

വരും വര്‍ഷങ്ങളില്‍ നല്ലയൊരു ശതമാനം ആളുകളും പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതിയിലേക്ക് തിരിയുമെന്നതിനാല്‍ വലിയൊരു കുതിച്ച് ചാട്ടം തന്നെ ഈ രംഗത്ത് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ഇത്തരം മെറ്റീരിയല്‍ പലതും വിപണിയിലെത്തിക്കഴിഞ്ഞു. അലുമിനിയവും സ്റ്റീലും മാത്രമല്ല തടിക്ക് പകരമായി ഉപയോഗിക്കപ്പെടുന്നത്. അണ്‍ പ്ലാസ്റ്റിസൈഡ് പോളി വിനൈല്‍ ക്ലോറൈഡ് (യു പി വി സി) എന്നയൊരു പുത്തന്‍ മെറ്റീരിയലും കൂടി ഉദയം ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നാണിപ്പോള്‍ ഇത് ഇറക്ക് മതി ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ ഇതിന്‍റെ നിര്‍മ്മാണം മറ്റൊരു നിര്‍മ്മാണ സാധ്യതയാണ്.

11.    വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ്

തടിയും പ്ലാസ്റ്റിക്കും ചേര്‍ന്ന മെറ്റീരിയലാണിത്. തറയിലാണ് ഇത് ഉപയോഗിക്കുന്നത്. വെള്ളം ഇറങ്ങാത്തതിനാല്‍ കുത്തിപ്പോവില്ലായെന്നതാണ് ഒരു ഗുണം. ഇതിന്‍റെ മറ്റൊരു പ്രത്യേകത റീസെക്കിള്‍ ചെയ്യുന്ന വേസ്റ്റ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചും നിര്‍മ്മിക്കാമെന്നതാണ്. അതിനാല്‍ തന്നെ പ്ലാസ്റ്റിക് മാലിന്യത്തിനൊരു പരിഹാരമാവുകയും അതിനൊരു പുത്തന്‍ വിപണി കൂടി തുറക്കുകയും ചെയ്യും. മാത്രവുമല്ല തടിയുടെ വേസ്റ്റ് കൊണ്ടിത് നിര്‍മ്മിക്കാമെന്നതിനാല്‍ ഏറെ ആകര്‍ഷകമായയൊന്നാണിത്. ഏത് രൂപത്തിലും ഉണ്ടാക്കാമെന്നതാണ് മറ്റൊരു ഗുണം. ആയതിനാല്‍ വേസ്റ്റില്‍ നിന്നും പുത്തല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇതിലേക്ക് തിരിയാവുന്നതാണ്.
നിര്‍മ്മാണത്തിലെ മാറ്റങ്ങള്‍
കെട്ടിട നിര്‍മ്മാണ രീതികളിലും സാങ്കേതിക മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ്. മനുഷ്യനിന്ന് ഒന്നിനും സമയമില്ലായെന്നതാണ് ഇതിന്‍റെയൊക്കെ അടിസ്ഥാനം. എത്രയും പെട്ടെന്ന് ഫലം കിട്ടണമെന്ന ചിന്തയാണ് സത്യത്തില്‍ പല ഉപകരണങ്ങളുടേയും പിറവിക്ക് പിന്‍പില്‍.
1.       മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍

മോഡുലാര്‍ കണ്‍സ്ട്രക്ഷനാണ് ഈ രംഗത്തെ ഒരു പ്രധാന ട്രെന്‍ഡ്. ബില്‍ഡിങ്ങിന്‍റെ പല ഭാഗങ്ങള്‍ പ്ലാന്‍റില്‍ നിര്‍മ്മിച്ചിട്ട് കെട്ടിടം നിര്‍മ്മിക്കുന്ന സൈറ്റില്‍ കൊണ്ട് വന്ന് കൂട്ടിച്ചേര്‍ക്കുന്ന രീതിയാണിത്. കൂടുതല്‍ ഗുണമേന്‍ന്മ ഉറപ്പ് വരുത്താമെന്നതാണ് ഇതിന്‍റെ ഒരു ഗുണം. മാത്രവുമല്ല വേസ്റ്റ് വളരെ കുറയ്ക്കുവാനും സാധിക്കും. വിദേശ രാജ്യങ്ങളില്‍ മുന്നമേ തന്നെ ഈ രീതി നിലവിലുണ്ട്. മോഡുലാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികളെന്ന ഒരു കണ്‍സെപ്റ്റ് തന്നെയുണ്ട്. ചൈനയിലെ ബ്രോഡ് സസ്റ്റയിനബിള്‍ ബില്‍ഡിങ്ങ് കമ്പനി എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനം 57 നിലകളുള്ള ഒരു ബില്‍ഡിങ്ങ് ഈ രിതിയില്‍ കേവലം 19 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടുകയുണ്ടായി. സാധാരണ രീതിയില്‍ നിര്‍മ്മിക്കുന്നവയെക്കാള്‍ കൂടുതല്‍ ഉറപ്പ് ഇതിനുണ്ടാകുമെന്നാണ് വിദഗ്ദാഭിപ്രായം.

2.       പ്ലാസ്റ്റര്‍ ചെയ്യുവാനും മെഷ്യന്‍

കോണ്‍ക്രീറ്റ് ഉണ്ടാക്കുന്ന മെഷ്യനായിരുന്നു ഈ രംഗത്ത് ആദ്യം വന്നത്. എന്നാലിപ്പോള്യന്ത്രവല്ക്കരണം പ്ലാസ്റ്ററിങ്ങ്  രംഗത്തേക്കും കടന്നിരിക്കുന്നു. നിരവധി ദിവസങ്ങളിലെ മനുഷ്യാധ്വാനമാണ് ഒരു ബില്ഡിങ്ങ് പ്ലാസ്റ്റര്ചെയ്യുകയെന്നത്. എന്നാല്‍ മെഷീനുപയോഗിച്ച് ചെയ്യുമ്പോള്‍ വളരെപ്പെട്ടെന്നും ഫിനീഷിങ്ങോട് കൂടിയും ചെയ്യുവാന്‍ സാധിക്കുന്നു. പല മെഷ്യന്‍ നിര്‍മ്മാതാക്കളും ഈ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കണ്‍സ്ട്രക്ഷന്‍ യന്ത്ര നിര്‍മ്മാണ മേഖല 30 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്.
മറ്റ് മാറ്റങ്ങള്‍

1.       കൈനറ്റിക് എനര്‍ജിയുടെ ഉപയോഗം.

വളര്‍ന്ന് വരുന്നയൊരു സാങ്കേതിക വിദ്യയാണിത്. മനുഷ്യന്‍ നടക്കുമ്പോള്‍ തറയില്‍ ഏല്‍പ്പിക്കുന്ന മര്‍ദ്ദത്തിനാനുപാതികമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണിത്. വളരെ തിരക്കുള്ള റോഡുകളിലിത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രസീലിലെ Rio de Janeiro യിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ തെളിക്കുവാന്‍ കഴിയുന്ന തരത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ടൈലുകള് ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സ്റ്റാര്‍ട്ട് അപ് കമ്പനിയായ പാവ്ജെന്‍ ആണ് ഇത് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് ഉപയോഗിക്കുവാനാണ് കമ്പനിയുടെ ശ്രമം.

ഒരു ഇറ്റാലിയന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ അണ്ടര്‍ ഗ്രൌണ്ട് വാഹനങ്ങളോടുമ്പോഴുള്ള കൈനറ്റിക് എനര്‍ജി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലിബ്ര എന്നയൊരു സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നു. മിലാന്‍ പോളിടെക്നിക് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണിത് വികസിപ്പിച്ചിരിക്കുന്നത്.

2.       എയര്‍ കണ്ടീഷനിങ്ങ് നല്‍കുന്ന മേല്‍ക്കൂരകള്‍

മനുഷ്യരും മൃഗങ്ങളും ശരീരം തണുപ്പിക്കുവാനായി സ്വേദനമെന്നയൊരു മാര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്. ഈ ആശയം ഉപയോഗിച്ച് ഒരു പ്രത്യേക തരം മാറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് റൂഫിങ്ങിലുപയോഗിക്കുമ്പോള്‍ മഴയത്ത് വെള്ളം ഒരു സ്പോഞ്ച് പോലെ വലിച്ചെടുക്കുകയും ചൂടു വരുമ്പോള്‍ വലിച്ചെടുത്ത വെള്ളം പുറത്ത് വിടുകയും ചെയ്യുന്നത് വഴി ബില്‍ഡിങ്ങിന് ഒരു എയര്‍ കണ്ടീഷനിങ്ങ് ഇഫക്ട് ഉണ്ടാക്കുകയും ചെയ്യുന്നു. PNIPAM (Poly (N-isopropylacrylamide) എന്ന ഒരു പ്രത്യേക തരം മെറ്റീരിയലാണ് ഇതിനായി ഉപയോഗിക്കുന്നത്.

പുതിയ നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗത്തിലും പുത്തന്‍ നിര്‍മ്മാണ രീതികളിലുമായി സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ നാം അതിനനുസരിച്ച് ചലിക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസൃതമായി പുതിയ സ്റ്റാര്‍ട്ടപ്പുകളുടലെടുക്കേണ്ടതായിട്ടുണ്ട്.  പുത്തന്‍ നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാണവും വിതരണവും ഒരു വ്യവസായമായി ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രകൃതിയെ നോവിക്കാത്ത തരത്തിലും ഒപ്പം പുനരുപയോഗിക്കുന്ന മെറ്റീരിയലുകളുമായും ഈ രംഗത്തേക്ക് വികസനം കൊണ്ടുവരുവാന്‍  സര്‍ക്കാരുകളും ശ്രമിക്കേണ്ടിയിരിക്കുന്നു.